ലോക്ക് ഡൗണ്‍ എടുത്തുകളയുകയും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തുതുടങ്ങിയ സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ ഇതേപ്പറ്റി ആലോചന തുടങ്ങിയിട്ടേയില്ല. സംസ്ഥാനത്ത് കോവിഡ് കുറഞ്ഞുവരാത്തതായിരിക്കണം ഇതിന് കാരണം. വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയിടിച്ച് ഒന്നരവര്‍ഷം പിന്നിട്ടു. ഓണ്‍ലൈന്‍ പഠനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. പരീക്ഷകള്‍ മാത്രമാണ് ഇപ്പോള്‍ നേരിട്ട് നടത്തുന്നത്. ഡിജിറ്റല്‍ പഠനത്തിന് ഏറെ പോരായ്മകള്‍ ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്മാര്‍ട്ട് ഫോണോ ലാപ്ടോപ്പോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനത്തിന് മാര്‍ഗമില്ലാത്ത അവസ്ഥയാണ്. വീട്ടില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ വിഷാദരോഗം പിടിപെടുന്നതായും പഠനം വ്യക്തമാക്കുന്നു. ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 23.44 ശതമാനം പേര്‍ക്ക് വിഷാദരോഗലക്ഷണങ്ങളുണ്ടെന്നാണ് പഠനം പറയുന്നത്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ഉപയോഗം കുട്ടികളില്‍ വിഷാദരോഗ ലക്ഷണങ്ങള്‍, ഏകാന്തത, വൈകാരിക നിയന്ത്രണത്തിനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ ഉണ്ടാക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. എസ്.സി.ഇ.ആര്.ടിയും തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കല്‍ റിസോര്‍സ് സെന്ററും സംയുക്തമായാണ് പഠനം നടത്തിയത്. 2020 സെപ്തംബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവിലാണ് പഠനം നടന്നത്. 68 ശതമാനത്തോളം പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ക്ലാസുകളിലൂടെ പഠിക്കാന്‍ താല്പര്യമില്ലെന്നും പഠനത്തിലുണ്ട്. കോവിഡ് കാലത്ത് 75 ശതമാനത്തിലധികം രക്ഷിതാക്കള്‍ക്കും വരുമാനം കുറഞ്ഞു. ഇതില്‍ 51 ശതമാനം പേരുടെ വരുമാനം പകുതിയോ അതില്‍ താഴെയോ ആയി. ജോലി നഷ്ടമായവരുടെ എണ്ണം 36.05 ശതമാനമാണ്. വീടുകളില്‍ വന്ന ഈ മാറ്റങ്ങള്‍ കുട്ടികളുടെ മാനസിക നിലയിലും മാറ്റങ്ങള്‍ വരുത്തി. ഗണ്യമായ ഉല്കണ്ഠയുള്ളവരും കടുത്ത ഏകാന്തത അനുഭവിക്കുന്ന കുട്ടികളുമുണ്ട്. വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം കളിക്കുന്നവര്‍ പൊടുന്നനെ വീട്ടില്‍ ഒറ്റപ്പെടുമ്പോള്‍ വലിയ പ്രയാസമാണ് അനുഭവിക്കേണ്ടിവരുന്നത്. ചില കുട്ടികളില്‍ മൊബൈലിന്റെ ഉപയോഗം അമിതമാണ്. മൊബൈല്‍ കിട്ടിയില്ലെങ്കില്‍ അസ്വസ്ഥരാകുന്നവരുണ്ട്. തലവേദന, കണ്ണിന് ക്ഷീണം, കഴുത്തിന് വേദന, പുറംവേദന, മങ്ങിയ കാഴ്ച തുടങ്ങിയവയൊക്കെ പലരുടെയും അസ്വസ്ഥതകളാണ്. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നത് പഠിക്കാനാണ്. എന്നാല്‍ ഇതില്‍ തല്‍പരരല്ലാത്തവരാണ് ഭൂരിഭാഗവുമെന്നാണ് പഠനത്തില്‍ വെളിപ്പെടുത്തുന്നത്. ശിശു അവകാശ സംരക്ഷണ സംഘടനയായ നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എന്‍.സി.പി.സി.ആര്.) നടത്തിയ മറ്റൊരു പഠനത്തിലും 60 ശതമാനം കുട്ടികളും സാമൂഹിക മാധ്യമങ്ങളായ വാട്സാപ്പ്, ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ചാറ്റ് ചെയ്യാനാണത്രെ സമയം കണ്ടെത്തുന്നത്. ലാപ്ടോപ്പും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതിന് മുമ്പുതന്നെ കുട്ടികള്‍ക്ക് 12 വയസ് മുതല്‍ മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കുന്നുണ്ട്. ആറ് സംസ്ഥാനങ്ങളിലെ 60 സ്കൂളുകളില്‍ നിന്നായി 3491 കുട്ടികളെയും 1534 രക്ഷിതാക്കളെയും 786 അധ്യാപകരെയുമാണ് ഉള്‍പ്പെടുത്തിയത്. ദീര്‍ഘനേരം മൊബൈല്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കുന്നത് തടയാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. മൊബൈലില്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്നത് 10.1 ശതമാനം കുട്ടികള്‍ മാത്രമാണത്രെ. സ്കൂളിന്റെ അന്തരീക്ഷത്തില്‍ കുട്ടികളും അധ്യാപകരും ഒന്നിച്ചുചേര്‍ന്ന് പഠനം നടത്തുമ്പോഴേ അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ വിദ്യാലയങ്ങള്‍ എത്രയും പെട്ടെന്ന് തുറന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമം ഉണ്ടാവണം.