കാസര്‍കോട്: എ.ഐ ക്യാമറ വിവാദത്തില്‍ കാസര്‍കോട് പ്രസ്ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ മൂന്ന് രേഖകള്‍ കൂടി പുറത്ത് വിട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേഫ് കേരള പദ്ധതിയില്‍ എ.ഐ. ക്യാമറയുടെ മറവില്‍ വന്‍ക്കൊള്ളയാണ് നടന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നൂറ് കോടിക്കകത്ത് രൂപയില്‍ ചെയ്യാന്‍ കഴിയുമായിരുന്ന ഒരു പദ്ധതിയെ 232 കോടിയിലെത്തിച്ച് 132 കോടിയുടെ കൊള്ളയാണ് നടത്തിയത്. വ്യക്തമായ അന്വേഷണത്തിനും നടപടികള്‍ക്കും പകരം സര്‍ക്കാരും കെല്‍ട്രോണും ഉരുണ്ടുക്കളിക്കുകയാണ്. പ്രധാനപ്പെട്ട രേഖകളെല്ലാം മൂടി വെച്ച് തങ്ങള്‍ക്ക് സുരക്ഷിതമെന്ന് കണ്ട രേഖകള്‍ മാത്രമാണ് കെല്‍ട്രോണ്‍ പുറത്ത് വിട്ടത്. അതിലെ ഗുരുതരമായ ക്രമക്കേട് താന്‍ തെളിവ് സഹിതം പുറത്ത് വിടുകയാണെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല പറഞ്ഞു. ചില പ്രധാന രേഖകള്‍ മറച്ച് വെച്ചാണ് കെല്‍ട്രേണ്‍ വെബ്സൈറ്റില്‍ ഡോക്യുമെന്റുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ ടെണ്ടര്‍ വിളിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തിയുള്ള ഈ കൊള്ളയെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ട്രാഫിക് നിരീക്ഷണത്തിനുള്ള ക്യാമറ സ്ഥാപിക്കുന്നതിന് മുന്‍ പരിചയമില്ലാത്ത കമ്പനിക്കാണ് പദ്ധതിയുടെ ടെണ്ടര്‍ നല്‍കിയത്. ഒത്തുക്കളി നടന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് പുറത്ത് വന്നിരിക്കുന്നതെന്നും നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഹക്കീം കുന്നില്‍, പി.കെ ഫൈസല്‍, പി.എ. അഷ്റഫലി എന്നിവരും ഒപ്പമുണ്ടായിരുന്നു.