ശാസ്ത്രത്തേയും നാടോടി പാരമ്പര്യത്തേയും കട്ടെടുക്കുന്ന കാലം

നിളയുടെ തീരങ്ങളിലൂടെ... എന്നത് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതി പ്രസിദ്ധീകരിച്ച സാംസ്‌കാരിക പഠനഗ്രന്ഥമാണ്. 1993ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീടിത് ദൂരദര്‍ശനില്‍ ഡോക്യുമെന്ററിയായി സംപ്രേക്ഷണം ചെയ്യപ്പെട്ടു. പുഴയോടൊട്ടി നില്‍ക്കുന്ന ഗ്രാമീണ മനസ്സാണ് ആലങ്കോടിന്റെ രചനയും ജീവിതവും. നിളപോലെ തെളിഞ്ഞ ആ ഹൃദയം മതേതരത്തത്തിന്റെ വര്‍ത്തമാന സാക്ഷ്യം കൂടിയാണ്. നിളയെ പേറുന്ന മലയാളത്തിന്റെ കവി ചന്ദ്രഗിരിക്കരയില്‍ നിന്ന് പുതിയ കാലത്തെക്കുറിച്ചും കലയെക്കുറിച്ചും സംസാരിക്കുന്നു.? എഴുത്തിന്റെ രാഷ്ട്രീയം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഒരുപക്ഷെ അതുണ്ടാക്കുന്ന അപകടം വളരെ […]

നിളയുടെ തീരങ്ങളിലൂടെ... എന്നത് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതി പ്രസിദ്ധീകരിച്ച സാംസ്‌കാരിക പഠനഗ്രന്ഥമാണ്. 1993ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഏറെ ശ്രദ്ധേയമായിരുന്നു. പിന്നീടിത് ദൂരദര്‍ശനില്‍ ഡോക്യുമെന്ററിയായി സംപ്രേക്ഷണം ചെയ്യപ്പെട്ടു. പുഴയോടൊട്ടി നില്‍ക്കുന്ന ഗ്രാമീണ മനസ്സാണ് ആലങ്കോടിന്റെ രചനയും ജീവിതവും. നിളപോലെ തെളിഞ്ഞ ആ ഹൃദയം മതേതരത്തത്തിന്റെ വര്‍ത്തമാന സാക്ഷ്യം കൂടിയാണ്. നിളയെ പേറുന്ന മലയാളത്തിന്റെ കവി ചന്ദ്രഗിരിക്കരയില്‍ നിന്ന് പുതിയ കാലത്തെക്കുറിച്ചും കലയെക്കുറിച്ചും സംസാരിക്കുന്നു.
? എഴുത്തിന്റെ രാഷ്ട്രീയം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഒരുപക്ഷെ അതുണ്ടാക്കുന്ന അപകടം വളരെ വലുതാണെന്ന് താങ്കളുടെ പല പ്രഭാഷണങ്ങളും വ്യക്തമാക്കുന്നുണ്ട്. ഉദാഹരണം മാപ്പിള കലകളേയും സംസ്‌കൃതത്തേയും താരതമ്യം ചെയ്ത് താങ്കള്‍ നടത്തുന്ന അന്വേഷണങ്ങള്‍ സാഹിത്യത്തിലെ വരേണ്യതയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടുകളുടെ രാഷ്ട്രീയം വളരെ ബോധപൂര്‍വ്വമാണോ അതല്ലെങ്കില്‍ അത് സ്വാഭാവികമായി സംഭവിക്കുന്നതാണോ.
= സ്വാഭാവികമായി സംഭവിക്കുന്നത് തന്നെയാണ്. അതില്‍ ബോധപൂര്‍വ്വമായി ഒന്നുമില്ല. എന്റെ ഒരന്വേഷണം നാടോടി മേഖലയിലാണ്. നമ്മുടെ സംസ്‌കൃതിയെ രൂപപ്പെടുത്തിയെടുത്ത ധാരാളം നാടോടി ഘടകങ്ങളുണ്ട്. വാല്‍മീകിയേയും വേദവ്യാസനേയും സാധ്യമാക്കുന്നത് അവര്‍ക്ക് മുമ്പേയുള്ള സമ്പന്നമായൊരു നാടോടി സംസ്‌കൃതിയാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ കവിയോ എഴുത്തുകാരനോ സംഭവിക്കുകയല്ല. വാല്‍മികി ആദിവാസിയാണ്. വേദവ്യാസന്‍ മുക്കുവനാണ്. കാളിദാസന്‍ മരംവെട്ടുകാരനാണ്. ഏറ്റവും വലിയ മഹാകവികളുടെ ജീവിതചരിത്രം ഇവ്വിധമാണ്. അതിനെ മായ്ച്ച് കളയാനോ കാണാതിരിക്കാനോ നമുക്കാവില്ല. എന്നാല്‍ അവരുടെ കൃതി തന്നെയാണ് പ്രധാനം. എന്നതുകൊണ്ട് ഗോത്രപരമായ അവരുടെ ജീവിതാംശങ്ങളെ നമുക്ക് തള്ളികളയാനുമാവില്ല. അവരുടെ സംസ്‌കൃതിയില്‍ നിന്നും അവര്‍ രൂപപ്പെടുത്തിയെടുത്തതാണ് അവരുടെ മഹത്തായ സാഹിത്യം. ഇതെല്ലാകാലത്തുമുണ്ട്. നിളയുടെ തീരങ്ങളിലൂടെ എന്ന എന്റെ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട എന്റെ അന്വേഷണം നാടോടി പാരമ്പര്യത്തിന്റെ ഖനികളിലേക്കാണ് എന്നെകൊണ്ട് ചെന്നെത്തിച്ചത്. അതിന്റെ ചില ഉദാഹരണങ്ങള്‍ പറയാം. തൃത്താലയില്‍ പനമ്പ് നെയ്യുന്ന സ്ത്രീകള്‍ പാടുന്ന നാടോടിപ്പാട്ട് അവര്‍ തൊഴിലെടുക്കുന്ന പരിസരങ്ങളില്‍ നിന്ന് രൂപപ്പെട്ടുവന്നതാണ്. ഓരോ രചനയും അങ്ങനെ തന്നെയാണ്. അത് രചയിതാവിന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് തന്നെയാണ് പിറവിയെടുക്കുന്നത്. അത് പിന്നീട് മറ്റൊരു കൂട്ടര്‍ എടുത്തുകൊണ്ടുപോവുകയും അതിനെ സംസ്‌ക്കരിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് നമ്മളതൊരു മഹത്തായ കലയാണെന്ന് തിരിച്ചറിയുന്നത്. ഒരു നാടോടിപ്പാട്ടിന്റെ ഫോമില്‍ നിന്നേ ഒരു ക്ലാസിക്കല്‍ സംഗീതമുണ്ടാവുകയുള്ളൂ. നിലനില്‍ക്കുന്ന ഫോക്‌ലോര്‍ രൂപങ്ങളെ സംസ്‌ക്കരിച്ചെടുത്താണ് ശാസ്ത്രീയ രൂപങ്ങള്‍ ഉണ്ടാകുന്നത്. അശാസ്ത്രീയമായതിനെ ശാസ്ത്രീയമാക്കുന്നതാണ് ഉത്തമകല. അവ്വിധം തന്നെയാണ് മാപ്പിളകലകളും.
? മാപ്പിള കലകളെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണം വ്യക്തമാക്കാമോ?
താവുമായ പി. ഭാസ്‌ക്കരനെപോലും മാപ്പിള പാട്ടുകള്‍ സ്വാധീനിച്ചിട്ടുണ്ട്. മാപ്പിള കലകള്‍ രൂപപ്പെട്ടത് അതിന്റെ മഹാപാരമ്പര്യത്തില്‍ നിന്ന് തന്നെയാണ്. നാടോടി പാരമ്പര്യത്തില്‍ തന്നെയാണ് യഥാര്‍ത്ഥ കലയുള്ളത്. പിന്നീടിത് വരേണ്യവര്‍ഗം അടിച്ച് മാറ്റി അത് അവരുടേതാക്കി മാറ്റുകയായിരുന്നു. അത് ശാസ്ത്രമായാലും അങ്ങനെ തന്നെയാണ്. നമ്പൂതിരി ഒരു കാലത്തും തച്ചുശാസ്ത്രത്തിന്റെ ആളായിരുന്നില്ല. ആശാരിമാര്‍ രൂപപ്പെടുത്തിയ തച്ചു കണക്കുകള്‍ക്ക് വിവരണ ശാസ്ത്രമുണ്ടാക്കിയാണ് നമ്പൂതിരി തച്ചുശാസ്ത്രകാരന്മാരായത്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ സാഹിത്യത്തില്‍ തന്നെയുണ്ട്. പറയിപെറ്റപന്തിരുകുലം തന്നെയെടുക്കാം. ഇതില്‍ അച്ഛന്‍ നമ്പൂതിരിയാണ് ഏറ്റവും നല്ല പെരുന്തച്ചന്‍. ആ നമ്പൂതിരിയുടെ മകനാണ് ഏറ്റവും നല്ല പാക്കനാര്‍. പന്തിരുകുലത്തിന്റെയും പിതൃത്വം നമ്പൂതിരിക്കാണ്. ഇതൊരു സവര്‍ണ്ണവത്കരണം കൂടിയാണ്. ഇത് ബ്രാഹ്മണ മതങ്ങളുടെ രാഷ്ട്രീയം കൂടിയാണ്. ഈ രാഷ്ട്രീയം ഇന്ന് രാജ്യത്ത് ആകമാനം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലുമാണ്. ആ ഒരു അപകടം നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
? മാപ്പിള പാട്ടിന് ഒരു ജനകീയ മുഖമുണ്ട്. എന്നിട്ടും മുഖ്യധാര സംഗീത ശാഖയില്‍ നിന്നും ഇത് അകറ്റി നിര്‍ത്താനിടയായ സാഹചര്യം എന്താണ്?
= തുടക്കകാലത്ത് തന്നെ മാപ്പിളപ്പാട്ടിനെ നമ്മുടെ സംഗീത മേഖല അവഗണിക്കുകയാണ് ചെയ്തത്. മാപ്പിള പാട്ട് രംഗത്തുള്ളവരെ കലാകാരന്മാരായിപോലും കണക്കാക്കപ്പെട്ടിരുന്നില്ല. പാട്ട് കെട്ടികൂട്ടുന്നവര്‍ എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ വിളിച്ചിരുന്നത്. എന്നാലവര്‍ ജീവിതം കൊണ്ട് പാട്ടുണ്ടാക്കുകയായിരുന്നു. പില്‍ക്കാലത്ത് മാപ്പിളപ്പാട്ട് മുഖ്യധാരയിലേക്ക് തന്നെ വന്നിട്ടുണ്ട്. ഇന്ന് നമ്മുടെ സംഗീത ശാഖയില്‍ മറ്റ് രൂപങ്ങളെ പോലെ പ്രധാനം തന്നെയാണ് മാപ്പിള പാട്ട്. നാടോടി രൂപത്തില്‍ നിന്ന് ജന്മമെടുത്തതിനാലാണ് മറ്റ് ഫോക്‌ലോര്‍ രൂപങ്ങളെപോലെ തുടക്കകാലത്ത് മാപ്പിളപ്പാട്ട് അവഗണിക്കപ്പെട്ടത്.
? ആലങ്കോട് ലീലാകൃഷ്ണന്‍ എന്ന കവിയെ നാടോടി പാരമ്പര്യം എവ്വിധമാണ് സ്വാധീനിച്ചത്?
= പലകാരണങ്ങളുണ്ട്. ഞാന്‍ കുറച്ച് കാലം കഥാപ്രാസംഗികനായി പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു. 15 വയസ് മുതല്‍ 30 വയസ് വരെയുള്ള കാലം. അന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ച കലാകാരന്‍മാരൊക്കെ താഴെ തട്ടിലുള്ളവരായിരുന്നു. വലിയ അംഗീകാരമൊന്നും ലഭിക്കാത്ത കലാകാന്മാര്‍. ഇതിനൊരു മറുപുറം കൂടിയുണ്ട്. പണ്ട് കര്‍ണാടക സംഗീതത്തെയാണ് ശുദ്ധ സംഗീതമായി കണ്ടത്. അത് പഠിപ്പിച്ചവര്‍ ഭാഗവതന്മാരും. സമാന്തരമായി തന്നെ ഹിന്ദുസ്ഥാനി സംഗീതശാഖയും രൂപപ്പെട്ടു. അത് പഠിപ്പിച്ചവര്‍ ഉസ്താദുമാരും. ഇതില്‍ നിന്ന് തന്നെ സംഗീതത്തിലന്നുണ്ടായ വേര്‍തിരിവ് മനസ്സിലാകുമല്ലോ. കീഴാളന്റേതായിരുന്നു ഹിന്ദുസ്ഥാനി സംഗീതം. പില്‍കാലത്ത് ഇത് കര്‍ണാടക സംഗീതത്തോടൊപ്പം വളര്‍ന്നു. ഈ ഹിന്ദുസ്ഥാനി സംഗീതത്തോടൊപ്പം എനിക്ക് നടക്കാനായിട്ടുണ്ട്. അതൊരു നാടോടി പാരമ്പര്യമായിരുന്നു. എന്നെ ഫോക്‌ലോര്‍ സ്വാധീനിച്ചിട്ടുണ്ട്. കവിയെന്ന രീതിയില്‍ അതെന്നെ രൂപപ്പെടുത്തിയിട്ടുമുണ്ട്.
? ഇന്ന് എഴുത്തുകാര്‍ നേരിടുന്ന ഭീഷണിയെന്താണ്?
= സംശയമെന്ത്. പ്രച്ഛന്നമായി വരുന്ന സവര്‍ണ്ണാധിപത്യം തന്നെ. ഇതിന്റെ രാഷ്ട്രീയം കാണാതിരുന്നുകൂട. ഇതിനെ പ്രതിരോധിക്കുന്ന വിധമാകണം സകല കലാപ്രവര്‍ത്തനങ്ങളുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഇന്ത്യ ബുദ്ധന്റെ നാടാണ്. അല്ലാതെ വേദ പാരമ്പര്യത്തിന്റേതല്ല. ബുദ്ധനുണ്ടായത് കൊണ്ടാണ് ഗാന്ധിയുണ്ടായത്. ആ നാടിനെയാണ് ഏകശിലാമാതൃകയാക്കാന്‍ ശ്രമം നടക്കുന്നത്. ഇന്ത്യക്ക് ഒരു സൂഫി പാരമ്പര്യം കൂടിയുണ്ട്. സന്യാസിമാരെ പാര്‍ലമെന്റിലെത്തിക്കുന്നവര്‍ അത് മറന്ന് കൂട. ഒരെഴുത്തുകാരന്‍ കാലത്തിന്റെ പ്രതിനിധി കൂടിയാണ്.


-മധൂര്‍ ഷരീഫ്

Related Articles
Next Story
Share it