കാസര്‍കോട്: നീലേശ്വരത്ത് യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ അന്തിമവാദം പൂര്‍ത്തിയായി.
സ്വത്ത് ബ്രോക്കറായിരുന്ന നീലേശ്വരം ചേടീറോഡിലെ ജയനെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദമാണ് പൂര്‍ത്തിയായത്. കേസില്‍ ഒക്ടോബര്‍ ഒമ്പതിന് കോടതി വിധി പറയും.
നീലേശ്വരം പൂവാലംകൈയിലെ എം. പ്രകാശന് (43), പൂവാലംകൈ കാനക്കരയിലെ കെ. സുധീഷ് (34) എന്നിവരാണ് കേസിലെ പ്രതികള്‍.
2013 ജൂണ്‍ 16ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജയന്റെ ചേടീറോഡിലെ വീടിനടുത്തുള്ള പറമ്പിലെ ഷെഡില്‍ അതിക്രമിച്ചുകയറിയ പ്രകാശനും സുധീഷും കട്ടിലില്‍ ഉറങ്ങുകയായിരുന്ന ജയനെ പിടിച്ചെഴുന്നേല്‍പ്പിച്ച് മര്‍ദ്ദിക്കുകയും ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും അടിയേറ്റ് വീണ ജയനെ പ്രതികള്‍ താങ്ങിയെടുത്ത് മൂന്നാംകുറ്റിയിലുള്ള തോട്ടിലേക്ക് കൊണ്ടുപോയി വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
ഒന്നാം പ്രതി ജയന്റെ തല വെള്ളത്തിനടിയില്‍ അമര്‍ത്തിപ്പിടിക്കുകയും രണ്ടാംപ്രതി യുവാവിന്റെ ഇരുകാലുകളും കൂട്ടിപ്പിടിക്കുകയും ചെയ്തെന്നും ഇതുമൂലം ജയന് ശ്വാസം മുട്ടി മരിച്ചെന്നുമാണ് ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ചന്തേര പൊലീസാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. ജയനും പ്രകാശനും സ്വത്ത് ബ്രോക്കര്‍മാരും സുഹൃത്തുക്കളുമായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു മുമ്പ് സ്വത്ത് കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ജയന് സ്വന്തം നിലയില്‍ സ്വത്ത് ബ്രോക്കര്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ പ്രകാശന് തെറ്റിപ്പിരിഞ്ഞു. തന്നെ ഒപ്പം കൂട്ടാതെ ജയന് ഒറ്റക്ക് സ്വത്ത് കച്ചവടം നടത്തുന്നതിലും തന്നോട് ജയന് വാങ്ങിയ 5000 രൂപ തിരികെ നല്‍കാത്തതിലുമുള്ള വിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഈ കേസിന്റെ വിചാരണയും തുടര്‍ന്ന് അന്തമവാദവും പൂര്‍ത്തിയായതോടെ കഴിഞ്ഞ ദിവസം വിധി പറയുന്ന തീയതി പ്രഖ്യാപിക്കുകയായിരുന്നു.