സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,400 രൂപ; പവന് 88,360

സ്വര്‍ണവില കുറഞ്ഞത് വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കുന്നവരെ സംബന്ധിച്ച് ആശ്വാസമാണ്;

Update: 2025-10-30 05:58 GMT

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയിലെ ഇടിവ്. കഴിഞ്ഞദിവസം രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും കൂടി തിരിച്ചുകയറ്റത്തിന്റെ സൂചന നല്‍കിയിരുന്ന സ്വര്‍ണവില ഇന്നു പൊടുന്നനെ കുറയുകയായിരുന്നു. കേരളത്തില്‍ ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയും പവന് 1,400 രൂപ ഇടിഞ്ഞ് 88,360 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണവില കുറഞ്ഞത് വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കുന്നവരെ സംബന്ധിച്ച് ആശ്വാസമാണ്. അടുത്തിടെ സ്വര്‍ണവില 97, 000 കടന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 9080 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7080 രൂപയാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 4590 രൂപയാണ്. അതേസമയം, കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 155 രൂപയില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3940 ഡോളറായി കുറഞ്ഞിട്ടുണ്ട്.

യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചിട്ടും സ്വര്‍ണവില ഇടിയുകയായിരുന്നു. പൊതുവേ യുഎസില്‍ പലിശനിരക്ക് കുറയുമ്പോള്‍ സ്വര്‍ണവില കൂടാറാണ് പതിവ്. ഇക്കുറി കടകവിരുദ്ധമായി വിലതാഴ്ന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 86560 രൂപയായിരുന്നു. 1800 രൂപ കൂടി കുറഞ്ഞാല്‍ ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണം വീണ്ടുമെത്തും.

സ്വര്‍ണവില ഇനിയും താഴുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. ഒരു പവന്‍ സ്വര്‍ണത്തിന് 70000 രൂപ വരെ എത്തുമെന്നും ഇവര്‍ പറയുന്നു. വരാനിരിക്കുന്ന യുഎസ്-ചൈന ചര്‍ച്ചയുടെ ഫലം അനുസരിച്ചിരിക്കും വിപണിയിലെ മാറ്റം. ദക്ഷിണ കൊറിയയില്‍ വച്ചാണ് യുഎസ് പ്രസിഡന്റും ചൈനീസ് പ്രസിഡന്റും ചര്‍ച്ച നടത്തുന്നത്.

Similar News