ഓണവിപണിയില്‍ ആശ്വാസം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു

500 രൂപയില്‍ കൂടുതലായിരുന്ന വെളിച്ചെണ്ണയ്ക്ക് നിലവില്‍ 390-400 രൂപയാണ് വില;

Update: 2025-08-14 08:24 GMT

കൊച്ചി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വെളിച്ചെണ്ണയുടെ ഈ കുതിച്ചുചാട്ടം പല വീടുകളിലേയും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയുണ്ടായി. പലരും വെളിച്ചെണ്ണ ഉപയോഗിക്കാതെയായി. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ നിന്നും ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. പൊതുവിപണിയില്‍ ലിറ്ററിന് 500 രൂപയില്‍ കൂടുതലായിരുന്ന വെളിച്ചെണ്ണയ്ക്ക് നിലവില്‍ 390-400 രൂപയാണ് വില. ജൂലൈ 18നാണ് കേരള വെളിച്ചെണ്ണയുടെ വില കുത്തനെ ഉയര്‍ന്ന് 529 ആക്കിയത്.

പൊതുവിപണിയില്‍ വെളിച്ചെണ്ണ വില പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടുന്ന ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഓണം അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന് കീഴിലുള്ള കേരളഫെഡ് പുറത്തിറക്കുന്ന കേര വെളിച്ചെണ്ണയുടെ വില കുറയ്ക്കുകയും ചെയ്തു. 479 രൂപയാണ് പുതിയ വില. വ്യാഴാഴ്ച മുതല്‍ പുതിയ വില നിലവില്‍ വരും. കേര വെളിച്ചെണ്ണ ഒരു ലിറ്ററിന്റെ വില 529 രൂപയില്‍ നിന്ന് 479 ആയും അര ലിറ്ററിന്റേത് 265ല്‍ നിന്ന് 240 ആയുമാണ് കുറച്ചത്. ഭക്ഷ്യമന്ത്രി നല്‍കിയ നിര്‍ദേശം കണക്കിലെടുത്താണ് കേരഫെഡിന്റെ തീരുമാനം.

വെളിച്ചെണ്ണയുടെ വിപണി വിലയ്ക്ക് അനുസൃതമായി 120 രൂപയുടെയെങ്കിലും കുറവ് വരുത്തി ഓണത്തിന് ന്യായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാന്‍ കേരഫെഡിന് ഇപ്പോള്‍ കഴിയും. എന്നാല്‍ 50 രൂപ മാത്രം കുറയ്ക്കാനുള്ള തീരുമാനം കേരഫെഡിന്റെ ഓണവില്‍പ്പനയ്ക്ക് വന്‍തിരിച്ചടിയാകുമെന്ന് ജീവനക്കാരും ആശങ്കപ്പെടുന്നുണ്ട്.

അതിനിടെ സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാര്യക്ഷമമല്ലെന്നുള്ള ആക്ഷേപവും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ വില പൊതുവിപണിയിലേതിലും കൂടുതല്‍ ആണെന്നാണ് പ്രധാന വിമര്‍ശനം. പൊതുവിപണിയില്‍ 390-400 രൂപയ്ക്ക് വെളിച്ചെണ്ണ ലഭിക്കുമ്പോഴാണ് സര്‍ക്കാര്‍ 479 രൂപയ്ക്ക് കേര വെളിച്ചെണ്ണ വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

Similar News