ആമസോണ്‍: ഓപ്പറേഷന്‍ ഹോപ് നല്‍കുന്ന പാഠം

കൊളംബിയ (ബൊഗോട്ട) മെയ് ഒന്നിന് അമ്മയും നാലു മക്കളും പൈലറ്റും മറ്റൊരാളും സഞ്ചരിച്ച ചെറുവിമാനം തെക്കു കിഴക്കന്‍ ആമസോണ്‍ മഴക്കാടില്‍ തകര്‍ന്നുവീണു കാണാതായ കുട്ടികളുടെ 40 ദിവസത്തെ അതിജീവനം ലോകചരിത്രം അത്ഭുതത്തോടെയാണ് അടയാളപ്പെടുത്തിയത്.നൂറിലധികം വരുന്ന കൊളംബിയന്‍ സൈന്യത്തിന്റെ അതീവ രക്ഷാപ്രവര്‍ത്തനം വന്യമൃഗങ്ങളും കനത്ത മഴയും വെല്ലുവിളിയായെങ്കിലും സൈന്യം തങ്ങളുടെ ദൗത്യം നിര്‍ബാധം തുടര്‍ന്ന് നാല്‍പ്പത് ദിവസത്തിനു ശേഷമാണ് ഒന്ന് മുതല്‍ പതിമൂന്ന് വയസ്സു വരെയുള്ള നാലു കുട്ടികളെയും കണ്ടെത്തുന്നത്. അമ്മയും പൈലറ്റും മറ്റൊരാളും മരണപ്പെട്ടിരുന്നു. പരസ്പരം ഏറ്റുമുട്ടുന്ന […]

കൊളംബിയ (ബൊഗോട്ട) മെയ് ഒന്നിന് അമ്മയും നാലു മക്കളും പൈലറ്റും മറ്റൊരാളും സഞ്ചരിച്ച ചെറുവിമാനം തെക്കു കിഴക്കന്‍ ആമസോണ്‍ മഴക്കാടില്‍ തകര്‍ന്നുവീണു കാണാതായ കുട്ടികളുടെ 40 ദിവസത്തെ അതിജീവനം ലോകചരിത്രം അത്ഭുതത്തോടെയാണ് അടയാളപ്പെടുത്തിയത്.
നൂറിലധികം വരുന്ന കൊളംബിയന്‍ സൈന്യത്തിന്റെ അതീവ രക്ഷാപ്രവര്‍ത്തനം വന്യമൃഗങ്ങളും കനത്ത മഴയും വെല്ലുവിളിയായെങ്കിലും സൈന്യം തങ്ങളുടെ ദൗത്യം നിര്‍ബാധം തുടര്‍ന്ന് നാല്‍പ്പത് ദിവസത്തിനു ശേഷമാണ് ഒന്ന് മുതല്‍ പതിമൂന്ന് വയസ്സു വരെയുള്ള നാലു കുട്ടികളെയും കണ്ടെത്തുന്നത്. അമ്മയും പൈലറ്റും മറ്റൊരാളും മരണപ്പെട്ടിരുന്നു. പരസ്പരം ഏറ്റുമുട്ടുന്ന സായുധസംഘങ്ങളും ഹിംസ്രജന്തുക്കളും വിഷപ്രാണികളുമുള്ള കാടിന്റെ വന്യതയെ അതിജീവിക്കാന്‍ മുത്തശ്ശന്‍ വഴി പൂര്‍വികന്‍മാരില്‍ നിന്നു കേട്ടറിഞ്ഞ കാടിന്റെ അറിവാണ് പതിമൂന്ന് വയസ്സുള്ള ലെസ്ലി എന്ന മൂത്ത പെണ്‍കുട്ടിക്കും തന്റെ മൂന്ന് സഹോദരങ്ങള്‍ക്ക് ധൈര്യം പകരാനും അതിജീവനത്തിന്റെ വഴിയൊരുക്കാന്‍ തുണയായത്.
ഇതിലൂടെ ലോകത്തിന് നല്‍കുന്ന വലിയ ഒരു ഗുണപാഠമാണ് നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത്, സ്വന്തം മൊബൈല്‍ നമ്പര്‍ ചോദിച്ചാല്‍ മറ്റുള്ളവര്‍ക്ക് മിസ്ഡ് കോള്‍ ചെയ്തു വേണം അറിയാന്‍ എന്നതു വസ്തുതയാണ്. ഒറ്റക്കുള്ള മുറിയില്‍ പെട്ടെന്ന് ഇലകട്രിക് ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ഭയാശങ്കയോടെ ആള്‍ക്കൂട്ടത്തിലേക്ക് ഓടിയടുക്കുന്ന കുട്ടിയെയാണ് നമ്മള്‍ കാണുന്നത്, വീട്ടില്‍ ഒറ്റക്കാണെങ്കിലോ? ആ കുട്ടി അമിതഉത്കണ്ഠയിലാവും എന്നതില്‍ സംശയമില്ല.
ഇത്തരം ചെറുപ്രയാസങ്ങളെപ്പോലും അതിജീവിക്കാന്‍ അവരെ ബോധവല്‍ക്കരണം ചെയ്തിട്ടുണ്ടോ? സാങ്കേതിക മികവിന്റെ മാസ്മരികതയെ വിരല്‍ത്തുമ്പില്‍ അമ്മാനമാടുമ്പോള്‍ ഒന്ന് ഉറപ്പിക്കണം, ആ മൊബൈല്‍, ടാബ്, കമ്പ്യൂട്ടര്‍ എന്തുമാവട്ടെ ഒന്ന് നിലച്ചു പോയാല്‍, വേണ്ട ഗ്യാസ് അടുപ്പില്‍ നിന്നോ മറ്റോ തീ ഒന്നാളിക്കത്തിയാല്‍, അവിചാരിതമായി വെള്ളപ്പൊക്കം ഉണ്ടായാല്‍ അതിജീവിക്കാനുള്ള എന്തെങ്കിലും മുന്‍കരുതല്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ടോ?
ചെറുപ്രയാസങ്ങള്‍ നേരിടേണ്ടി വന്നാല്‍പ്പോലും ആത്മഹത്യയില്‍ അഭയം തേടുന്ന കൗമാരക്കാര്‍, നിത്യജീവിതത്തിലെ പ്രായസങ്ങളും പ്രതിസന്ധികളുമുയര്‍ത്തുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നതിനാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന തിരിച്ചറിവ് ഇനിയെങ്കിലും നമുക്കുണ്ടാവണം, മിക്ക സമയവും സ്‌ക്രീനില്‍ കണ്ണുംനട്ട് ആവശ്യവും അനാവശ്യവും ക്രിമിനല്‍സ്വഭാവമുള്ളതുമായ കുറെ അറിവുകള്‍ തിരയുന്നതിന് മുമ്പ് ഇതില്‍ തനിക്ക് എന്ത് പ്രയോജനമുണ്ട് എന്നൊരാത്മാപരിശോധന നടത്തുന്നത് നന്നായിരിക്കും.
ഇന്ന് സൈ്വര്യജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന തെരുവ് പട്ടികളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം, നീന്തല്‍ പരിശീലനം, നമ്മുടെ വീട്ടില്‍ നീന്തല്‍ അറിയുന്ന എത്ര പേരുണ്ട്, ഒരാളെ നീന്തല്‍ പഠിപ്പിക്കുമ്പോള്‍ രക്ഷപ്പെടാന്‍ മാത്രമല്ല, രക്ഷപ്പെടുത്താനും കൂടിയാണ് പരിശീലിപ്പിക്കുന്നത്. വെള്ളത്തില്‍ വീണ ഒരാളെ എങ്ങനെ സ്വയം രക്ഷയോടൊപ്പം രക്ഷിക്കാം, ഇഴ ജന്തുക്കളെപ്പറ്റിയുള്ള അവബോധം, ആരോഗ്യ പരിപാലനത്തില്‍ "പ്രഥമ ശുശ്രൂഷ പരിശീലനം" (ബേസിക് ലൈഫ് സപോര്‍ട്ട്) എന്നീ കാര്യങ്ങള്‍ കുട്ടികള്‍ക്ക് ഏഴാം ക്ലാസ് മുതല്‍ തെന്നെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ മുന്‍കൈ എടുക്കണം, എങ്കിലേ ആരോഗ്യകരമായ ദേശനിര്‍മ്മിതിയില്‍ കരുത്തുള്ള യുവതലമുറയുടെ ഭാഗധേയം ഉറപ്പ് വരുത്താനും നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കാനും പര്യാപ്തമാവൂ.


-അസീസ് പട്‌ള

Related Articles
Next Story
Share it