വിമാനക്കൂലി കരകാണാതെ പ്രവാസി സമൂഹം

യു.എ.ഇയില്‍ നിന്ന് മൂന്നര മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള കേരളത്തിലേക്കും എട്ട് മണിക്കൂറുള്ള ലണ്ടനിലേക്കും വിമാനകമ്പനികള്‍ ഈടാക്കുന്നത് ഒരേ നിരക്ക്. ഇതെന്ത് നീതി ? യു.എ.ഇയില്‍ നിന്ന് കേരളമടക്കമുള്ള ഇന്ത്യയിലെ ചില വിമാനത്താവളത്തിലേക്ക് വിമാനകമ്പനികള്‍ ഈടാക്കുന്ന നിരക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. യു.എ.ഇയില്‍ സ്‌കൂളുകള്‍ വേനല്‍ അവധിക്ക് അടച്ചതിനാല്‍ യാത്ര ചെയ്യുന്ന നിരവധി പ്രവാസി കുടുംബങ്ങളെ വെട്ടിലാക്കുകയാണ് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച പല യാത്രക്കാരും കുതിച്ചുയരുന്ന വില കാരണം യാത്ര […]

യു.എ.ഇയില്‍ നിന്ന് മൂന്നര മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള കേരളത്തിലേക്കും എട്ട് മണിക്കൂറുള്ള ലണ്ടനിലേക്കും വിമാനകമ്പനികള്‍ ഈടാക്കുന്നത് ഒരേ നിരക്ക്. ഇതെന്ത് നീതി ?
യു.എ.ഇയില്‍ നിന്ന് കേരളമടക്കമുള്ള ഇന്ത്യയിലെ ചില വിമാനത്താവളത്തിലേക്ക് വിമാനകമ്പനികള്‍ ഈടാക്കുന്ന നിരക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. യു.എ.ഇയില്‍ സ്‌കൂളുകള്‍ വേനല്‍ അവധിക്ക് അടച്ചതിനാല്‍ യാത്ര ചെയ്യുന്ന നിരവധി പ്രവാസി കുടുംബങ്ങളെ വെട്ടിലാക്കുകയാണ് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച പല യാത്രക്കാരും കുതിച്ചുയരുന്ന വില കാരണം യാത്ര മാറ്റിവെക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞതിന് ശേഷമുള്ള ആദ്യ വേനലവധിക്കാലമാണ് ഇത്തവണത്തേത്. അതിനാല്‍ കുടുംബങ്ങളുള്‍പ്പെടെ മിക്ക പ്രവാസികളും നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ യാത്രക്കുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളൊന്നും നിലവില്ല. ഈയൊരു സാഹചര്യവും കൂടുതല്‍ പേരെയാത്രക്ക് പ്രേരിപ്പിക്കുന്നു. അതിനിടെ വിവിധ ട്രാവല്‍ ഏജന്റുമാര്‍ ഒരുക്കിയ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയവര്‍ ധാരാളമുണ്ട്. ഇതിലും ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിനേക്കാളും ഉയര്‍ന്നതാണ്.
കേരള സെക്ടറിലേക്കുള്ള വിമാന ടിക്കറ്റുകളാണ് ഇപ്പോള്‍ എറ്റവും ഉയര്‍ന്നതെന്ന് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. ടിക്കറ്റ് നല്‍ക്കുന്ന സെര്‍ച്ച് എന്‍ജിനുകള്‍ പ്രകാരം ജുലായ് മൂന്നിന് കേരളത്തിലെ കൊച്ചിയിലേക്കുള്ള വണ്‍വേ ഡയറക്ട് ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കുകള്‍ 31,000 രൂപയ്ക്കും 45,000 രൂപയ്ക്കും ഇടയിലായിരുന്നു. അതേ സമയം എഴ് മണിക്കൂറും 45 മിനിറ്റും യാത്രാ ദൈര്‍ഘ്യമുള്ള ദുബായ്-ഹിത്രു നേരിട്ടുള്ള വിമാനത്തിന് 53,600 രൂപയാണ് നിരക്ക്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നി നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും നിരക്ക് ഉയര്‍ന്നു തന്നെയാണുള്ളത്. കണക്ഷന്‍ ഫ്‌ളൈറ്റുകളെ ആശ്രയിക്കുന്നവര്‍ക്ക് പതിവില്‍ കൂടിയ നിരക്ക് നല്‍കേണ്ടിവരുന്നു. ഈദ് അവധി ദിനങ്ങള്‍ വന്നതോടെ ആവശ്യക്കാരുടെ എണ്ണം പിന്നെയും കൂടി.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാന കൂലിയിലെ വര്‍ദ്ധനവിനെതിരെ നിരവധി തവണകളായി പ്രവാസികള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ പ്രതിഷേധങ്ങളെ സര്‍ക്കാരും വിമാന കമ്പനികളും ഗൗനിക്കുന്നേയില്ല. നിരക്ക് വര്‍ധനയ്ക്ക് പരിഹാരമെന്ന നിലയില്‍ കേരള സര്‍ക്കാര്‍ കെ. ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് നിരക്കിളവിന് നടപടിയുണ്ടാവണമെന്നും അടുത്തിടെ നടന്ന ലോക കേരളസഭയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് റിപാട്രിയേഷന്‍ വിമാനങ്ങളില്‍ 750 ദിര്‍ഹമിലധികം നിരക്ക് ഈടാക്കരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. വിശേഷ ദിവസങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് നടത്തുന്ന വിമാന സര്‍വീസുകള്‍ വന്‍തുക ഈടാക്കുന്നതായി പ്രവാസികള്‍ ആരോപിച്ചു. നിരക്ക് വര്‍ദ്ധനവിനെതിരെ മൗനം പാലിക്കുന്ന അധികാരികള്‍ക്കെതിരെ കടുത്ത പ്രതിഷേധവും വിമര്‍ശനവുമാണ് പ്രവാസലോകത്ത് നിന്നുയരുന്നത്.

-ഹുസൈന്‍ പടിഞ്ഞാര്‍

Related Articles
Next Story
Share it