അഡൂര്‍: പയസ്വിനിപ്പുഴ കടക്കാന്‍ നല്ലൊരു പാലമില്ലാത്തതിനാല്‍ മഴക്കാലമായാല്‍ പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ദുരിതമനുഭവിക്കുകയാണ് ദേലംപാടി പഞ്ചായത്തിലെ കടുമന നിവാസികള്‍.
കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ പകല്‍ സമയങ്ങളില്‍ പോലും സൈ്വര വിഹാരം നടത്തുന്ന സംരക്ഷിതവനത്താലാണ് പ്രദേശത്തിന്റെ മൂന്ന് ഭാഗങ്ങളും ചുറ്റപ്പെട്ട് കിടക്കുന്നത്. മറ്റൊരുഭാഗം പയസ്വിനിപ്പുഴയും അതിരിടുന്ന പ്രദേശമാണിത്. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയിലെ പൂവടുക്കയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള അടുക്കത്തൊട്ടിയില്‍ നിന്നുള്ള തൂക്കുപാലമാണ് കടുമനയിലേക്കുള്ള ഏക യാത്രാമാര്‍ഗം. 20 വര്‍ഷത്തോളം പഴക്കമുള്ള ഈ പാലം തുരുമ്പിച്ച് പലയിടത്തും ദ്രവിച്ച് അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
മഴക്കാലത്ത് പുഴയില്‍ ജലനിരപ്പ് ഉയരുന്നതോടെ തൂക്കുപാലത്തില്‍ വെള്ളം കയറും. പിന്നെ ഈ പ്രദേശം ദിവസങ്ങളോളം ഒറ്റപ്പെടുന്ന അവസ്ഥയാണ്.
കടുത്ത വേനലില്‍ പുഴയിലെ വെള്ളം പൂര്‍ണമായും വറ്റുന്ന സമയത്ത് മാത്രമാണ് കടുമനയിലേക്ക് വാഹനങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വീടുകളിലേക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ മുന്‍കൂട്ടി കരുതിവെക്കുകയാണിവര്.
അസുഖബാധിതരെ ആസ്പത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭിക്കണമെങ്കില്‍ ചുമന്ന് അടുക്കാത്തൊട്ടിവരെ എത്തിക്കണം. അല്ലെങ്കില്‍ അഡൂര്‍ പാണ്ടി വഴി കാട്ടിലൂടെ 25 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം മുള്ളേരിയയിലുള്ള ആസ്പത്രിയിലെത്തിക്കാന്‍. വന്യമൃഗങ്ങള്‍ ഏറെയുള്ള കാടായതിനാല്‍ യാത്ര സുരക്ഷിതവുമല്ല. ദേലംപാടി പാണ്ടിയില്‍നിന്ന് ദുര്‍ഘടമായ കാട്ടുപാതയുണ്ടെങ്കിലും ജീപ്പ് പോലുള്ള വാഹനങ്ങള്‍ മാത്രമേ ഇതിലൂടെ വരികയുള്ളു. അതും വന്‍ തുക വാടക നല്‍കണം.
പലം വന്നാല്‍ കടുമന, ചള്ളത്തടുക്ക, ബളവന്തടുക്ക, തീര്‍ത്ഥക്കര, മലാങ്കടപ്പ് തുടങ്ങിയ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് യാത്രാസൗകര്യമാകും. ഈ മേഖലയില്‍ തടയണ നിര്‍മ്മിച്ച് റോഡ് സൗകര്യവും ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പല പ്രാവശ്യം പരിശോധന നടത്തിയെങ്കിലും തടയണയുടെ നിര്‍മാണത്തില്‍ നടപടിയുണ്ടായില്ല. പ്രദേശത്തെ നിരവധി കുട്ടികള്‍ കാറഡുക്ക, മുള്ളേരിയ, ചെന്നാങ്കോട് തുടങ്ങിയ സ്കൂളുകളിലേക്ക് പോകുന്നതും ഈ തൂക്കുപാലം കടന്നാണ്.
തൂക്കുപാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം വരുമെന്ന പ്രതീക്ഷയില്‍ എം. എല്‍.എ അടക്കമുള്ളവര്‍ക്ക് നിവേദനം നല്കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.