ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 162ന് പുറത്ത്; മഴ കാരണം നിര്‍ത്തിവച്ച കളി പുനരാരംഭിച്ചു

മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി;

Update: 2025-10-02 10:30 GMT

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 162ന് പുറത്ത്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ മുഹമ്മദ് സിറാജും ജസ്പ്രിത് ബുമ്രയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് തകര്‍ത്തത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രിത് ബുമ്ര മൂന്നും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. 32 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. 20 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. റണ്‍സെടുക്കും മുമ്പ് ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, സിറാജിന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പിന്നാലെ ജോണ്‍ ക്യാംപെലും (8) മടങ്ങി. ഇത്തവണ ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ജുറലിന് ക്യാച്ച്. തൊട്ടുപിന്നാലെ ബ്രന്‍ഡന്‍ കിംഗിനെ (13) സിറാജ് ബൗള്‍ഡാക്കി. അടുത്തത് അലിക് അതനാസെയുടെ (12) ഊഴമായിരുന്നു. സിറാജിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്.

ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 72 റണ്‍സിനിടെ വിന്‍ഡീസിന് നഷ്ടമായി. ഗ്രീവ്സിന് പുറമെ റോസ്റ്റണ്‍ ചേസ് (24), ഖാരി പിയേരെ (11), ജോമല്‍ വറിക്കന്‍ (8), ജുവാന്‍ ലയ്നെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ അക്‌സര്‍ പട്ടേല്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, എന്‍ ജഗദീശന്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

മറുപടി ബാറ്റിഗിനിറങ്ങിയ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 23 റണ്‍സ് എടുത്തു. ഇടയ്ക്ക് മഴ കാരണം കളി നിര്‍ത്തിവച്ചെങ്കിലും പുനരാരംഭിച്ചു. യശസ്വി ജയ് സ്വാളും കെ എല്‍ രാഹുലുമാണ് ക്രീസില്‍. നിലവില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 59 റണ്‍സ് എടുത്തിട്ടുണ്ട്.

ഇരു ടീമിന്റെയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്: ടാഗ്‌നരൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക്ക് അത്‌നാസെ, ബ്രാന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.

Similar News