കര്‍ണാടകയിലെ വിജയപുരയില്‍ സൈനിക വേഷത്തിലെത്തിയ ആയുധധാരികള്‍ എസ് ബി ഐ ശാഖയില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു

8 കോടി രൂപയും 50 കിലോഗ്രാമിലധികം സ്വര്‍ണ്ണവും കവര്‍ന്നതായാണ് പുറത്തുവരുന്ന വിവരം;

Update: 2025-09-17 06:51 GMT

വിജയപുര: കര്‍ണാടകയിലെ വിജയപുരയില്‍ സൈനിക വേഷത്തിലെത്തിയ ആയുധധാരികള്‍ എസ് ബി ഐ ശാഖയില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി. വിജയപുര ജില്ലയിലെ ചഡച്ചന പട്ടണത്തിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ശാഖയില്‍ നടന്ന കവര്‍ച്ചയില്‍ ഏകദേശം 8 കോടി രൂപയും 50 കിലോഗ്രാമിലധികം സ്വര്‍ണ്ണവും കവര്‍ന്നതായാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. സംഭവത്തില്‍ ചടച്ചന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റവാളികളെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ചിലധികം ആയുധധാരികളായ അക്രമികള്‍ പിസ്റ്റളുകളും മറ്റ് ആയുധങ്ങളുമായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി അകത്തുകയറുകയും ബ്രാഞ്ച് മാനേജരും കാഷ്യറും ഉള്‍പ്പെടെയുള്ള ജീവനക്കാരെ കൈകാലുകള്‍ ബന്ധിച്ച ശേഷം മുറിയിലാക്കി മോഷണം നടത്തുകയായിരുന്നു എന്നാണ് വിവരം. ഏകദേശം 8 കോടി രൂപയും 50 കിലോഗ്രാമിലധികം സ്വര്‍ണ്ണവും മോഷണം പോയതായാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയുമായി ബന്ധമുള്ള ഒരു ക്രിമിനല്‍ സംഘത്തിന്റെ പങ്കാളിത്തം പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ കണ്ടെത്താന്‍ വിജയപുര ജില്ലയെ മഹാരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന എല്ലാ പ്രധാന പാതകളിലും പൊലീസ് കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊലീസ് സൂപ്രണ്ട് (എസ്പി) ലക്ഷ്മണ്‍ നിംബരാഗിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്, കുറ്റകൃത്യം നടന്ന സ്ഥലത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു കമാന്‍ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. നിര്‍ണായക ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതിനായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ബാങ്കിലെത്തി പരിശോധന നടത്തി. ബാങ്കില്‍ നിന്ന് സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡ്രൈവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്, കൂടാതെ സമീപത്തെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള സിസിടിവി റെക്കോര്‍ഡിംഗുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.

കവര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ എസ്ബിഐ ഉപഭോക്താക്കളില്‍, പ്രത്യേകിച്ച് ബ്രാഞ്ചിലെ ലോക്കറുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നവരില്‍ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധിപേര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി.

മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ, മോഷ്ടാക്കളുടെ വാഹനം ഹുലിജന്തി ഗ്രാമത്തിന് സമീപം കന്നുകാലികളുടെ മേല്‍ ഇടിച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്രമികള്‍ രക്ഷപ്പെടുന്നതിന് മുമ്പ് പ്രദേശവാസികളെ തോക്കുകള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ബാങ്കില്‍ നിന്നും കവര്‍ന്ന പണത്തിന്റേയും സ്വര്‍ണത്തിന്റേയും യഥാര്‍ത്ഥ കണക്ക് പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. അതിനായി സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി ലക്ഷ്മണ്‍ നിംബരാഗി പറഞ്ഞു. ബാങ്കിന്റെ സ്വത്തുക്കളുടെ സമഗ്രമായ ഓഡിറ്റിനുശേഷം മോഷ്ടിച്ച പണത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും കൃത്യമായ തുക നിര്‍ണ്ണയിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം ജനങ്ങള്‍ക്കിടയില്‍ വലിയ ഞെട്ടല്‍ ഉണ്ടാക്കി. മേഖലയിലെ ധനകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ആശങ്കയ്ക്കും കാരണമായി. കുറ്റവാളികളെ പിടികൂടുന്നതിനും നഷ്ടപ്പെട്ട സ്വര്‍ണവും പണവും വീണ്ടെടുക്കുന്നതിനും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയ് 23 നും 25 നും ഇടയില്‍ ഇതേ ജില്ലയില്‍ മനാഗുളി ഗ്രാമത്തിലെ കാനറ ബാങ്ക് ശാഖയില്‍ നിന്നും ഏകദേശം 59 കിലോ സ്വര്‍ണ്ണവും 5.3 ലക്ഷം രൂപയും ഉള്‍പ്പെടെ 53.26 കോടി രൂപയുടെ മോഷണം നടന്നിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് ജൂണില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ വിജയ് കുമാര്‍ മിരിയാലും രണ്ട് കൂട്ടാളികളും അടക്കം അറസ്റ്റിലായിരുന്നു. മോഷണത്തിനായി സംഘം മാസങ്ങളായി പദ്ധതിയിട്ടിരുന്നു. ബാങ്കിലെ സിസിടിവി ക്യാമറകളും വൈദ്യുതി ലൈനുകളും പ്രവര്‍ത്തനരഹിതമാക്കി, ജനലിന്റെ ഗ്രില്‍ മുറിച്ചാണ് സംഘം അകത്തുകയറിയത്. മുന്‍ ബ്രാഞ്ച് മാനേജറായിരുന്ന വിജയ് കുമാര്‍ മിരിയാല്‍ തന്റെ ഭരണകാലത്ത് രഹസ്യമായി നിര്‍മ്മിച്ച ഡ്യൂപ്ലിക്കേറ്റ് ലോക്കര്‍ താക്കോല്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഹോളിവുഡ്, ബോളിവുഡ് സിനിമകളിലെ കവര്‍ച്ച സീനുകള്‍ പഠിച്ചാണ് ഇവര്‍ മോഷണം നടത്തിയത്. തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടികളും ഹെല്‍മെറ്റുകളും ധരിച്ചു, സ്‌നിഫര്‍ നായ്ക്കളെ ആശയക്കുഴപ്പത്തിലാക്കാന്‍ മുളകുപൊടി വിതറി, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ബ്ലാക്ക്-മാജിക് വസ്തുക്കള്‍ പോലും ബാങ്കില്‍ ഉപേക്ഷിച്ചു. അന്വേഷണം പുതിയതായി നിയമിതനായ ബാങ്ക് മാനേജരിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളും മോഷ്ടാക്കള്‍ നടത്തി.

Similar News