SANJU SAMSON | ഐ.പി.എല്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്ത്

Update: 2025-03-29 07:51 GMT

ചെന്നൈ: ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ നിന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്ത്. കഴിഞ്ഞദിവസം ചെന്നൈക്കായി രചിന്‍ രവീന്ദ്രയും ആര്‍സിബിക്കായി വിരാട് കോലിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് സഞ്ജുവിന്റെ സ്ഥാനം നഷ്ടമായത്. നിലവില്‍ രണ്ട് കളികളില്‍ നിന്നായി 79 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ പന്ത്രണ്ടാം സ്ഥാനത്താണ് സഞ്ജു.

രണ്ട് കളികളില്‍ 145 റണ്‍സുമായി നിക്കോളാസ് പുരാനാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തുള്ളത്. മിച്ചല്‍ മാര്‍ഷ്(124), ട്രാവിസ് ഹെഡ്(114), ഇഷാന്‍ കിഷന്‍(106) എന്നിവര്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ളപ്പോള്‍ കഴിഞ്ഞദിവസം ആര്‍സിബിക്കെതിരെ 41 റണ്‍സെടുത്ത രചിന്‍ രവീന്ദ്ര 106 റണ്‍സുമായി അഞ്ചാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ റോയല്‍സ് താരം ധ്രുവ് ജുറെല്‍(103), കൊല്‍ക്കത്ത താരം ക്വിന്റണ്‍ ഡി കോക്ക്(101), ശ്രേയസ് അയ്യര്‍(97)എന്നിവര്‍ക്കൊപ്പം കഴിഞ്ഞദിവസം 31 റണ്‍സടിച്ച വിരാട് കോലിയും(90) ആദ്യ പത്തിലെത്തിയതാണ് പ്രധാനമാറ്റം.

വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിനെ പിന്തള്ളി നൂര്‍ അഹമ്മദ് ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റ് നേടിയാണ് നൂര്‍ അഹമ്മദിന്റെ നേട്ടം. ആറ് വിക്കറ്റുമായി ഷാര്‍ദ്ദുല്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്നലെ ചെന്നൈക്കെതിരെ ആര്‍സിബിക്കായി മൂന്ന് വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് അഞ്ച് വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ഖലീല്‍ അഹമ്മദും യാഷ് ദയാലുമാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങള്‍.

ഐപിഎല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ 17 വര്‍ഷം തകരാതെ കാത്ത ചെപ്പോക്കിലെ ചെന്നൈയുടെ കോട്ട തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ അവസാനിച്ചിരുന്നു. 41 റണ്‍സെടുത്ത രച്ചിന്‍ രവീന്ദ്രയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ചെന്നൈക്കായി എട്ടാമനായി ക്രീസിലിറങ്ങിയ ധോണി രണ്ട് സിക്‌സും മൂന്ന് ഫോറും പറത്തി 15 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു.

Similar News