അഹമ്മദ് പട്ടേല്‍: വിടപറഞ്ഞത് അണിയറയിലെ ചാണക്യന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജ്വലിച്ചുനിന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഹ്‌മദ് ഭായി എന്ന അഹ്‌മദ് പട്ടേല്‍ ഇനിയില്ല. അഹ്‌മദ് പട്ടേലിന്റെ’വേര്‍പാട് കോണ്‍ഗ്രസിന് വലിയ നഷ്ടമാവും. കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നിര്‍ണായക ഘട്ടങ്ങളിലെല്ലാം അന്തിമ ആശ്രയം അഹ്‌മദ് പട്ടേലിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായിരുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരില്‍ പ്രധാനിയും ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തനുമായിരുന്ന അഹ്‌മദ് പട്ടേലിന്റെ വേര്‍പാട്, പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ധ്യം […]

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജ്വലിച്ചുനിന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഹ്‌മദ് ഭായി എന്ന അഹ്‌മദ് പട്ടേല്‍ ഇനിയില്ല. അഹ്‌മദ് പട്ടേലിന്റെ’വേര്‍പാട് കോണ്‍ഗ്രസിന് വലിയ നഷ്ടമാവും. കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നിര്‍ണായക ഘട്ടങ്ങളിലെല്ലാം അന്തിമ ആശ്രയം അഹ്‌മദ് പട്ടേലിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായിരുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരില്‍ പ്രധാനിയും ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തനുമായിരുന്ന അഹ്‌മദ് പട്ടേലിന്റെ വേര്‍പാട്, പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരുന്നു. സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹ്‌മദ് പട്ടേല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണിയായിരുന്നു. ആദ്യ യു.പി.എ. സര്‍ക്കാരിന്റെയും രണ്ടാം യു.പി.എ. സര്‍ക്കാരിന്റെയും രൂപീകരണത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ഏറ്റവും ഒടുവില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൈകോര്‍ത്ത് അധികാരം പങ്കിടുന്നതിലും അഹ്‌മദ് പട്ടേല്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗുജറാത്തുകാരനായ ഇദ്ദേഹം ഗുജറാത്തിലെ ഭറുച്ചില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭാ അംഗമായിട്ടുണ്ട്. 1993ല്‍ ആദ്യമായി രാജ്യസഭാംഗവുമായി. പിന്നീട് പല തവണ ഈ പദവിയിലേക്ക് തിരിഞ്ഞെടുക്കപ്പെട്ടു. 2017ല്‍ തന്റെ രാജ്യസഭയിലേക്കുള്ള പ്രവേശനം തടയാന്‍ ശ്രമിച്ചവരെ ഞെട്ടിച്ചുകൊണ്ട് നിയമപോരാട്ടത്തിലൂടെയാണ് അഹ്‌മദ് പട്ടേല്‍ വിജയിച്ചു കയറിയത്. രാഹുല്‍ ഗാന്ധി 2018ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോള്‍ ട്രഷററായി അഹ്‌മദ് പട്ടേലിനെ കൊണ്ടുവന്നത് തനിക്ക് ഒരു ധൈര്യം പകരാന്‍ വേണ്ടിയായിരുന്നു. ഏറെ കാലം കേരളത്തിലെ കോണ്‍ഗ്രസ് ചുമതല അഹ്‌മദ് പട്ടേല്‍ വഹിച്ചിരുന്നു. ഒരിക്കല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയ കെ. മുരളീധരന്‍ അഹ്‌മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്ന് പരിഹസിച്ചെങ്കിലും പിന്നീട് അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയുണ്ടായി.
യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച ഘട്ടത്തില്‍ വിശ്വാസവോട്ടെടുപ്പില്‍ എം.പിമാര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണം അഹ്‌മദ് പട്ടേലിനെതിരെ ഉയര്‍ന്നുവെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പാര്‍ലിമെന്ററി സമിതി ആരോപണം തള്ളി. ബി.ജെ.പി. സര്‍ക്കാര്‍ അഹ്‌മദ് പട്ടേലിനെ ദ്രോഹിക്കാന്‍ പല വട്ടം ശ്രമിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കം അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം രാഷ്ട്രീയ പ്രതികാരമെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞു.

Related Articles
Next Story
Share it