അക്കരക്കുന്നിന്റെ ദു:ഖം

ഓര്‍മ്മകളുടെ അടരുകളില്‍ ചവിട്ടിച്ചവിട്ടി പോകുമ്പോള്‍ തെളിഞ്ഞും മങ്ങിയും ചില കാര്യങ്ങള്‍ മനസ്സില്‍ വന്ന് കയറും. കാവുഗോളി ചൗക്കിയാണ് എന്റെ ജന്മദേശം. പഴയകാലത്തെ എല്ലാ നന്മകളും നിറഞ്ഞ ഗ്രാമം. വല്ല്യുപ്പ കെ.കെ. പുറം മുഹമ്മദ് ഹാജിക്ക് കുറേയിടങ്ങളിലായി ഏക്കര്‍ കണക്കിന് തെങ്ങിന്‍ തോപ്പുകള്‍. അതില്‍ ദിവസവും പണിയെടുക്കാന്‍ കുറേ ആളുകളും. തറവാട്ട് വീട്ടില്‍ നിന്ന് അക്കരക്കുന്നിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം നടക്കണം. നടന്ന് പോകുന്ന വഴിയില്‍ ആരാന്റെ മാവിലേക്കോ നല്ല പഴുത്ത് വിളഞ്ഞ് നില്‍ക്കുന്ന പേരയ്ക്കാ മരത്തിലേക്കോ നോട്ടമിടും. […]

ഓര്‍മ്മകളുടെ അടരുകളില്‍ ചവിട്ടിച്ചവിട്ടി പോകുമ്പോള്‍ തെളിഞ്ഞും മങ്ങിയും ചില കാര്യങ്ങള്‍ മനസ്സില്‍ വന്ന് കയറും. കാവുഗോളി ചൗക്കിയാണ് എന്റെ ജന്മദേശം. പഴയകാലത്തെ എല്ലാ നന്മകളും നിറഞ്ഞ ഗ്രാമം. വല്ല്യുപ്പ കെ.കെ. പുറം മുഹമ്മദ് ഹാജിക്ക് കുറേയിടങ്ങളിലായി ഏക്കര്‍ കണക്കിന് തെങ്ങിന്‍ തോപ്പുകള്‍. അതില്‍ ദിവസവും പണിയെടുക്കാന്‍ കുറേ ആളുകളും. തറവാട്ട് വീട്ടില്‍ നിന്ന് അക്കരക്കുന്നിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം നടക്കണം. നടന്ന് പോകുന്ന വഴിയില്‍ ആരാന്റെ മാവിലേക്കോ നല്ല പഴുത്ത് വിളഞ്ഞ് നില്‍ക്കുന്ന പേരയ്ക്കാ മരത്തിലേക്കോ നോട്ടമിടും. മാങ്ങയും പേരയ്ക്കയും നീര്‍ളി പഴവും (ഞാവല്‍പ്പഴം) വിളഞ്ഞ് പഴുത്ത് കിടക്കുമ്പോള്‍ ആര്‍ക്കാണ് കൊതി തോന്നാത്തത്? ഞങ്ങള്‍ കല്ല് പെറുക്കി എറിയും. കൊലയോടെ വീഴുന്നത് ഓടിച്ചെന്നെടുക്കും. വല്ലവരുടേയും പറമ്പാണെന്നോ ഉടമസ്ഥന്‍ ഓടിക്കുമെന്നോ ഉള്ള വിചാരം എട്ടുംപൊട്ടും തിരിയാത്ത പ്രായത്തില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളുടെ മനസ്സും കുസൃതിത്തരങ്ങളും ചിലര്‍ക്കെങ്കിലും അറിയുന്നത് കൊണ്ട് കുഞ്ഞുങ്ങല്ലേ, ഐറ്റിയൊ എറിഞ്ഞ് തിന്നട്ട് എന്ന് വിചാരിക്കും. കണ്ണിച്ചോരയില്ലാത്ത ചിലരുണ്ട്. അവര്‍ കുട്ടികളായ ഞങ്ങളെ ബയ്യെത്തും. ഫലവൃക്ഷങ്ങള്‍ കായ്ക്കുന്നത് കുട്ടികള്‍ക്ക് വേണ്ടിയാണെന്നറിയാത്തവരാണ് ഞങ്ങളെ കല്ലെറിഞ്ഞ് ഓടിക്കുന്നത്. ഞങ്ങള്‍ കണ്ടവന്റെ ഫലവൃക്ഷത്തിന് കല്ലെറിഞ്ഞ് പൂവിനോടും പുല്‍കൊടികളോടും കഥകള്‍ പറഞ്ഞ് നടന്ന് നീങ്ങുന്ന നേരത്ത് വല്ല്യുപ്പ അക്കരക്കുന്നില്‍ എത്തിയിട്ടുണ്ടാവും. ചിങ്ങമാസത്തിലെ തണുത്ത കാറ്റേറ്റ് വരമ്പിലൂടെ മന്ദംമന്ദം നടക്കുമ്പോഴുള്ള സുഖം ഒന്ന് വേറെതന്നെയാണ്. കുരുവികള്‍ തേനില്‍ മുക്കിയ പാട്ടുകളാല്‍ ഞങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു. പുളഞ്ഞൊഴുകുന്ന അരുവികളും കളകളം പാടുന്ന പൈങ്കിളികളും എന്റെയുള്ളില്‍ ഇക്കിളി കൂട്ടും. പ്രകൃതി ഉണര്‍ന്നെഴുന്നേല്‍ക്കുന്ന നേരം. കുറ്റി കാടുകള്‍ കുഞ്ഞാറ്റകിളികളുടെ കൂവലുകളില്‍ കോരിത്തരിച്ചിരിക്കുകയാണ്. മുള്‍ചെടികള്‍ മുണ്ടില്‍ പിടികൂടി കുശലം പറയും. നിന്നോട് കുശലം പറയാന്‍ നേരമില്ല, പിടിവിട് മറ്റൊരു ദിവസമാകാം കുശലം പറച്ചില്‍ എന്ന് പറഞ്ഞു ഞാന്‍ മുന്നോട്ട് നീങ്ങും. ഞങ്ങള്‍ അക്കരക്കുന്ന് വളപ്പിലെത്തിയപ്പോള്‍ വല്ല്യുപ്പ അവിടെ എത്തിയിട്ടുണ്ടാവും. മാധവനും പക്കീരനും തെങ്ങില്‍ കയറി തേങ്ങയിടാന്‍ തുടങ്ങിയതേയുള്ളൂ. അന്ന് തേങ്ങ പറിക്കുന്നതിന് നല്ലോണം ദേഹാധ്വാനമുണ്ട്. തെങ്ങിനടിയില്‍ ചിതറിക്കിടക്കുന്ന തേങ്ങകളെല്ലാം അദ്രായിന്‍ച്ചയും ചൂത്തരനും പെറുക്കിക്കൂട്ടി മക്കേരിയില്‍ നിറച്ച് റോഡ് സൈഡില്‍ റാസി കൂട്ടി.
തേങ്ങ പറിക്കുന്ന ഒച്ച കേട്ടാല്‍ മതി പലഭാഗത്ത് നിന്നും ആളുകള്‍ പറമ്പിലേക്ക് പാഞ്ഞെത്തും. വല്ല്യുപ്പയുടെയും പണിക്കാരുടെയും കണ്ണ് വെട്ടിച്ച് ഒന്നോ രണ്ടോ തേങ്ങ കുറ്റിക്കാട്ടിലോ ഓലക്കൂട്ടങ്ങള്‍ക്കുള്ളിലോ ഒളിപ്പിച്ച് വെക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വല്ല്യുപ്പയോട് പറയാനൊന്നും പോകില്ല. ഒന്നോ രണ്ടോ തേങ്ങ അവരുടെ രണ്ട് നാളത്തെ ഭക്ഷണമായിരിക്കും. അവര്‍ക്ക് തേങ്ങ ഇല്ലാത്തത് കൊണ്ടല്ലേ. ഞാന്‍ കണ്ണ് ചിമ്മും. ചിമ്മിയ കുഞ്ഞ് കണ്ണുകള്‍ വിടര്‍ത്തുമ്പോള്‍ എന്റെ കണ്ണുകള്‍ നനഞ്ഞിട്ടുണ്ടാവും. വൈകുന്നേരം നാല് മണിയാകുമ്പോള്‍ തേങ്ങ പറിച്ച് തീരും. എന്നും കണ്ണീര് പടരുന്ന ഒരു ഓര്‍മ്മ എന്റെ ഉള്ളിലുണ്ട്. ഒരിക്കല്‍ ബണ്ടിക്കാരന്‍ അന്തിന്‍ച്ചാന്റെ മകന്‍ അബ്ബാസ് തേങ്ങ ശേഖരിക്കാന്‍ കാളവണ്ടിയുമായി അക്കരക്കുന്നില്‍ എത്തി. കാളകള്‍ രണ്ടിനെയും അടുത്തുള്ള കുറ്റിക്കാട്ടില്‍ കെട്ടിയിട്ട് വണ്ടിയില്‍ നിന്ന് രണ്ട്കറ്റ വയ്‌ക്കോല്‍ കെട്ടഴിച്ച് കാളകളുടെ മുമ്പില്‍ വിതറിയിട്ട് അബ്ബാസ് എങ്ങട്ടോ നടന്നു. അദ്രായിന്‍ച്ചയും ചൂത്തരനും തേങ്ങ മക്കേരിയില്‍ നിറച്ച് വണ്ടിയിലേക്ക് ചൊരിഞ്ഞു. വണ്ടി നിറഞ്ഞു. എന്നിട്ടും അബ്ബാസിനെ കാണുന്നില്ല. വല്ല്യുപ്പ അബ്ബാസേ എന്ന വിളിയോടെ തലങ്ങും വിലങ്ങും നടക്കുന്നു. അബ്ബാസ് വിളികേട്ടില്ല. എവിടെ പോയി അബ്ബാസ്.
അക്കരക്കുന്നിന് അല്‍പ്പം പടിഞ്ഞാറ് ഭാഗത്തായി ബനത്തിനടിയില്‍ കുളംപോലെ കുഴിച്ചിട്ട ഒരു കിണറുണ്ട്.
കര്‍ക്കടക മഴയില്‍ ഒഴുകി വന്ന ചേറ് വെള്ളം ആഴമുള്ള ആ പൊട്ടക്കിണറിനെ നിറച്ചിരിക്കുന്നു. പൊട്ടക്കിണറിന്റെ അരികുചേര്‍ന്ന് ആളുകള്‍ നടന്നു പോകുന്ന വഴിയുണ്ടെങ്കിലും അപൂര്‍വ്വം ആളുകള്‍ മാത്രമേ പകല്‍ സമയത്ത് പോലും ആ വഴിക്ക് നടന്നുപോകാറുള്ളു. സന്ധ്യ കഴിഞ്ഞാല്‍ ആ വഴി വിജനമാണ്. ബനത്തിനടിയായത് കൊണ്ട് മുടൂടൂപ്പ്‌ന് ആ വഴി ആരും പോകാറില്ല. സന്ധ്യ കഴിഞ്ഞാല്‍ അണങ്ങും പിശാചുക്കളും ബനത്തിനുള്ളില്‍ കുടിയേറി വസിക്കുന്നുണ്ടെന്ന വിശ്വാസം പണ്ട് കാലം മുതല്‍ക്കേ ജനങ്ങളിലുണ്ട്.
അബ്ബാസിനെ തിരക്കി ആളുകള്‍ നാല് ഭാഗത്തും ഓടുന്നുണ്ട്. വൈകുന്നേരം അഞ്ച് മണിക്ക് കുന്നിലെ പള്ളിയിലെ തെക്കന്‍ മൊയിലാര്‍ച്ച ആ വഴി നടന്ന് പോകുമ്പോള്‍ കിണറ്റില്‍ നിന്ന് കുമിളകള്‍ പൊന്തിവരുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. കൂടെ കടലാസ് തുണ്ടുകളും. മൊയിലാര്‍ച്ച നീളമുള്ള വടിയെടുത്ത് പൊന്തികിടക്കുന്ന കടലാസ് കഷ്ണങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. നോക്കിയപ്പോള്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ കരമടച്ച രസീതായിരുന്നു അത്. അതില്‍ അബ്ബാസ് എന്ന പേര് കണ്ട് മൊയിലാര്‍ച്ച പരിഭ്രാന്തനായി.
വിവരം വല്ല്യുപ്പയെ അറിയിച്ചു. കിണറിന് ചുറ്റും ആളുകള്‍ തടിച്ച്കൂടി. വിവരം അറിഞ്ഞ് അബ്ബാസിന്റെ ഉപ്പ അന്തിന്‍ച്ച പാഞ്ഞെത്തി.
നെഞ്ചത്തടിച്ച് ആ പിതാവ് നിലവിളിച്ചു. എന്റെ മോന്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്തവനാണല്ലോ റബ്ബേ എന്ന് പറഞ്ഞ് അന്തിന്‍ച്ച കരയുന്നത് കണ്ട് കൂടി നിന്നവരുടെ കണ്ണുകള്‍ നനഞ്ഞു. കാവുമഠത്തില്‍ നിന്ന് ഇരുമ്പിന്റെ കൊക്ക കൊണ്ട് വന്ന് കിണറില്‍ താഴ്ത്തിയിട്ടാണ് മൃതദേഹം പുറത്തെടുത്തത്. നീന്തല്‍ വശമില്ലാത്ത അബ്ബാസ് അബദ്ധത്തില്‍ കിണറില്‍ വീണ് പോവുകയായിരുന്നു.

അബ്ദു കാവുഗോളി

Related Articles
Next Story
Share it