കോവിഡ് ഭീതിപരത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ നബാര്‍ഡ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കര്‍ഷകരെയും ചെറുകിട സംരംഭകരെയും വെട്ടിലാക്കുന്ന തീരുമാനമാണിത്. കോവിഡ് നാടിനെ ഉലയ്ക്കാതിരിക്കാന്‍ ഗ്രാമീണ മേഖലയ്ക്കും കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം ഉറപ്പുവരുത്തണമെന്ന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ അനുവദിച്ചത്. സഹകരണ-ഗ്രാമീണ ബാങ്കുകള്‍ വഴിയാണ് ഇവ വിതരണം ചെയ്തത്. ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തന മൂലധനമായി രണ്ട് ലക്ഷം രൂപ വരെ നല്കി. ഈ വായ്പ പൂര്‍ണമായി മെയ് നാലിനകം പലിശ സഹിതം തിരിച്ചു പിടിക്കാനാണ് ബാങ്കുകള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് പ്രാഥമിക ബാങ്കുകളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ അധിക പലിശയുള്ള സ്വന്തം വായ്പകളാക്കി മാറ്റി നഷ്ടം നികത്താനാണ് പ്രാഥമിക സഹകരണ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് കര്‍ഷകരെയും സംരംഭകരെയും ഏറെ വലയ്ക്കും. നബാര്‍ഡ് വായ്പകളുടെ കാലാവധി നീട്ടണമെന്നതാണ് സഹകാരികളുടെ ആവശ്യം. നല്കിയ വായ്പയില്‍ 85 ശതമാനവും കൃഷി അനുബന്ധ മേഖലകള്‍ക്കാണ് നല്‍കിയത്. 15 ശതമാനം ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും നല്കി. ഭക്ഷ്യോല്‍പ്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധയിലുള്പ്പെട്ട കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ഇതില്‍ നിന്നാണ് വായ്പ അനുവദിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വായ്പ തിരിച്ചുപിടിക്കാനല്ല, മൊറട്ടോറിയം അനുവദിക്കാനുള്ള ശ്രമമാണ് വേണ്ടത്. വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ക്കുളള താല്‍ക്കാലിക നിരോധനം ഇക്കഴിഞ്ഞ മാര്‍ച്ച് 24 ന് അവസാനിച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെയെങ്കിലും നീട്ടി നല്‍കണമെന്നാണ് കര്‍ഷകരും ചെറുകിട വ്യവസായികളും ആവശ്യപ്പെടുന്നത്. മൊറട്ടോറിയം നീട്ടുന്നത് ബാങ്കുകള്‍ക്ക് വലിയ ബാധ്യതയാകുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ തന്നെ ബാങ്കുകളെ സഹായിക്കുന്ന നിലപാടെടുക്കണം. മൊറട്ടോറിയം കാലത്തെ പലിശ മുഴുവനായി എഴുതിത്തള്ളണമെന്ന വാദം അംഗീകരിച്ചിട്ടില്ലെങ്കിലും പിഴപ്പലിശ ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൊറട്ടോറിയം കാലത്ത് വായ്പ തിരിച്ചടക്കേണ്ടതില്ലെന്നും ഇത് കഴിഞ്ഞപ്പോള്‍ പലിശയും പിഴപ്പലിശയും എല്ലാം ഒന്നിച്ചു കൂട്ടിവസൂലാക്കുന്നത് ശരിയായ നടപടിയല്ല. കോവിഡ് കാലത്ത് കാര്‍ഷിക മേഖലയും വ്യവസായ മേഖലയുമൊക്കെ തകര്‍ന്നടിഞ്ഞുകിടക്കുകയാണ്. ലോക്ക്ഡൗണ്‍ മൂലവും തുടര്‍ന്നും ഈ മേഖലയ്ക്ക് പുരോഗതി ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല, നഷ്ടത്തിന്റെ കണക്കുകളെ നിരത്താനുണ്ടായിരുന്നുള്ളൂ.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളാണ് നാട്ടിലേക്ക് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയത്. ഇവര്‍ നാട്ടിലെത്തിക്കുന്ന പണമായിരുന്നു നല്ലൊരു ഭാഗത്തിന്റെയും വരുമാനം. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ ഇവരാണ് അടച്ചിരുന്നത്. അവര്‍ തിരിച്ചെത്തിയതോടെ പല കുടുംബങ്ങളും പട്ടിണിയിലുമാണ്. ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാനുള്ള നീക്കം ഇന്നത്തെ സാഹചര്യത്തില്‍ ഉപേക്ഷിക്കണം.