പാണ്ഡ്യയ്ക്കും കോലിക്കുമെതിരെ അനാവശ്യ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന് പരാതി; ഇര്‍ഫാന്‍ പത്താനെ ഐ.പി.എല്‍ കമന്റേറ്റര്‍മാരുടെ പാനലില്‍നിന്ന് ഒഴിവാക്കി

Update: 2025-03-23 06:18 GMT

ചെന്നൈ: പാണ്ഡ്യയ്ക്കും കോലിക്കുമെതിരെ അനാവശ്യ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനെ ഐ.പി.എല്‍ കമന്റേറ്റര്‍മാരുടെ പാനലില്‍നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഐ.പി.എല്‍ പതിനെട്ടാം സീസണിലെ കമന്റേറ്റര്‍മാരുടെ പാനലില്‍ നിന്നാണ് ഇര്‍ഫാന്‍ പത്താനെ ഒഴിവാക്കിയത്.

കഴിഞ്ഞ സീസണുകളിലെല്ലാം ഐപിഎല്ലിലെ പ്രധാന കമന്റേറ്റര്‍മാരില്‍ ഒരാളായിരുന്നു പത്താന്‍. ചില ഇന്ത്യന്‍ താരങ്ങളുടെ പരാതിയിലാണ് ഇര്‍ഫാനെ ഒഴിവാക്കിയത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാര്‍ദ്ദിക് പണ്ഡ്യ, വിരാട് കോലി എന്നിവര്‍ക്കെതിരെ ഇര്‍ഫാന്‍ അനാവശ്യ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. അതൃപ്തിയുള്ള ഒരു താരം ഇര്‍ഫാന്‍ പത്താന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇവരെ കൂടാതെ മറ്റ് ചില താരങ്ങള്‍ക്കും ഇര്‍ഫാന്റെ വിമര്‍ശനത്തില്‍ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇര്‍ഫാനെതിരെ പരാതി നല്‍കിയ താരങ്ങള്‍ ആരെന്ന് വ്യക്തമല്ല. താരങ്ങളുടെ പരാതിയെ തുടര്‍ന്ന് കമന്ററി പാനലില്‍ നിന്ന് പുറത്താകുന്ന ആദ്യത്തെയാളല്ല ഇര്‍ഫാന്‍ പത്താന്‍. നവജോത് സിംഗ് സിദ്ധു, 2020ല്‍ സഞ്ജയ് മഞ്ജരേക്കര്‍, 2019ല്‍ സൗരവ് ഗാംഗുലിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഹര്‍ഷ ഭോഗ് ലെ തുടങ്ങിയവരും സമാന നടപടി നേരിട്ടിട്ടുണ്ട്.

ഐപിഎല്‍ കമന്ററിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇര്‍ഫാന്‍ പത്താന്‍ സ്വന്തം യുട്യൂബ് ചാനലില്‍ മത്സരങ്ങളുടെ വിശകലനം തുടങ്ങുകയും ചെയ്തു. 'സീധി ബാത്ത് വിത്ത് ഇര്‍ഫാന്‍ പത്താന്‍' എന്ന പേരിലാണ് പുതിയ ഷോ യുട്യൂബ് ചാനലില്‍ തുടങ്ങിയത്. യൂട്യൂബ് ചാനല്‍ തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ 8000 സബ്‌സ്‌ക്രൈബര്‍മാരെയാണ് പത്താന്‍ സ്വന്തമാക്കിയത്.

അടുത്തിടെ ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ച ഇര്‍ഫാന്‍ പത്താന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെയാണ് ഐപിഎല്‍ പതിനെട്ടാം സീസണ് തുടക്കമായത്. ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി കൊല്‍ക്കത്തക്കെതിരെ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കുകയും ചെയ്തു.

Similar News