CONTRACT | ക്യാപ് റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും എ പ്ലസ് കാറ്റഗറിയില്‍ തുടരും, ശ്രേയസ് അയ്യര്‍ തിരിച്ചെത്തും; ബി.സി.സി.ഐ കരാറിലെ മറ്റ് വിവരങ്ങള്‍ ഇങ്ങനെ!

Update: 2025-04-01 09:52 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ അടുത്ത വര്‍ഷത്തേക്കുള്ള ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ സംബന്ധിച്ച് ധാരണയായതായി റിപ്പോര്‍ട്ട്. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം ക്യാപ് റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് കാറ്റഗറിയില്‍ തുടരും.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ മൂന്ന് പേരെയും എ പ്ലസ് കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് മാറ്റുമെന്നും ശുഭ് മാന്‍ ഗില്ലിനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ ശ്രേയസ് അയ്യരെ വീണ്ടും കരാറില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ഇഷാന്‍ കിഷനെ ഇത്തവണയും പരിഗണിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. അക് സര്‍ പട്ടേലിന് കരാറില്‍ പ്രമോഷന്‍ ലഭിക്കുമ്പോള്‍ ഇതുവരെ കരാര്‍ ലഭിക്കാത്ത വരുണ്‍ ചക്രവര്‍ത്തിക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും അഭിഷേക് ശര്‍മക്കും ബി.സി.സി.ഐ കരാര്‍ ലഭിക്കും.

2025 ലെ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയെ വിജയിപ്പിക്കുന്നതില്‍ ശ്രേയസ് അയ്യര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 243 റണ്‍സ് നേടിയ 30 കാരനായ ശ്രേയസ് അയ്യര്‍ മെഗാ ടൂര്‍ണമെന്റില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരനുമായിരുന്നു. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യരെ വീണ്ടും കരാറില്‍ ഉള്‍പ്പെടുത്തും.

ശ്രേയസിനൊപ്പം ഇഷാന്‍ കിഷനും കരാര്‍ നഷ്ടപ്പെട്ടെങ്കിലും, കേന്ദ്ര കരാര്‍ വീണ്ടെടുക്കാനുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് ഇനിയും തുടരും. 2023 നവംബര്‍ മുതല്‍ കിഷന്‍ ഇന്ത്യയ്ക്കായി ഒരു ഫോര്‍മാറ്റിലും കളിച്ചിട്ടില്ല. 2023-24 ആഭ്യന്തര സീസണ്‍ മുഴുവന്‍ ഒഴിവാക്കി 2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) കായികരംഗത്തേക്ക് മടങ്ങി.

2024-25 സീസണില്‍ എല്ലാ ഫോര്‍മാറ്റുകളിലും ജാര്‍ഖണ്ഡിനായി കളിച്ച അദ്ദേഹം, രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കായി ഓസ് ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യ 'എ' ടീമിലും ഇടം നേടി. എങ്കിലും കരാറില്‍ ഇടം നേടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

കഴിഞ്ഞ ശനിയാഴ്ച കളിക്കാരുടെ വാര്‍ഷിക കരാര്‍ തീരുമാനിക്കാനായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ബി.സി.സി.ഐ സെക്രട്ടറി ദേവ് ജിത് സൈക്കിയയും കോച്ച് ഗൗതം ഗംഭീറും ഗുവാഹത്തിയില്‍ യോഗം ചേരാനിരുന്നതാണെങ്കിലും ഗംഭീര്‍ അവധി ആഘോഷിക്കാനായി വിദേശത്തായതിനാല്‍ യോഗം നടന്നിരുന്നില്ല.

2024ലെ വാര്‍ഷിക കരാര്‍ പ്രകാരം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ് പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. ഇതില്‍ കോലിയും രോഹിത്തും ജഡേജയും പുറത്തായാല്‍ ബുമ്ര മാത്രമാകും എ പ്ലസ് ഗ്രേഡില്‍. വൈസ് ക്യാപ് റ്റന്‍ ശുഭ് മാന്‍ ഗില്ലിനെ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തിയേക്കുമെന്നും യശസ്വി ജയ് സ്വാളിനെയും അക് സര്‍ പട്ടേലിനെയും ബി കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും സൂചനയുണ്ട്.

നിശ്ചിത കാലയളവില്‍ ഇന്ത്യക്കായി മൂന്ന് ടെസ്റ്റിലോ, എട്ട് ഏകദിനത്തിലോ 10 ടി20 മത്സരങ്ങളിലോ കളിക്കുന്നവരെയാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താറുള്ളത്. മലയാളി താരം സഞ് ജു സാംസണ്‍ നിലവില്‍ സി കാറ്റഗറിയിലാണ്.

ബിസിസിഐ കേന്ദ്ര കരാറുകളില്‍ നിന്ന് കളിക്കാര്‍ക്ക് ലഭിക്കുന്ന സമ്പാദ്യം.

ഗ്രേഡ് എ+ കളിക്കാര്‍ - 7 കോടി രൂപ

ഗ്രേഡ് എ കളിക്കാര്‍ - 5 കോടി രൂപ

ഗ്രേഡ് ബി കളിക്കാര്‍ - 3 കോടി രൂപ

ഗ്രേസ് സി കളിക്കാര്‍ - 1 കോടി രൂപ

Similar News