മത്സരശേഷം ഇന്ത്യന്‍ ടീം ഹസ്തദാനം നല്‍കാതെ മടങ്ങിയതില്‍ പ്രതിഷേധം; സമ്മാനദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച് പാക് ക്യാപ്റ്റന്‍

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും എത്തിയില്ല;

Update: 2025-09-15 06:07 GMT

ഞായറാഴ്ച ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം അവസാനിച്ചതിന് പിന്നാലെ പുതിയ വിവാദം. മത്സരത്തില്‍ ഏഴുവിക്കറ്റിന് ഇന്ത്യ ജയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും ഹസ്തദാനം നല്‍കാതെ മടങ്ങിയതാണ് വിവാദത്തിന് കാരണമായത്. ഇതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ മത്സരാനന്തരം നടന്ന സമ്മാനദാന ചടങ്ങ് ബഹിഷ്‌ക്കരിച്ചു. തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തില്ല.

പാകിസ്താന്റെ 128 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന സൂര്യകുമാര്‍ യാദവും സംഘവും വെറും 15.5 ഓവറില്‍ തന്നെ 131/3 റണ്‍സ് എടുത്ത് വിജയം കണ്ടു. മത്സരം പൂര്‍ത്തിയായശേഷം സൂര്യകുമാര്‍ യാദവും ശിവം ദുബെയും നേരെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഡഗ് ഔട്ടില്‍ നിന്നിറങ്ങിവന്ന് ഹസ്തദാനത്തിന് തയാറാവുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്നെങ്കിലും ഇന്ത്യന്‍ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല.

പാക് താരങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല്‍ വലിച്ചടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ പാക് താരങ്ങള്‍ ഗ്രൗണ്ട് വിട്ടു. പിന്നീട് മത്സരശേഷം പതിവുള്ള സമ്മാനദാനച്ചടങ്ങില്‍ നിന്ന് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ വിട്ടു നിന്നാണ് പ്രതിഷേധിച്ചത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് സമ്മാനദാനച്ചടങ്ങില്‍ ആരും പങ്കെടുത്തില്ല. എന്തുകൊണ്ടാണ് സല്‍മാന്‍ ആഘ സമ്മാനദാനച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന ചോദ്യത്തിന് ഇപ്പോഴുണ്ടായ സംഭവങ്ങളുടെ സ്വാഭാവിക പ്രതികരണമാകാം എന്നായിരുന്നു പാക് കോച്ച് മൈക്ക് ഹെസ്സണ്‍ മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

വാര്‍ത്താ സമ്മേളനത്തിനും സല്‍മാന്‍ ആഘ എത്തിയിരുന്നില്ല. ഇന്ത്യന്‍ താരങ്ങള്‍ മത്സരശേഷമുള്ള പതിവ് ഹസ്തദാനത്തിന് തയാറാവാത്തത് പാകിസ്ഥാനെ നിരാശരാക്കിയെന്നും ഇതാണ് സല്‍മാന്‍ ആഘ സമ്മാനദാനച്ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കാരണമെന്നും ഹെസ്സണ്‍ പറഞ്ഞു. മത്സരശേഷം കളിക്കാര്‍ സ്വാഭാവികമായി കൈ കൊടുത്ത് പിരിയുക എന്നത് കളിയുടെ ഭാഗമാണ്. എന്നാല്‍ ഇന്ന് അത് സംഭവിച്ചില്ലെന്നും ഹെസ്സണ്‍ പറഞ്ഞു. മത്സരശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിയിലെ താരമായ കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്ന് സംസാരിച്ചിരുന്നു. മത്സരത്തിന് മുമ്പ് ടോസ് സമയത്തും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റന് കൈ കൊടുക്കാന്‍ തയാറായിരുന്നില്ല.

ഹസ്തദാനം വേണ്ടെന്ന തീരുമാനത്തെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ പ്രതികരണം ഇങ്ങനെ: 'ജീവിതത്തില്‍ ചില കാര്യങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെക്കാള്‍ മുന്നിലാണെന്ന് എനിക്ക് തോന്നുന്നു' എന്നായിരുന്നു.

Similar News