കാസര്‍കോട്: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ഹിമാചല്‍ പ്രദേശിലെ ദുരന്തമുഖത്ത് നിന്നും മൊഗ്രാല്‍പുത്തൂരിലെ എട്ടംഗ സംഘം സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തി. ഉത്തരേന്ത്യയില്‍ പെരുമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും പ്രളയവും കാരണം നൂറിലേറെ മലയാളികള്‍ കുടുങ്ങിയിരുന്നു. ശക്തമായ മഴയില്‍ റോഡും വീടുമൊക്കെ ഒലിച്ചു പോകുന്ന നടുക്കുന്ന കാഴ്ചകള്‍ കണ്ടാണ് വിനോദ സഞ്ചാരത്തിനെത്തിയ മലയാളികള്‍ അടക്കമുള്ളവര്‍ മണാലിയിലടക്കം ദിവസങ്ങളോളം കഴിഞ്ഞത്. വൈദ്യുതി ബന്ധം ഉള്‍പ്പെടെ മുടങ്ങിയതോടെ ഇവര്‍ വലിയ ദുരിതമനുഭവിച്ചാണ് കഴിഞ്ഞത്. ബന്ധുക്കള്‍ക്ക് ഇവരെ ഫോണില്‍ ബന്ധപ്പെടാനാവാത്തത് ആശങ്കയുണ്ടാക്കിയിരുന്നു.
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തംഗം ഡി.എം നൗഫല്‍ അടക്കമുള്ള എട്ടുപേരാണ് കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയത്. മൂന്നിനാണ് സുഹൃദ്‌സംഘം യാത്ര പുറപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും ഹിമാചലിലേക്ക് ബസ് വഴിയാണ് പോയത്. ഹിമാചലിലെ പ്രധാന കേന്ദ്രങ്ങളൊക്കെ കറങ്ങുന്നതിനിടയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. നേരത്തെ പോയ റോഡുകളടക്കം ഒലിച്ചുപോവുകയും തകരുകയുമുണ്ടായി.
താമസിച്ച കെട്ടിടത്തില്‍ വെള്ളവും വെളിച്ചവുമില്ലാതായും പുറം ലോകവുമായി ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയുണ്ടായതും മറക്കാനാവാത്ത അനുഭവമായതായി പറയുന്നു. വീട്ടിലെത്തിയിട്ടും അവിടന്നുണ്ടായ ഭീതി മാറിയിട്ടില്ലെന്ന് നൗഫല്‍ പറയുന്നു. ഇവര്‍ മണാലിയില്‍ കുടുങ്ങിയതറിഞ്ഞ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷെമീറ ഫൈസല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ ഇമ്പശേഖറിനെ അറിയിക്കുകയും ജില്ലാ ഭരണകൂടവും സ്‌പെഷല്‍ ബ്രാഞ്ചും സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് ദുരന്തമുഖത്ത് നിന്നും അവര്‍ നാട്ടിലെത്തിയത്.