നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി കൊറഗ കോളനിയിലെ 13 പേര്‍ ജോലിയിലേക്ക്‌

കാസര്‍കോട്: പഠനവഴിയിലൂടെ സഞ്ചരിച്ച് പുതിയ ലോകവും പുതിയ ജീവിതവും കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് ജില്ലയിലെ കൊറഗ കോളനിയില്‍ നിന്ന് 13 പേര്‍. അരികുവല്‍ക്കരിക്കപ്പെട്ട കൊറഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയാണ് ഇവര്‍ക്ക് വഴി തെളിയിച്ചത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ചുമാസക്കാലമായി കൊറഗ വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18 […]

കാസര്‍കോട്: പഠനവഴിയിലൂടെ സഞ്ചരിച്ച് പുതിയ ലോകവും പുതിയ ജീവിതവും കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് ജില്ലയിലെ കൊറഗ കോളനിയില്‍ നിന്ന് 13 പേര്‍. അരികുവല്‍ക്കരിക്കപ്പെട്ട കൊറഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയാണ് ഇവര്‍ക്ക് വഴി തെളിയിച്ചത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ചുമാസക്കാലമായി കൊറഗ വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18 മുതല്‍ 24 വരെ പ്രായപരിധിയിലുള്ള യുവതീ യുവാക്കളില്‍ നിന്നും തിരഞ്ഞെടുത്ത 13 പേര്‍ക്ക് സി.എന്‍.സി ഓപ്പറേറ്റര്‍ വെര്‍ട്ടിക്കല്‍ മെഷീനിംഗ് സെന്റര്‍ കോഴ്സില്‍ പരിശീലനം നല്‍കിവരുകയായിരുന്നു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയ 13 പേര്‍ക്കും വിവിധ വ്യവസായ മേഖലയില്‍ തൊഴില്‍ ലഭിക്കുകയും ചെയ്തു. ഈ മാസെ 12ന് ഇവര്‍ ജാലിയില്‍ പ്രവേശിക്കും. ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ആണ് ജോലി ലഭിച്ചിട്ടുള്ളത്. ശമ്പളം ലഭിക്കുന്നതുവരെയുള്ള ചെലവിനായി ഓരോ ഉദ്യോഗാര്‍ത്ഥിക്കും നിശ്ചിത തുക പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നല്‍കും.
തലശ്ശേരി എന്‍.ടി.ടി.എഫ് ക്യാമ്പസിലാണ് പരിശീലനം നല്‍കിയത്. സാങ്കേതിക പരിശീലനത്തോടൊപ്പം സോഫ്റ്റ് സ്‌കിലായ ഫലപ്രദമായ ആശയവിനിമയം, ഇംഗ്ലീഷിലുള്ള ആശയവിനിമയം, സഹകരണം, സമയ മാനേജ്മെന്റ്, തൊഴിലുടമകളുമായും ജീവനക്കാരുമായി എങ്ങനെ ഇടപെഴുകാം എന്നിവയും ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കിയത്. കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ജില്ലയില്‍ 11 തദ്ദേശസ്ഥാപനങ്ങളില്‍ 585 കുടുംബങ്ങളിലായി 1503 പേരാണ് കൊറഗ സമുദായത്തില്‍ ഉള്ളത്. ജില്ലയില്‍ മാത്രമാണ് കൊറഗ സമുദായത്തില്‍പ്പെട്ട ആളുകളുള്ളത്. വള്ളിച്ചെടികളും മുളകളും ഉപയോഗിച്ച് കൊട്ടകള്‍ നിര്‍മ്മിച്ചാണ് ഇവര്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വിദ്യാസമ്പന്നരായ നിരവധി ആളുകള്‍ കൊറഗ സമുദായത്തില്‍ ഉണ്ടെന്നും നിരന്തരമായ ഇടപെടലുകളിലൂടെയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയും നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും ഈ മേഖലയിലുള്ളവരുടെ സാമൂഹികപുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം. മല്ലിക പറഞ്ഞു.

Related Articles
Next Story
Share it