സോഫ് റ്റ് വെയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും അടക്കം 37.8 ലക്ഷം രൂപയുടെ വസ്തുവകകള്‍ മോഷണം പോയതായി പരാതി

സംഭവം നടന്നത് കുടുംബം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അവസരത്തില്‍;

Update: 2025-05-26 04:39 GMT

ബെംഗളൂരു: സോഫ് റ്റ് വെയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും അടക്കം 37.8 ലക്ഷം രൂപയുടെ വസ്തുവകകള്‍ മോഷണം പോയതായി പരാതി. ബെംഗളൂരുവിലെ കത്രിഗുപ്പെയില്‍ നിന്നുള്ള സോഫ് റ്റ് വെയര്‍ എഞ്ചിനീയറുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ബനശങ്കരി III സ്റ്റേജിലെ കത്രിഗുപ്പെയിലെ 4-ാം ബ്ലോക്കില്‍ താമസിക്കുന്ന 54 കാരനായ വിശ്വനാഥ് എസ് ഡി എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. മെയ് 21 ന് ഉച്ചയ്ക്ക് 12:45 ന് വിശ്വനാഥും കുടുംബവും ചിക്കമഗളൂരുവിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ്. മെയ് 22 ന് രാത്രി 11:15 ഓടെ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ആരോ അതിക്രമിച്ച് കടന്നതുപോലെ തോന്നി. പിന്നീട് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി തിരിച്ചറിയുന്നതെന്ന് വിശ്വനാഥ് നല്‍കിയ പരാതിയില്‍ പറയുന്നു.

ദമ്പതികള്‍ പ്രധാന വാതില്‍ തുറന്നപ്പോള്‍ ഒന്നാം നിലയിലെ മുറിയുടെ വാതില്‍ തുറന്നിരിക്കുന്നതായി കണ്ടു. കൂടുതല്‍ പരിശോധനയില്‍ അലമാരകളും വാര്‍ഡ്രോബുകളും തകര്‍ത്ത് വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തറയില്‍ ചിതറിക്കിടക്കുന്നതായും ലോക്കറുകളും ഡ്രോയറുകളും തുറന്നതായും കണ്ടെത്തി. വിശ്വനാഥ് മുകളിലത്തെ നില പരിശോധിച്ചപ്പോള്‍ മൂന്നാം നിലയിലെ ടെറസിന്റെ വാതില്‍ തുറന്നുകിടക്കുന്നതായും കണ്ടു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മെയ് 21 ന് രാത്രി 8:15 ഓടെ മൂന്നാം നിലയിലെ ടെറസിലൂടെ അക്രമികള്‍ വീട്ടില്‍ പ്രവേശിച്ചതായി കണ്ടെത്തി. തുടര്‍ന്ന് മോഷ്ടാക്കള്‍ സിസിടിവി ക്യാമറ ഒരു മൂലയിലേക്ക് തന്ത്രപൂര്‍വ്വം തിരിച്ചുവിട്ടു. ഇതേതുടര്‍ന്ന് ദൃശ്യങ്ങള്‍ വ്യക്തമായി ക്യാമറയില്‍ പതിഞ്ഞില്ല.

24 ലക്ഷം രൂപ, നിരവധി സ്വര്‍ണ്ണ കമ്മലുകള്‍, മാലകള്‍, മുത്തുമാലകള്‍, മുത്തുമണികള്‍, 1.5 കിലോ തൂക്കമുള്ള വെള്ളി നാണയങ്ങള്‍, വെള്ളി ആഭരണങ്ങള്‍ എന്നിവ മോഷണം പോയ സാധനങ്ങളില്‍പ്പെടുന്നു. മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം 37.8 ലക്ഷം രൂപയാണെന്ന് കണക്കാക്കുന്നു.

വിവരമറിഞ്ഞ് പൊലീസും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. മോഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ തെളിവുകള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

Similar News