സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; പവന് 71,920 രൂപ

ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വന്ന മാറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.;

Update: 2025-05-24 05:55 GMT

സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ ഉയര്‍ന്ന് 8,990 രൂപയും പവന് 400 രൂപ വര്‍ധിച്ച് 71,920 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 72,000 രൂപയിലേക്ക് അടുക്കാന്‍ 80 രൂപയുടെ അകലം മാത്രം.

18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ട്. ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 7,375 രൂപയായപ്പോള്‍ മറ്റു ചില കടകളില്‍ വില 40 രൂപ വര്‍ധിച്ച് 7,410 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110-111 രൂപ നിലവാരത്തിലാണ് വ്യാപാരം.

ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ വന്ന മാറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം കുറയുന്നത് പിറ്റേ ദിവസം കൂടുന്ന കാഴ്ചയാണ് കാണുന്നത്.

ഇനി വരുന്ന കുറച്ച് നാള്‍ കൂടി ഈ അനിശ്ചിതത്വം തുടരും എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ അനിശ്ചിതത്വം അവസാനിച്ചാല്‍ വില വലിയ രീതിയില്‍ വര്‍ധിക്കാനാണ് സൂചന എന്ന മുന്നറിയിപ്പും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞദിവസം ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 8,940 രൂപയും പവന് 280 രൂപ കുറഞ്ഞ് 71,520 രൂപയിലുമാണ് വ്യാപാരം നടന്നത്. വ്യാഴാഴ്ച സംസ്ഥാനത്ത് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,975 രൂപയും പവന് 360 രൂപ ഉയര്‍ന്ന് 71,800 രൂപയിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,900 രൂപയിലധികം കൂടിയശേഷമാണ് വെള്ളിയാഴ്ച നേരിയ കുറവ് അനുഭവപ്പെട്ടത്.

എട്ടാം തിയതി രേഖപ്പെടുത്തിയ 73040 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വില. മേയ് 15 ന് രേഖപ്പെടുത്തിയ 68,880 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ആഭരണമായി സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവയ്ക്ക് പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ ആണ് പണിക്കൂലി നിര്‍ണയിക്കുന്നത്. ഉയര്‍ന്ന ഡിസൈനിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. വ്യത്യസ്ത ജ്വല്ലറികള്‍ വ്യത്യസ്ത പണിക്കൂലിയാണ് ഈടാക്കുക.

Similar News