റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; പവന് 75040 രൂപ

കേരളത്തില്‍ വെള്ളി വിലയും സര്‍വകാല റെക്കോര്‍ഡില്‍;

Update: 2025-07-23 07:44 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. 22 കാരറ്റ് സ്വര്‍ണത്തിന് ഇരു വിഭാഗത്തിനും ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തുന്നത്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും വില കൂടാന്‍ കാരണം. കഴിഞ്ഞദിവസവും സ്വര്‍ണവില കൂടിയിരുന്നു. ഇരു വിഭാഗത്തിനും ഗ്രാമിന് 105 രൂപ കൂടി 9285 രൂപയിലും പവന് 840 രൂപ കൂടി 74280 രൂപയിലുമാണ് വ്യാപാരം നടന്നത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയായിരുന്നു. 3000 രൂപയില്‍ അധികം വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്കായി വലിയതോതില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും വന്‍ തിരിച്ചടിയാണ് സ്വര്‍ണവിലയിലെ ഈ കുതിപ്പ്.

അടുത്ത ദിവസം വില കുറയുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഉയര്‍ന്ന നിരക്കില്‍ നിന്ന് അല്‍പ്പം താഴാന്‍ തുടങ്ങിയതും അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാറും ആണ് ഇതിന് കാരണം. ജപ്പാന് പിന്നാലെ യൂറോപ്പുമായും കുറഞ്ഞ നിരക്കില്‍ താരിഫ് കരാര്‍ എത്തിയാല്‍ സ്വര്‍ണവില കുറഞ്ഞേക്കും. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ ബാങ്ക് നിരക്ക്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7695 രൂപയും, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5995 രൂപയും, 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയിലുമാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വിപണികളിലെ നിരക്ക്. കേരളത്തില്‍ വെള്ളിയുടെ വിലയും സര്‍വകാല റെക്കോര്‍ഡിലാണ്. ഗ്രാമിന് 125 രൂപയാണ് ഇന്ന് നല്‍കേണ്ടത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും.

Similar News