വീണ്ടും ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം; ഒക്ടോബര്‍ 5 ന് വനിതാ ഏകദിന ലോകകപ്പില്‍ ഇരുടീമുകളും ഏറ്റുമുട്ടും

12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്;

Update: 2025-06-16 11:13 GMT

ന്യൂഡല്‍ഹി: ഐസിസി വനിതാ ഏകദിന ലോകകപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇതോടെ വീണ്ടും ഒരു ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. 2025 വനിതാ ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

ലോകകപ്പില്‍ ഒക്ടോബര്‍ 5 ന് ഇരുടീമുകളും ഏറ്റുമുട്ടും. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഒക്ടോബര്‍ 26-ന് നടക്കും. പ്രതിരോധ ചാമ്പ്യന്മാരായ ഓസ്ട്രേലിയ തുടര്‍ന്ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ തങ്ങളുടെ പോരാട്ടം ആരംഭിക്കും.

സെപ്റ്റംബര്‍ 30 ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ അഞ്ച് വേദികളിലായി മത്സരിക്കും. ഒക്ടോബര്‍ 29,30 തീയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 2 നാണ് ഫൈനല്‍.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയം, ഹോല്‍ക്കര്‍ സ്‌റ്റേഡിയം(ഇന്ദോര്‍), എസിഎ-വിഡിസിഎ സ്‌റ്റേഡിയം(വിശാഖപട്ടണം), കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയം എന്നിവയാണ് വേദികള്‍. 12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്.

അതേസമയം ഹൈബ്രിഡ് മോഡല്‍ ക്രമീകരണം അനുസരിച്ച്, പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയില്‍ വെച്ചാണ് നടക്കുക. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുനടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും നേരത്തേ ധാരണയിലെത്തിയിരുന്നു. പാകിസ്താന്‍ നോക്കൗട്ട് റൗണ്ടുകളില്‍ യോഗ്യത നേടുന്നതിനനുസരിച്ചാണ് സെമി, ഫൈനല്‍ മത്സരങ്ങളുടെ വേദിയിലും തീരുമാനമെടുക്കുക.

Similar News