കെട്ടിട വാടക നിയമം

കെട്ടിടം വാടകക്ക് എടുക്കുന്നതിനും വാടകക്ക് കൊടുക്കുന്നതിനും നിയമം മൂലം ചില നിയന്ത്രണങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അതാണ് കെട്ടിട വാടക നിയന്ത്രണ നിയമം. ഇന്ത്യന്‍ ഭരണ ഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലെ മൂന്നാം പട്ടികയിലെ ആറാമതായാണ് 1965ലെ വാടക നിയന്ത്രണ നിയമം ഉള്‍പ്പെടുത്തിയിട്ടുള്ളത്. നമ്മുടെ രാജ്യത്ത് കഴിഞ്ഞ അമ്പതിലേറെ വര്‍ഷമായി ഒരു മാറ്റവുമില്ലാതെ നില്‍ക്കുന്ന നിയമം ഏതാണ് എന്ന ചോദ്യത്തിന് വാടക നിയന്ത്രണ നിയമം മാത്രമാണെന്നാണ് ഉത്തരം. കെട്ടിടത്തോടനുബന്ധിച്ചുള്ള എല്ലാ എടുപ്പുകളും മുറ്റവും പൂന്തോട്ടവും ഉപകരണങ്ങളും യന്ത്ര സാമഗ്രികളും […]

കെട്ടിടം വാടകക്ക് എടുക്കുന്നതിനും വാടകക്ക് കൊടുക്കുന്നതിനും നിയമം മൂലം ചില നിയന്ത്രണങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അതാണ് കെട്ടിട വാടക നിയന്ത്രണ നിയമം. ഇന്ത്യന്‍ ഭരണ ഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലെ മൂന്നാം പട്ടികയിലെ ആറാമതായാണ് 1965ലെ വാടക നിയന്ത്രണ നിയമം ഉള്‍പ്പെടുത്തിയിട്ടുള്ളത്. നമ്മുടെ രാജ്യത്ത് കഴിഞ്ഞ അമ്പതിലേറെ വര്‍ഷമായി ഒരു മാറ്റവുമില്ലാതെ നില്‍ക്കുന്ന നിയമം ഏതാണ് എന്ന ചോദ്യത്തിന് വാടക നിയന്ത്രണ നിയമം മാത്രമാണെന്നാണ് ഉത്തരം.
കെട്ടിടത്തോടനുബന്ധിച്ചുള്ള എല്ലാ എടുപ്പുകളും മുറ്റവും പൂന്തോട്ടവും ഉപകരണങ്ങളും യന്ത്ര സാമഗ്രികളും കെട്ടിടത്തിന്റെ നിര്‍വചനത്തില്‍പ്പെടും. എന്നാല്‍ ഒരു ഹോട്ടലിന്റെയോ ബോര്‍ഡിം ഹൗസിലെയോ മുറികള്‍ ഈ നിര്‍വ്വചനത്തില്‍ വരില്ല.
കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ രണ്ടു പ്രധാന വ്യവസ്ഥകള്‍ ന്യായ വാടകയെ സംബന്ധിച്ചും ഒഴിപ്പിക്കലിനെ സംബന്ധിച്ചും ഉള്ളതാണ്. കെട്ടിട നികുതിയുടെ അടിസ്ഥാനത്തിലാണ് ന്യായവാടക നിശ്ചയിക്കുന്നത്.
കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന, വാടകക്കാരനും കെട്ടിട ഉടമയും തമ്മിലുള്ള നിയമപരമായ ഉടമ്പടിയാണ് വാടക കരാര്‍. ഇതില്‍ ഇരു കൂട്ടരും പാലിക്കേണ്ട ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി പറഞ്ഞിരിക്കണം. വാടക കരാര്‍ നിശ്ചിത സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഇരു കക്ഷികളും ഒപ്പു വെക്കണം.
കാലാവധി ഒരു കൊല്ലത്തില്‍ കൂടുതലാണെങ്കില്‍ ആ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ നിയമപരമായ പരിരക്ഷ ഉറപ്പു വരുത്താന്‍ കഴിയുകയുള്ളൂ.
കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാടക നിയന്ത്രണ നിയമം പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് നടപ്പായില്ല. അതുകൊണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുള്ള നിയമമാണ് ഇപ്പോഴും ഈ രംഗത്ത് നില നില്‍ക്കുന്നത്.
കെട്ടിട വാടക നിയന്ത്രണ നിയമത്തിലെ 11-ാം വകുപ്പില്‍ ഒരു വാടകക്കാരനെ ഒഴിവാക്കാന്‍ എന്തെല്ലാം കാരണങ്ങള്‍ ഉണ്ടാകണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
1. വാടക കുടിശ്ശിക വരുത്തുക
2. കെട്ടിട ഉടമയ്‌ക്കോ കുടുംബത്തില്‍പ്പെട്ട ആശ്രിതര്‍ക്കോ സ്വന്തം ഉപയോഗത്തിന്
3. കെട്ടിടം വാടകക്ക് എടുക്കുന്നയാള്‍ മറ്റുള്ളവര്‍ക്ക് വാടകക്ക് കൊടുക്കുക
4. കെട്ടിടത്തിന് നാശ നഷ്ടങ്ങള്‍ വരുത്തുക
5. വാടകക്കാരന് മറ്റൊരു കെട്ടിടം ഉണ്ടായിരിക്കുക
6. കെട്ടിടം പൊളിച്ചു പണിയേണ്ടത് ആവശ്യമായി വന്നാല്‍
7. വാടകക്കാരന്‍ തുടര്‍ച്ചയായി ആറു മാസം വാടക കെട്ടിടം ഉപയോഗിക്കാതിരിക്കല്‍
8. വാടക കെട്ടിടത്തിന്റെ ഒരു ഭാഗം കെട്ടിട ഉടമസ്ഥന്റെ കൈവശത്തിലായിരിക്കുകയും കുറച്ചു ഭാഗം വാടകക്ക് കൊടുക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഉടമസ്ഥന് മൊത്തം കെട്ടിടവും സ്വന്തം ആവശ്യത്തിന് വേണ്ടിവരികയും ആണെങ്കില്‍.
ന്യായവാടക നിശ്ചയിച്ചു കിട്ടുന്നതിനും അപേക്ഷ കൊടുക്കുന്നത് റെന്റ് കണ്‍ട്രോള്‍ കോടതിയിലാണ്. ന്യായ വാടക നിശ്ചയിക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനുള്ള അവകാശം വാടകക്കാരന് മാത്രമാണ്. ന്യായ വാടക നിശ്ചയിക്കുക മാത്രമല്ല, ന്യായ വാടകയില്‍ കവിഞ്ഞുള്ള തുക വക വെച്ചു കിട്ടുകയും ചെയ്യും. വാടകക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള നടപടി വിചാരണയിലിരിക്കുമ്പോള്‍ വാടക കുടിശ്ശിക കോടതിയില്‍ കെട്ടിവെക്കണം. കോടതി നിര്‍ദ്ദേശിക്കുന്ന സമയ പരിധിക്കുള്ളില്‍ വാടക കെട്ടിവെച്ചില്ലെങ്കില്‍ വാടകക്കാരന്റെ തര്‍ക്കം കേള്‍ക്കാതെ ഹരജി അനുവദിച്ച് ഉത്തരവ് ഉണ്ടാകും.
കേരള ബില്‍ഡിംഗ് റെന്റ് കണ്‍ട്രോള്‍ നിയമം 1965ല്‍ പൂര്‍ണ്ണമായും കുടിയാന് അനുകൂലമായിരുന്നു. ആദ്യ കാലത്ത് പ്രസ്തുത നിയമനുസരിച്ച് കുടിയാന്മാര്‍ക്ക് അനുകൂലമായ വിധി പ്രസ്താവിച്ച കോടതികള്‍ കാലക്രമേണ പ്രസ്തുത നിയമം കെട്ടിട ഉടമക്ക് അനുകൂലമായി വ്യാഖ്യാനിക്കുക കൂടി ചെയ്തു. ഇന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയാണ് അതിന് കാരണമായത്. പുതിയതായി നടപ്പാക്കിയേക്കാവുന്ന കേരള കെട്ടിട വാടക നിയന്ത്രണ ബില്ലില്‍ ഉള്‍പ്പെടുത്താനായി ചര്‍ച്ചയിലുള്ള വ്യവസ്ഥകള്‍ താഴെ പറയുന്നയാണ്.
വിലാസം ഇല്ലാത്തവര്‍ക്ക് ഇനി വാടകക്ക് താമസിക്കാനാവില്ല. വീട് വാടകക്ക് നല്‍കുന്ന ഉടമ ഇനി വാടകക്കാരുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുസഹിതം രജിസ്‌ട്രേഡ് തപാലില്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പുതിയ കേരള കെട്ടിട വാടക നിയന്ത്രണ ബില്ലില്‍ വ്യവസ്ഥ ചെയ്യും. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉടമ 2000രൂപ പിഴയൊടുക്കണം. വാടക വീടുകള്‍ എന്തിന്, ആര് ഉപയോഗിക്കുന്ന എന്ന വിവരം പൊലീസിന് ലഭിക്കാനാണ് ഈ നീക്കം.
വാടക വീടുകളിലും ഫ്‌ളാറ്റുകളിലും നടക്കുന്ന കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത്, സംസ്ഥാനത്തിനകത്തു നിന്നും പുറത്ത് നിന്നും ധാരാളം ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിക്കുന്നുണ്ട്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ വീട്ടുടമക്ക് പോലും പലപ്പോഴും ലഭ്യമല്ല. തൊഴില്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പേരില്‍ മാത്രമാവും വാടകക്കാര്‍ അറിയപ്പെടുക. ഇതും കൃത്യമാവണമെന്നില്ല.
(വിവരങ്ങള്‍ക്ക് അഡ്വ.മിനിയോട് കടപ്പാട്)

Related Articles
Next Story
Share it