സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 69,680 രൂപ

സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആഭരണ പ്രേമികള്‍ക്കുമെല്ലാം ഇത് നല്ല അവസരമാണ്.;

Update: 2025-05-20 05:10 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. കഴിഞ്ഞ 4 ദിവസത്തിനിടെയുണ്ടായ വര്‍ധനവിന് ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുന്നത്. കഴിഞ്ഞ ദിവസം 70,040 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. കേരളത്തില്‍ ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,710 രൂപയും പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് കൂടിയത്.

സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആഭരണ പ്രേമികള്‍ക്കുമെല്ലാം ഇത് നല്ല അവസരമാണ്. വില ഇനിയും കുറയുമെന്ന് കരുതി കാത്തിരുന്നാല്‍ വില കൂടുന്ന സാഹചര്യമാണ്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍വില 73040 രൂപയായിരുന്നു. പിന്നീട് 68,880 രൂപ വരെ കുറഞ്ഞിരുന്നു. അതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയതിന് പിന്നാലെയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തുന്നത്.

സാമ്പത്തിക രംഗത്തെ പ്രതിസന്ധികള്‍, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലെപ്പോഴും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമ കിട്ടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് റഷ്യയും യുക്രെയ്‌നും സമാധാന ചര്‍ച്ചകളിലേക്ക് കടക്കുന്നതും താരിഫ് വിഷയത്തില്‍ അമേരിക്ക കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാകുന്നതും സ്വര്‍ണവിലയെ താഴ് ത്തുകയാണ്. ഔണ്‍സിന് 3,235 ഡോളറായിരുന്ന രാജ്യാന്തരവില നിലവിലുള്ളത് 3,212 ഡോളറില്‍.

ഇന്ന് ഇന്ത്യന്‍ റുപ്പി ഡോളറിനെതിരെ 7 പൈസ താഴ്ന്ന് 85.47ലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളര്‍ന്നില്ലായിരുന്നെങ്കില്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില കൂടുതല്‍ കുറയുമായിരുന്നു. സംസ്ഥാനത്ത് ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,180 രൂപയായി. മറ്റു ചില കടകളില്‍ വില ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,140 രൂപയാണ്.

വെള്ളിവില ചില കടകളില്‍ ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയായപ്പോള്‍ മറ്റു ചില ജ്വല്ലറികള്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ വിലയായ 107 രൂപയില്‍ തന്നെ നിലനിര്‍ത്തി. സ്വര്‍ണ വ്യാപാരി അസോസിയേഷനുകള്‍ക്കിടയില്‍ വില നിര്‍ണയത്തില്‍ ഭിന്നതയുള്ളതാണ് വ്യത്യസ്ത വിലകള്‍ക്ക് കാരണം.

Similar News