മംഗളൂരു: ഏതാനും മാസങ്ങള്‍ക്കുമുമ്പ് കര്‍ണാടകയെ പിടിച്ചുകുലുക്കിയ ഹിജാബ് വിഷയം വീണ്ടും സജീവമാകുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയ നടപടിക്ക് അനുകൂലമായി സംസ്ഥാന ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഈ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ നിലവിലുള്ള വിധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലാസ് മുറികളില്‍ മതപരമായ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നതാണ്. ഹൈക്കോടതി വിധി അനുസരിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ തീരദേശ ജില്ലകളില്‍ ഹിജാബ് സംബന്ധിച്ച പ്രശ്നം വീണ്ടും രൂക്ഷമാകുകയാണ്. ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ കോളേജുകളില്‍ നിന്ന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) എടുത്തിട്ടുണ്ട്.
ദക്ഷിണ കന്നഡ- ഉഡുപ്പി ജില്ലകളില്‍ 16% വിദ്യാര്‍ത്ഥികള്‍ ടിസി എടുത്തിട്ടുണ്ട്. ഹൈക്കോടതി വിധിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് നിരവധി വിദ്യാര്‍ഥിനികള്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ടിസി എടുത്ത് വിദ്യാഭ്യാസം തുടരാന്‍ സ്വകാര്യ സ്ഥാപനങ്ങളെ സമീപിച്ചു. 900 മുസ്ലീം പെണ്‍കുട്ടികളില്‍ 145 പേര്‍ ടിസി എടുത്തിട്ടുണ്ട്. ടിസി എടുത്ത 145 കുട്ടികളില്‍ 34% പേര്‍ സര്‍ക്കാര്‍ കോളേജുകളിലും 16% പേര്‍ എയ്ഡഡ് കോളേജുകളിലും പഠിക്കുന്നവരാണ്. മുസ്ലീം പെണ്‍കുട്ടികള്‍ ടിസി എടുക്കാന്‍ കാരണം വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷാണെന്ന് മംഗളൂരു യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനി ഗൗസിയ പറഞ്ഞു. ടിസി എടുത്ത വിദ്യാര്‍ഥികള്‍ മന്ത്രി ബിസി നാഗേഷിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു. ‘ഞങ്ങള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഞങ്ങള്‍ കോളേജില്‍ നിന്ന് ടിസി എടുത്തിട്ടുണ്ട്. നമ്മുടെ ഭരണഘടന പ്രകാരം വിദ്യാഭ്യാസം നേടാന്‍ മന്ത്രി നാഗേഷ് അനുവദിച്ചില്ല. ഒരു ചെറിയ തുണിക്കഷണം വലിയ വിഷയമാക്കി.’-വിദ്യാര്‍ഥിനികള്‍ കുറ്റപ്പെടുത്തി.
മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാരിന് തിരിച്ചടിയാകും. 30% മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് വിഷയത്തില്‍ സര്‍ക്കാര്‍ കോളേജുകള്‍ വിട്ടുപോയതിനാല്‍ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് അറിയുന്നത്.