മാധവന് പാടി വെറുമൊരു പേരല്ല, മറിച്ച് സ്നേഹം കൊണ്ടും സാന്ത്വനം കൊണ്ടും പരോപകാരം കൊണ്ടും അന്യന്റെ കണ്ണീരൊപ്പിയ ജനസേവകനാണ്. പല തരത്തില്‍, പല രൂപത്തില്‍, പല ഭാവത്തില്‍ അദ്ദേഹം അന്യരെ സഹായിച്ചിരിക്കും. നാട്ടിലും മറുനാട്ടിലും മാനവസേവ മാധവസേവ എന്ന ആപ്തവാക്യം അമിതമായ ആവേശത്തോടെ, ആവേഗത്തോടെ നെഞ്ചേറ്റിയ മാധവേട്ടന് പൊടുന്നനെ പരലോകം തേടി യാത്രയായപ്പോള്‍ ഒട്ടൊന്നുമല്ല മനസ്സ് വേദനിച്ചത്.
ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം മറ്റു പലര്‍ക്കും എന്നതു പോലെ എന്റെ ഹൃദയവും കവര്‍ന്നെടുത്തിരുന്നു. അദ്ദേഹം നേരത്തെ എന്റെ ഫേസ്ബുക്ക് ഫ്രണ്ട് എന്നതിലുപരി മറ്റൊന്നുമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ അദ്ദേഹം എന്റെ എല്ലാമെല്ലാമായിരിക്കുന്നു. അത്രകണ്ട് ആ സ്നേഹം എന്നെ മദിച്ചിരിക്കുന്നു.
ഗള്‍ഫില്‍ നിന്നുമുള്ള ആ ഫോണ്‍ വിളികള്‍ ഞാന്‍ എന്നും വളരെ താത്പര്യത്തോടെയാണ് കാതോര്‍ത്തിരുന്നത്. ലോകത്തെ സകലമാന വിഷയങ്ങളും ആ മൊബൈല്‍ കോളില്‍ വ്യാപരിച്ചിരിക്കും. തന്റെ ജീവിതത്തെക്കാളുപരി അന്യന്റെ ജീവിതമാണ് തനിക്ക് പ്രധാനം എന്ന വിശാലമായ ലക്ഷ്യം പ്രവാസികള്‍ക്കിടയിലും നാട്ടിലും പ്രചോദിപ്പിച്ച മാധവേട്ടന് അന്യന്റെ ദു:ഖം ശിരസാവഹിച്ച് തന്റെ ജീവിതത്തിന്റെ വിശാലാര്‍ത്ഥം ഇക്കാലമത്രയും നമ്മിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കിയും വീടില്ലാത്തവര്‍ക്ക് വീടു നല്‍കിയും അന്യര്‍ക്കു സ്വയം മാതൃകയായി. വാക്കിലും പ്രവൃത്തിയിലും താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ ആശയസംഹിതയും തത്വശാസ്ത്രവും മുറുകെ പിടിച്ചു. കോവിഡിന്റെ ആസുരതയില്‍ ആ ജീവിതം എന്നന്നേക്കുമായി നമുക്ക് നഷ്ടപ്പെട്ടു.
അശരണര്‍ക്ക്, നിരാലംബര്‍ക്ക് ഒക്കെ അതൊരു തീരാ നഷ്ടമായി. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും താന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ പകര്‍ത്താനായി എന്നതില്‍ മാധവേട്ടന് അഭിമാനിക്കാം.
സ്നേഹമാണഖിലസാരമൂഴിയില്‍ എന്നതാണല്ലോ അദ്ദേഹം ജീവിതത്തില്‍ സാര്‍ത്ഥകമാക്കിയത്.
‘കലികാലത്തിലും
മാതൃകാപുരുഷനായ്
ജീവിതം നീറ്റിയ നീയേ
വിശ്വമാനവന്‍ നൂനം…
കാലമേ നീ
വിളിക്കരുതിങ്ങനെ
നാളെയില്‍ വിരളമാം
നന്മ പാഠങ്ങളേ…..
അഹോ കഷ്ടം’….
പാടി മാധവേട്ടന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍…