ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്ന് മാറ്റി; ആരോഗ്യനില തൃപ്തികരം

കുടുംബം ഉടന്‍ സിഡ്‌നിയിലേക്കു പോകും;

Update: 2025-10-28 10:00 GMT

സിഡ് നി: വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. ഗുരുതരാവസ്ഥില്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ശ്രേയസ് അയ്യര്‍. ഞായറാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ അലക്‌സ് കാരിയെ പുറത്താക്കാന്‍ ക്യാച്ച് എടുക്കുന്നതിനിടെ അയ്യറുടെ വാരിയെല്ലിന് പരിക്കേല്‍ക്കുകയും ആന്തരിക രക്തസ്രാവമുണ്ടാവുകയുമായിരുന്നു.

ഇടതു വാരിയെല്ലിനാണ് പരിക്കേറ്റത്. പിന്നാലെ ഫിസിയോയുടെ സഹായത്തോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ശ്രേയസ് ബോധരഹിതനായി വീണെന്നും പള്‍സ് ഉള്‍പ്പെടെ ആശങ്കാജനകമാംവിധം താഴ്ന്നുവെന്നും വൃത്തങ്ങള്‍ അറിയിച്ചു. താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്‌കാനിങ്ങില്‍ ശ്രേയസിന്റെ പ്ലീഹയില്‍ (സ്പ്ലീന്‍) മുറിവുള്ളതായി കണ്ടത്തി. ഇതാണ് ആന്തരിക രക്തസ്രാവത്തിനു കാരണമായതെന്നാണ് വിവരം. എല്ലാം നിയന്ത്രണവിധേയമാണെന്നും ശ്രേയസിനു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു.

അണുബാധ ഉണ്ടോ എന്നറിയാനായി നിലവില്‍ അയ്യര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഏഴ് ദിവസം ആശുപത്രിയില്‍ കഴിയാന്‍ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഓള്‍ട്ടെറ്റ് റിപ്പോര്‍ട്ട് ചെയ്തത്. അയ്യര്‍ അപകടനില തരണം ചെയ്തതായും ഇന്ത്യന്‍ ടീം ഡോക്ടര്‍ റിസ് വാന്‍ ഖാന്‍ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിഡ്‌നി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു പുറമേ ബിസിസിഐയുടെ മെഡിക്കല്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ബിസിസിഐ മെഡിക്കല്‍ ടീം, സിഡ്നിയിലെയും ഇന്ത്യയിലെയും സ്‌പെഷ്യലിസ്റ്റുകളുമായി കൂടിയാലോചിച്ച്, അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇവരുടെ കൂടി മേല്‍നോട്ടത്തിലാകും ശ്രേയസിന്റെ തുടര്‍ ചികിത്സ. പരുക്ക് പൂര്‍ണമായും ഭേദമായി ശ്രേയസ് നാട്ടിലേക്കു മടങ്ങുന്നതുവരെ ബിസിസിഐ മെഡിക്കല്‍ ടീം സിഡ്‌നിയില്‍ തുടരുമെന്നും അദ്ദേഹത്തിന്റെ ദൈനംദിന പുരോഗതി വിലയിരുത്തുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

കുറഞ്ഞത് ഒരാഴ്ചയെങ്കിലും ശ്രേയസ് ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. ആശുപത്രി വിട്ടാലും ശ്രേയസിന് 3 ആഴ്ചയോളം വിശ്രമം ആവശ്യമായി വരും. അതേസമയം, ശ്രേയസ്സ് അയ്യരുടെ കുടുംബം ഉടന്‍ സിഡ്‌നിയിലേക്കു പോകും. ഇതിന്റെ വിസാ നടപടികള്‍ ആരംഭിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Similar News