അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം; സൂറത്ത് കലില്‍ ബസിന് നേരെ കല്ലേറ്

മംഗളൂരുവില്‍ നിന്ന് കിന്നിഗോളിയിലേക്ക് പോകുന്ന ബസിന് നേരെയാണ് അക്രമികള്‍ കല്ലെറിഞ്ഞത്;

Update: 2025-05-28 08:29 GMT

ബണ്ട്വാള്‍: കോല്‍ത്തമജലുവില്‍ നിന്നുള്ള പിക്കപ്പ് വാന്‍ ഡ്രൈവര്‍ അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയുടെ ചില ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി മുസ്ലീം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.

ബുധനാഴ്ചത്തെ ബന്ദിനിടെ സൂറത്ത് കലിനടുത്ത് ബസിന് നേരെ അക്രമികള്‍ കല്ലേറ് നടത്തി. കല്ലേറില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് കിന്നിഗോളിയിലേക്ക് പോകുന്ന ബസിന് നേരെയാണ് അക്രമികള്‍ കല്ലെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, 2023 ലെ ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിറ്റിലെ സെക്ഷന്‍ 163 പ്രകാരം മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലും ദക്ഷിണ കന്നഡ ജില്ലയിലെ മറ്റ് അഞ്ച് താലൂക്കുകളിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനിടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതും.

മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ നിരോധനാജ്ഞ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദക്ഷിണ കന്നഡ ഇന്‍ചാര്‍ജ് ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായ ഡോ. ആനന്ദ് കെ മെയ് 27 ന് ജില്ലയിലെ അഞ്ച് താലൂക്കുകളില്‍ സെക്ഷന്‍ പ്രഖ്യാപിച്ചു.

ജില്ലാ പൊലീസ് പരിധിയില്‍ പൊതുസമാധാനത്തിനും ക്രമസമാധാനത്തിനും തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മെയ് 27 ന് വൈകുന്നേരം 6 മണി മുതല്‍ മെയ് 30 ന് വൈകുന്നേരം 6 മണി വരെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലും ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, പുത്തൂര്‍, കടബ, സുള്ള്യ താലൂക്കുകളിലും നിരോധനാജ്ഞ പ്രാബല്യത്തില്‍ ഉണ്ടാകും.

Similar News