ഏഷ്യാ കപ്പിന് മുമ്പ് വീണ്ടും സഞ്ജുവിന്റെ ബാറ്റിംഗ് വെടിക്കെട്ട്; 46 പന്തില്‍ ഒമ്പത് സിക്‌സും നാലു ഫോറുമായി അടിച്ചെടുത്തത് 89 റണ്‍സ്

ദേശീയമാധ്യമങ്ങളടക്കം സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പ്രാധാന്യത്തോടെയാണ് കണ്ടത്;

Update: 2025-08-27 04:49 GMT

തിരുവനന്തപുരം: ഏഷ്യാ കപ്പിന് മുമ്പ് വീണ്ടും വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സാംസണ്‍. കേരള ക്രിക്കറ്റ് ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അവസാന പന്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോല്‍വി വഴങ്ങിയെങ്കിലും ഓപ്പണറായി ഇറങ്ങിയ സഞ്ജു 46 പന്തില്‍ 193.48 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് സിക്‌സും നാലു ഫോറും പറത്തി 89 റണ്‍സാണ് അടിച്ചെടുത്തത്. ദേശീയമാധ്യമങ്ങളടക്കം സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പ്രാധാന്യത്തോടെയാണ് കണ്ടത്. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിക്ക് അരികിലെത്തിയെങ്കിലും ഏഷ്യാ കപ്പ് ടീമില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സഞ്ജുവിന് കഴിയുമെന്നാണ് വിലയിരുത്തില്‍.

മത്സരത്തിന്റെ അഞ്ചാം ഓവറില്‍ സഞ്ജു നിയമപ്രകാരം എറിഞ്ഞ ഒരു പന്തില്‍ നിന്ന് 13 റണ്‍സടിച്ചതും ശ്രദ്ദേയമായി. തൃശൂര്‍ ടൈറ്റന്‍സ് നായകന്‍ സിജോമോന്‍ ജോസഫ് എറിഞ്ഞ അഞ്ചാം ഓവറിലെ നാലാം പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളായപ്പോള്‍ സഞ്ജു സിക്‌സ് അടിച്ചു. നോ ബോള്‍ എക്‌സ്ട്രാ അടക്കം ഏഴ് റണ്‍സ് സ്വന്തമാക്കിയ സഞ്ജു ഫ്രീ ഹിറ്റായ അടുത്ത പന്തും ഗ്യാലറിയിലേക്ക് പറത്തി നിയമപ്രകാരം എറിഞ്ഞ നാലാം പന്തില്‍ നിന്ന് മാത്രം നേടിയത് 13 റണ്‍സായിരുന്നു.

26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചെങ്കിലും അര്‍ധസെഞ്ചുറിക്ക് ശേഷം സഞ്ജുവിന് കൂടുതല്‍ സ്‌ട്രൈക്ക് ലഭിക്കാതിരുന്നത് കൊച്ചിയുടെ തോല്‍വിയില്‍ നിര്‍ണായകമായി. മുഹമ്മദ് ഷാനുവും(29 പന്തില്‍ 24) നിഖില്‍ തോട്ടത്തും(11 പന്തില്‍ 18) ആയിരുന്നു ഈ സയം സഞ്ജുവിനൊപ്പം ക്രീസില്‍. ഇന്നിംഗ്‌സിന്റെ 18-ാം ഓവറില്‍ അജിനാസ് കെയാണ് സാംസണെ പുറത്താക്കിയത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രകടനം ടീമിനെ നിശ്ചിത ഇരുപത് ഓവറില്‍ 188/7 എന്ന സ്‌കോര്‍ നേടാന്‍ സഹായിച്ചു.

ഞായറാഴ്ച 51 പന്തില്‍ നിന്ന് 121 റണ്‍സ് നേടിയ സാംസണ്‍, തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിലും ഫോം തുടര്‍ന്നതോടെ എല്ലാ കണ്ണുകളും ഇപ്പോള്‍ സഞ്ജുവിലാണ്.

കെസിഎല്‍ 2025 ലെ ആദ്യ രണ്ട് മത്സരങ്ങളില്‍, സഞ്ജു സാംസണ്‍ മധ്യനിരയില്‍ നിന്നാണ് ബാറ്റ് ചെയ്തത്. ഇത് ഏഷ്യാ കപ്പിനുള്ള തന്റെ പുതിയ റോളിനെക്കുറിച്ച് ബാറ്റ്‌സ്മാനെ അറിയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ആദ്യ മത്സരത്തില്‍, ടോപ്പ് ഓര്‍ഡര്‍ ജോലി പൂര്‍ത്തിയാക്കിയതിനാല്‍ സാംസണിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല, രണ്ടാം മത്സരത്തില്‍, 22 പന്തില്‍ നിന്ന് 13 റണ്‍സ് മാത്രം നേടി, അദ്ദേഹം മികച്ച കളി പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ടു.

എന്നിരുന്നാലും, ഞായറാഴ്ച ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങിയ സഞ്ജു 121 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു. എഷ്യാകപ്പില്‍ വൈസ് ക്യാപറ്റനായ ശുഭ് മാന്‍ ഗില്ലായിരിക്കും ഓപ്പണറായി മത്സരത്തിനിറങ്ങുക. സഞ്ജു മധ്യനിരയില്‍ നിന്നാകും ബാറ്റ് ചെയ്യുക.

Similar News