വേറിട്ടൊരു അധ്യാപകന്‍

ഗുരുശിഷ്യ ബന്ധത്തില്‍ പരിശുദ്ധിയുടെ അളവ് തീരെ കുറഞ്ഞിരിക്കുന്ന ഒരു കാലമാണിത്. പഠിപ്പിക്കലിനൊപ്പം വിദ്യാര്‍ത്ഥിയുടെ മുന്നില്‍ അധ്യാപകന്‍ മാതൃകയുമാകണം. ഭക്ത കവിയായ സൂര്‍ദാസ് ഇങ്ങനെ പണ്ട് പറഞ്ഞിരുന്നു 'ഈശ്വരനും ഗുരുവും എന്റെ മുമ്പില്‍ വന്നു നിന്നാല്‍ ഞാന്‍ ആദ്യം ഗുരുവിനെ നമസ്‌കരിക്കും. എന്താണെന്നോ ഈശ്വരനെ കാണാനുള്ള ശക്തി എനിക്ക് പ്രദാനം ചെയ്തത് ഗുരുവാണ്'. ഗുരുവിനെ, അധ്യാപകനെ-പ്രാചീന ഭാരതം എത്ര ഉല്‍കൃഷ്ടമായിട്ടാണ് കണ്ടതെന്ന് ഈ വരികളില്‍ നിന്നും ബോധ്യമാകും. അരിസ്റ്റോട്ടിലിന്റെ ഒരു വാക്യം കൂടി ഉദ്ധരിക്കട്ടെ- 'രക്ഷിതാക്കളെക്കാള്‍ കൂടുതലായി നാം […]

ഗുരുശിഷ്യ ബന്ധത്തില്‍ പരിശുദ്ധിയുടെ അളവ് തീരെ കുറഞ്ഞിരിക്കുന്ന ഒരു കാലമാണിത്. പഠിപ്പിക്കലിനൊപ്പം വിദ്യാര്‍ത്ഥിയുടെ മുന്നില്‍ അധ്യാപകന്‍ മാതൃകയുമാകണം. ഭക്ത കവിയായ സൂര്‍ദാസ് ഇങ്ങനെ പണ്ട് പറഞ്ഞിരുന്നു 'ഈശ്വരനും ഗുരുവും എന്റെ മുമ്പില്‍ വന്നു നിന്നാല്‍ ഞാന്‍ ആദ്യം ഗുരുവിനെ നമസ്‌കരിക്കും. എന്താണെന്നോ ഈശ്വരനെ കാണാനുള്ള ശക്തി എനിക്ക് പ്രദാനം ചെയ്തത് ഗുരുവാണ്'. ഗുരുവിനെ, അധ്യാപകനെ-പ്രാചീന ഭാരതം എത്ര ഉല്‍കൃഷ്ടമായിട്ടാണ് കണ്ടതെന്ന് ഈ വരികളില്‍ നിന്നും ബോധ്യമാകും. അരിസ്റ്റോട്ടിലിന്റെ ഒരു വാക്യം കൂടി ഉദ്ധരിക്കട്ടെ- 'രക്ഷിതാക്കളെക്കാള്‍ കൂടുതലായി നാം ബഹുമാനിക്കേണ്ടത് ഗുരുക്കന്മാരെയാണ്. എന്തെന്നാല്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ജീവിതം നല്‍കുന്നു. ഗുരുക്കന്മാര്‍ നന്നായി ജീവിക്കാനുള്ള കലയും'. നല്ല പൗരന്മാരെ വാര്‍ത്തെടുക്കാന്‍ ഉള്ള മൂശയാണ് വിദ്യാലയങ്ങള്‍. വ്യക്തിത്വമുള്ള ഒരു ജനത വളര്‍ന്നു വരാന്‍ വ്യവസായ വിപ്ലവം കൊണ്ട് കഴിയില്ല. അടിസ്ഥാനപരമായി വിദ്യാഭ്യാസം കൊണ്ടു മാത്രമേ കഴിയൂ.
കുട്ടികളോടുള്ള സ്‌നേഹവും തൊഴിലിനോടുള്ള പവിത്രതയും കൂടിച്ചേരുമ്പോഴാണ് ഒരു സമ്പൂര്‍ണ്ണ അധ്യാപകനാകുന്നത് എന്ന് ടോള്‍സ്റ്റോയി പറഞ്ഞിട്ടുണ്ട്. നമ്മുടെ അധ്യാപകരില്‍ ഏറെയും അധ്യാപക വൃത്തി 'തൊഴില്‍' ആയി കാണുന്നു. അധ്യാപകവൃത്തി വെറുമൊരു തൊഴിലല്ല. പണ്ട്, ഗുരു കുലത്തില്‍ കുട്ടികളുടെ നന്മ മാത്രമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. സ്വന്തം സന്താനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ രക്ഷിതാക്കള്‍ വഹിക്കുന്ന പങ്കിന് തുല്യമായിരുന്നു ഗുരുകുലത്തിലെ അധ്യാപകര്‍ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍.
അധ്യാപകരുടെ അര്‍പ്പണ ബോധത്തേയും സഹിഷ്ണുതയേയും ബഹുമാനിക്കേണ്ടത് രാഷ്ട്രത്തിന് ആവശ്യമാണെന്ന ചിന്തയില്‍ നിന്നാണ് അധ്യാപക ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് അധ്യാപക ദിനമായി ആചരിക്കുന്നത്. 1961 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിച്ചുവരുന്നു.
മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മാത്രമേ നല്ല കുട്ടികളെ സംഭാവന ചെയ്യാന്‍ കഴിയൂ. അതോടൊപ്പം നല്ല അധ്യാപകര്‍ക്ക് മാത്രമേ നല്ല കുട്ടികളെ വാര്‍ത്തെടുക്കാനും കഴിയൂ. അങ്ങനെയുള്ള നല്ല അധ്യാപകരുടെ കൂട്ടത്തില്‍പെട്ട ഒരാളാണ് പി.എം വര്‍ഗീസ്. കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്തുള്ള കൃഷ്ണനഗര്‍ കോളനിയില്‍ താമസിക്കുന്ന അദ്ദേഹം 1978-79 വര്‍ഷത്തില്‍ ചന്ദ്രഗിരി ഗവ.ഹൈസ്‌കൂളില്‍ എംപ്ലോയ്‌മെന്റായി തന്റെ അധ്യാപക വൃത്തി ആരംഭിക്കുകയും പിന്നീട് 1980ല്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനം നേടി ഇരിയണ്ണി ഗവ. ഹൈസ്‌കൂളില്‍ നിയമിതനാവുകയായിരുന്നു. നാട്ടുകാരുടെയും കുട്ടികളുടെയും മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ വര്‍ഗീസ് മാഷ് സയന്‍സ് വിഷയം വളരെ ഭംഗിയായി കൈകാര്യം ചെയ്യുകയും ഗ്രാമപ്രദേശത്തെ കുട്ടികളെ തന്റെ അധ്യാപന പാടവം കൊണ്ട് ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുകയും ചെയ്തു. ശുദ്ധമായ മനസ്സും കര്‍മ്മകുശലതയുള്ള അധ്യാപനവും ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ക്രിയാശേഷിയും കൊണ്ട് കുട്ടികളുടെയും നാട്ടുകാരുടെയും മനസ്സില്‍ ഇടം നേടിയ മാഷ് വേറിട്ടൊരു അധ്യാപകന്‍ തന്നെയാണ്. 1988 ഒക്ടോബര്‍ വരെ ഇരിയണ്ണിയില്‍ തുടര്‍ന്ന അദ്ദേഹം രണ്ട് വര്‍ഷം ചെര്‍ക്കള ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. തുടര്‍ന്ന് 1992 മുതല്‍ 2006 വരെ കാസര്‍കോട് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ അധ്യാപകനായി തുടര്‍ന്നു. അദ്ദേഹം പിന്നീട് ചെമ്മനാട് ഗവ. ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചു. 2009 മാര്‍ച്ചിലാണ് വിരമിക്കുന്നത്. ഗവ. ഹൈസ്‌കൂളില്‍ 2007-2008 വര്‍ഷത്തില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മാറ്റിനും കൊഴുപ്പിനും ഇടയില്‍ പി.എം വര്‍ഗീസ് എന്ന പ്രധാനാധ്യാപകനാണ് ചക്രം പിടിച്ചത്. പത്തനംതിട്ടയില്‍ മലയോര താലൂക്കില്‍ ജനിച്ച വര്‍ഗീസ് മാസ്റ്റര്‍ തിരുവനന്തപുരത്താണ് തന്റെ പ്രീഡിഗ്രി, കോളേജ് പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രശസ്തമായ മാര്‍ ഇവാനിയോസ് കോളേജ് അദ്ദേഹത്തെ മറ്റൊരു മനുഷ്യനാക്കി വളര്‍ത്തുകയായിരുന്നു. പ്രശസ്തനായ മലയാളം അധ്യാപകന്‍ ജോര്‍ജ് ഓണക്കൂര്‍, ഇംഗ്ലീഷ് അധ്യാപകനായ പി.ജെ കാരി എന്നിവരുടെയൊക്കെ ശിഷ്യത്വം തന്നിലെ വിദ്യാര്‍ത്ഥിയെ പലതുകൊണ്ടും ഉണര്‍ത്തുകയായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആലപ്പുഴയിലെ റോസമ്മ ഡൊമിനിക് എന്ന അധ്യാപികയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ടു കുട്ടികള്‍: മകന്‍ ജുബിന്‍ വര്‍ഗീസും മകള്‍ ജിന്‍സി വര്‍ഗീസും.
കാസര്‍കോടിന്റെ ഭാഷയും സംസ്‌കാരവും തന്നെ മറ്റൊരു മനുഷ്യനാക്കി മാറ്റിയെന്നും നിഷ്‌കളങ്കരായ കാസര്‍കോട്ടെ കുട്ടികളുടെയും രക്ഷിതാക്കളുടേയും സ്‌നേഹം തന്നിലെ അധ്യാപകനെ പുഷ്‌കലമാക്കിയെന്നും വര്‍ഗീസ് മാഷ് അഭിപ്രയാപ്പെട്ടു.


-രാഘവന്‍ ബെള്ളിപ്പാടി

Related Articles
Next Story
Share it