മെട്ടമ്മല്‍ പ്രിജേഷ് വധക്കേസില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി; പൊലീസിന്റെ അന്വേഷണമികവ് പ്രശംസിക്കപ്പെടുന്നു

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ പ്രിജേഷ് എന്ന പ്രിയേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക വഴി പൊലീസിന്റെ അന്വേഷണ മികവ് അഭിനന്ദനാര്‍ഹമായി.ആറാം പ്രതിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തതോടെ പഴുതടച്ചുള്ള അന്വേഷണ ഫലം കാസര്‍കോട് പോലീസിന്റെ തൊപ്പിയിലെ പൊന്‍ തൂവലായി. സൗത്ത് തൃക്കരിപ്പൂര്‍ വിറ്റാകുളം എം.എ മുഹമ്മദ് ന്യൂമാന്‍ (20) ആണ് അറസ്റ്റിലായ ആറാം പ്രതി. ആറു പ്രതികളെയും കൊല നടന്ന് ആറ് ദിവസത്തിനുള്ളിലാണ് പിടികൂടിയത്.സൗത്ത് തൃക്കരിപ്പൂര്‍ പൊറപ്പാട് എം.കെ. ഹൗസില്‍ ഷൗക്കത്ത് മുഹമ്മദ് (27), […]

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ പ്രിജേഷ് എന്ന പ്രിയേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക വഴി പൊലീസിന്റെ അന്വേഷണ മികവ് അഭിനന്ദനാര്‍ഹമായി.
ആറാം പ്രതിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തതോടെ പഴുതടച്ചുള്ള അന്വേഷണ ഫലം കാസര്‍കോട് പോലീസിന്റെ തൊപ്പിയിലെ പൊന്‍ തൂവലായി. സൗത്ത് തൃക്കരിപ്പൂര്‍ വിറ്റാകുളം എം.എ മുഹമ്മദ് ന്യൂമാന്‍ (20) ആണ് അറസ്റ്റിലായ ആറാം പ്രതി. ആറു പ്രതികളെയും കൊല നടന്ന് ആറ് ദിവസത്തിനുള്ളിലാണ് പിടികൂടിയത്.
സൗത്ത് തൃക്കരിപ്പൂര്‍ പൊറപ്പാട് എം.കെ. ഹൗസില്‍ ഷൗക്കത്ത് മുഹമ്മദ് (27), പൊറപ്പാട് തോയിബാത് മന്‍സിലില്‍ എ. മുഹമ്മദ് യൂനുസ് (28) എന്നിവരാണ് അറസ്റ്റിലായ നാലും അഞ്ചും പ്രതികള്‍. ചന്തേര ഇന്‍സ്‌പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രിജേഷിനെ വീടിന് സമീപത്തെ പറമ്പില്‍ തന്റെ മോട്ടോര്‍ സൈക്കിളിന്റെ സമീപത്താണ് മരിച്ച നിലയില്‍ കണ്ടത്. ആദ്യം മുതല്‍ തന്നെ മരണത്തില്‍ സംശയം തോന്നിയതോടെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന സ്ഥലത്തെത്തി അന്വേഷണ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ചന്തേര ഇന്‍സ്പെക്ടര്‍ പി.നാരായണന്‍ ഉള്‍പ്പട്ട പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സമര്‍ത്ഥമായ അന്വേഷണത്തിനൊടുവിലാണ് പ്രിയേഷിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അന്വേഷണ സംഘത്തില്‍ ചന്തേര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീദാസ്, എ.എസ്.ഐമാരായ എ. ദിവാകരന്‍, സുരേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍.എം.രമേശന്‍, റിജേഷ് കുമാര്‍, കെ.വി. ദിലീഷ്, എം. സുരേശന്‍ കാനം, സി.വി. ഷാജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.പി. സുധീഷ്, കെ. രഞ്ജിത്ത്, ഷിജിത്ത് പരിയാച്ചേരി, പി.കെ. ഗിരീഷ എന്നിവരുമുണ്ടായിരുന്നു. അതോടൊപ്പം തന്നെ കൊലപാതകത്തെ തുടര്‍ന്ന് യാതൊരു വിധ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെ പരിഹരിക്കാന്‍ കഴിഞ്ഞത് പൊലീസിന്റെ ജാഗ്രതയും വ്യാജ വാര്‍ത്തകളില്‍ പ്രകോപിതരാകാതെയുള്ള പൊതു സമൂഹത്തിന്റെ ഇടപെടലുമാണെന്നും ആയതിന് ചന്തേര പൊലീസിന്റെ നന്ദിയറിയിക്കുന്നതായും ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Related Articles
Next Story
Share it