കാസര്‍കോട് മെഡിക്കല്‍ കോളേജിന് 160 കോടി രൂപയുടെ ഭരണാനുമതി

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് 1,60,23,40,367 രൂപയുടെ ഭരണാനുമതി ലഭിച്ചു. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ്, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായാണ് 160 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതോടെ ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം അടക്കം പൂര്‍ത്തീകരിച്ച് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാകാന്‍ കളമൊരുങ്ങുകയാണ്. മെഡിക്കല്‍ കോളേജിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പദ്ധതിക്കായി കിറ്റ്കോ തയ്യാറാക്കി നല്‍കിയ കണ്‍സപ്റ്റ് നോട്ട് സൂക്ഷ്മ പരിശോധന നടത്തിയ ശേഷം പ്രസ്തുത പദ്ധതിക്ക് 192,50,51,717 രൂപയുടെ ഭരണാനുമതിക്കായാണ് നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം […]

കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് 1,60,23,40,367 രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ്, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമായാണ് 160 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതോടെ ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം അടക്കം പൂര്‍ത്തീകരിച്ച് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ത്ഥ്യമാകാന്‍ കളമൊരുങ്ങുകയാണ്.
മെഡിക്കല്‍ കോളേജിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പദ്ധതിക്കായി കിറ്റ്കോ തയ്യാറാക്കി നല്‍കിയ കണ്‍സപ്റ്റ് നോട്ട് സൂക്ഷ്മ പരിശോധന നടത്തിയ ശേഷം പ്രസ്തുത പദ്ധതിക്ക് 192,50,51,717 രൂപയുടെ ഭരണാനുമതിക്കായാണ് നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം ടെക്നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. അതുപ്രകാരം കിഫ്ബി പദ്ധതിക്കായി ഭരണാനുമതി തേടി ജൂണ്‍ 16ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നിന്ന് സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. ഇതില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജി.എസ്.ടി., കണ്‍സള്‍ട്ടന്‍സി ചാര്‍ജ് മുതലായവ ഉള്‍പ്പെടുത്തിയതായും വിവിധ പദ്ധതികള്‍ക്ക് ജി.എസ്.ടി. ശതമാനം വ്യത്യസ്തമായതിനാല്‍ ശുപാര്‍ശ പുതുക്കി നല്‍കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട് മെഡിക്കല്‍ കോളേജിലെ കിഫ്ബി പദ്ധതിക്കായി 160,23,40,367 രൂപയുടെ ഭരണാനുമതി തേടി ജുലായ് ഏഴിനാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നത്. ടെക്നിക്കല്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നേരത്തെ മെഡിക്കല്‍ കോളേജ് ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം മന്ദഗതിയിലാക്കിയിരുന്നു.
കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അടക്കമുള്ള ജനപ്രതിനിധികളുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് ടെക്നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.
2013 നവംബര്‍ 30നാണ് കാസര്‍കോട് മെഡിക്കല്‍ കോളേജിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടത്. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം ആദ്യഘട്ടത്തില്‍ നടന്നെങ്കിലും ആസ്പത്രി കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം നീണ്ടുപോവുകയായിരുന്നു. അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണത്തിന് കാസര്‍കോട് പാക്കേജില്‍ നിന്ന് 25 കോടി രൂപ അനുവദിച്ചിരുന്നു. 2018 നവംബര്‍ 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആസ്പത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

Related Articles
Next Story
Share it