ഇത് സ്വപ്‌ന സാക്ഷാത്ക്കാരം: 3ാമത് ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി ഇന്ത്യ

Update: 2025-03-09 16:44 GMT

ദുബായ്: മൂന്നാമത് ഐസിസി ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി ഇന്ത്യ. മത്സരം നടന്ന ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമെന്ന 'ഒറ്റ വേദി'യില്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം മുതല്‍ ന്യൂസിലന്‍ഡിനെതിരായ കലാശപ്പോരാട്ടം വരെ ഒറ്റക്കെട്ടായി പൊരുതി നേടിയ വിജയമാണിത്.

തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് സമ്മോഹനമായ മുഹൂര്‍ത്തം.

വര്‍ഷങ്ങള്‍ കാത്തുകാത്തിരുന്നു നേടിയെടുത്ത ട്വന്റി20 ലോകകിരീടത്തിനുശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തിനായി ഇന്ത്യന്‍ താരങ്ങളും ആരാധകരും ഏറെ ആഗ്രഹിച്ചിരുന്നു. അത് ഇപ്പോള്‍ നേടിയിരിക്കുകയാണ്. ഇടയ്ക്ക് കുറച്ച് ആശങ്കയുടെ നിമിഷങ്ങളുണ്ടായെങ്കിലും, വിജയവഴിയില്‍നിന്ന് ഒരു ഘട്ടത്തിലും തെന്നിമാറാതെ മുന്നേറിയ ഇന്ത്യ നാലു വിക്കറ്റിനാണ് ന്യൂസിലന്‍ഡിനെ തറപറ്റിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 251 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ആറു പന്തും നാലു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയത്തിലെത്തി. തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്.

രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ് മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ (83 പന്തില്‍ 76), ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), ശുഭ് മന്‍ ഗില്‍ (50 പന്തില്‍ 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ 29), വിരാട് കോലി (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്‌കോര്‍ 105 ല്‍ നില്‍ക്കെ ശുഭ് മന്‍ ഗില്ലിനെ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് വീണ്ടുമൊരു 'അദ്ഭുത' ക്യാച്ചിലൂടെ പുറത്താക്കിയത് നിര്‍ണായകമായി.

'ശൂന്യത'യില്‍നിന്ന് ഫിലിപ്‌സ് സമ്മാനിച്ച വിക്കറ്റിന്റെ ആവേശത്തില്‍ മത്സരത്തിലേക്ക് തിരിച്ചെത്തിയ ന്യൂസിലന്‍ഡ്, വിരാട് കോലിയെയും രോഹിത് ശര്‍മയെയും പുറത്താക്കി മത്സരം ആവേശകരമാക്കി. ബ്രേസ്‌വെല്ലിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി കോലി പുറത്തായത് ആരാധകര്‍ക്ക് ഞെട്ടലായി. കോലി ഡിആര്‍എസ് എടുത്തെങ്കിലും തീരുമാനം അനുകൂലമായില്ല. രണ്ടു പന്തു നേരിട്ട് ഒറ്റ റണ്ണെടുത്താണ് കോലി മടങ്ങിയത്.

സെഞ്ചറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശര്‍മ, ഇടയ്ക്ക് റണ്‍നിരക്കിലുണ്ടായ വര്‍ധനവിന്റെ സമ്മര്‍ദ്ദത്തില്‍ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27ാം ഓവറില്‍ രചിന്‍ രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച രോഹിത്തിനു പിഴച്ചു. പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.

പിന്നീട് മധ്യനിരയില്‍ അക്ഷര്‍ പട്ടേലും ശ്രേയസും അയ്യരും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകള്‍ നേരിട്ട് 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 48 റണ്‍സെടുത്ത ശ്രേയസ് അയ്യരെ രചിന്‍ രവീന്ദ്ര തകര്‍പ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പിന്നര്‍ മിച്ചല്‍ ബ്രേസ്‌വെല്ലിനെ സിക്‌സര്‍ പറത്താനുള്ള അക്ഷര്‍ പട്ടേലിന്റെ ശ്രമം വില്‍ ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.

ഹാര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ സിക്‌സറും ഫോറും സഹിതം ആത്മവിശ്വാസം പകര്‍ന്നെങ്കിലും, സ്‌കോര്‍ 241ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈല്‍ ജെയ്മിസന്റെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. പിന്നീട് ജഡേജയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

Similar News