കാഞ്ഞങ്ങാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. സി.കെ ശ്രീധരന്‍ രാഷ്ട്രീയ രംഗത്തും അഭിഭാഷക രംഗത്തും ഒരു പോലെ തിളങ്ങിയ വ്യക്തിത്വമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സി.കെ ശ്രീധരന്റെ ആത്മകഥയായ ‘അഡ്വ. സി.കെ ശ്രീധരന്‍ ജീവിതം, നിയമം, നിലപാടുകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചിലര്‍ അഭിഭാഷക മേഖലയില്‍ തിളങ്ങുമ്പോള്‍ രാഷ്ട്രീയ മേഖലയില്‍ അവര്‍ക്ക് മികച്ച പ്രകടനം കാട്ടാന്‍ കഴിയാറില്ല. അതുപോലെ രാഷ്ട്രീയ രംഗത്ത് മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് തിരിച്ചും കഴിയാറില്ല. എന്നാല്‍ സി.കെ ശ്രീധരന്‍ രണ്ടു മേഖലകളിലും സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തിവരുന്നത്. സംസ്ഥാനത്തെ തന്നെ എണ്ണപ്പെട്ട പ്രഗത്ഭ അഭിഭാഷകരില്‍ ഒരാളായ സി.കെ ശ്രീധരന്‍ കേരളത്തില്‍ തന്നെ പ്രമാദമായ പല കേസുകളും വാദിച്ച് മികച്ച വിജയം നേടിയ അഭിഭാഷകനാണ്. പി.എസ്.പിയിലൂടെ രാഷ്ട്രീയത്തിലെത്തി പിന്നീട് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായി മാറിയ സി.കെ ശ്രീധരന്‍ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. അതേസമയം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ രംഗത്ത് നിന്ന് തന്നെ മാറി നില്‍ക്കുന്ന പ്രവണതയാണ് രാഷ്ട്രീയത്തിലുണ്ടാകാറുള്ളത്. എന്നാല്‍ സി.കെ ശ്രീധരന്‍ പതിന്മടങ്ങ് ശക്തിയോടെ രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒലീവ് ബുക്‌സാണ് സി.കെ ശ്രീധരന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത്.
മുന്‍മന്ത്രി ഡോ. എം.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, താഹ മാടായി, കെ. വേണുഗോപാലന്‍ നമ്പ്യാര്‍, എം. രാജഗോപാലന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, അഡ്വ. എന്‍.എ ഖാലിദ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ ആറങ്ങാടി സ്വാഗതം പറഞ്ഞു.