കാസര്‍കോട്: സി.പി.എം പ്രവര്ത്തകന് ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ(20) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) കോടതിയില്‍ ആരംഭിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ സോങ്കാല്‍ പ്രതാപ് നഗറിലെ കെ.പി അശ്വത്(41), പ്രതാപ് നഗര്‍ ഐലയിലെ എസ്. കാര്‍ത്തിക് (35) എന്നിവരാണ് കേസിലെ പ്രതികള്‍. 2018 ആഗസ്ത് അഞ്ചിന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അശ്വതും കാര്‍ത്തിക്കും ബൈക്കില്‍ പ്രതാപ് നഗറിലെത്തി അബൂബക്കര്‍ സിദ്ദീഖിനെയും സുഹൃത്ത് മുഹമ്മദ് അഫ്സലിനെയും അക്രമിക്കുകയായിരുന്നു. വയറിന് കത്തികൊണ്ടുള്ള കുത്തേറ്റ് ഗുരുതരമായി പരിക്കുപറ്റിയ അബൂബക്കര്‍ സിദ്ദീഖിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടുള്ള അടിയേറ്റ് മുഹമ്മദ് അഫ്സലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തുകയും മുഹമ്മദ് അഫ്സലിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നത്തെ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐമാരായ സിബിതോമസ്, പ്രേംസദന് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന പ്രത്യേക അന്വേഷണസംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. കാസര്‍കോട് തീരദേശ പൊലീസ് സി.ഐ സിബി തോമസ് കൊല നടന്ന് 86-ാം ദിവസം കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 842 പേജുള്ള കുറ്റപത്രമാണ് നല്‍കിയത്. കേസ് പിന്നീട് വിചാരണക്കായി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു. കൊലക്കേസിലെ രണ്ടാംപ്രതിയായ കാര്‍ത്തിക് ആഗസ്ത് മൂന്നിനും നാലിനും പ്രതാപ് നഗറില്‍ പരസ്യമായി മദ്യപിച്ചതിനെ അബൂബക്കര്‍ സിദ്ധിഖ് ചോദ്യം ചെയ്യുകയും ഇത് ആവര്‍ത്തിച്ചാല്‍ പൊലീസിലും എക്സൈസിലും വിവരം നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നുള്ള വൈരാഗ്യം മൂലം അബൂബക്കര്‍ സിദ്ദീഖിനെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അശ്വതിനെതിരെ കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി നരഹത്യാശ്രമം അടക്കം മറ്റ് നിരവധി കേസുകള്‍ നിലവിലുണ്ട്. അബൂബക്കര്‍ സിദ്ദീഖ് വധക്കേസില്‍ 82 സാക്ഷികളാണുള്ളത്.