ഉഡുപ്പി: എന്‍.ആര്.ഐ സംരംഭകന് ഉഡുപ്പി ഇന്ദ്രാലിയിലെ ഭാസ്കര്‍ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി മെയ് 29ന് കോടതി പ്രഖ്യാപിക്കും. ഭാസ്കറുടെ ഭാര്യ രാജേശ്വരി ഷെട്ടി, മകന് നവനീത് ഷെട്ടി, ജ്യോത്സ്യന് നിരഞ്ജന് ഭട്ട് എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് നിരഞ്ജന് ഭട്ടിന്റെ പിതാവ് ശ്രീനിവാസ് ഭട്ട്, ഡ്രൈവര്‍ രാഘവേന്ദ്ര എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനിവാസ ഭട്ട് കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ മരണപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങളും പ്രതിവാദങ്ങളും പൂര്‍ത്തിയതോടെയാണ് കേസ് വിധി പറയാന്‍ മെയ് 29ലേക്ക് മാറ്റിയത്. പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും സീനിയര്‍ അഭിഭാഷകനുമായ എം.ശാന്താറാം ഷെട്ടിയാണ് ഹാജരായത്. രാജേശ്വരി ഷെട്ടിക്കും നവനീത് ഷെട്ടിക്കും വേണ്ടി ബംഗളൂരുവില്‍ നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന് ബി. വെങ്കട്ട് റാവു ഹാജരായി. മുതിര്‍ന്ന അഭിഭാഷകന് വിക്രം ഹെഗ്ഡെയാണ് നിരഞ്ജന് ഭട്ടിന്റെ അഭിഭാഷകന്. 2016 ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. സ്വത്തിനെ ചൊല്ലിയും അവിഹിത ബന്ധത്തെ ചൊല്ലിയും ഭാസ്കര്‍ ഷെട്ടി ഭാര്യ രാജേശ്വരി ഷെട്ടിയുമായി കലഹിച്ചിരുന്നു. ഇതോടെ മകന്റെയും ജോത്സ്യന്റെയും സഹായത്തോടെ രാജേശ്വരി ഷെട്ടി കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമായിരുന്നു. ഭാസ്കര്‍ ഷെട്ടിയുടെ ഇന്ദ്രാലിയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടത്തിയത്.