സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 600 രൂപ കുറഞ്ഞ് 73,240 രൂപ

18 കാരറ്റ് സ്വര്‍ണവിലയിലും കുറവുണ്ട്;

Update: 2025-06-24 06:01 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. ചൊവ്വാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 75 രൂപ കുറഞ്ഞ് 9,155 രൂപയും പവന് 600 രൂപ കുറഞ്ഞ് 73,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസവും സ്വര്‍ണവിലയില്‍ നേരിയ കുറവ് ഉണ്ടായിരുന്നു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 9,230 രൂപയും പവന് 40 രൂപ താഴ്ന്ന് 73,840 രൂപയിലുമാണ് വ്യാപാരം നടന്നത്.

തുടര്‍ച്ചയായ വര്‍ധനവിന് ശേഷമായിരുന്നു സ്വര്‍ണവിലയിലെ ഇടിവ്. ഇത് ഉപഭോക്താക്കളേയും വ്യാപാരികളേയും സംബന്ധിച്ച് ആശ്വാസമാണ്. ജി.എസ്.ടിയും (3%) പണിക്കൂലിയും (335%) ഹോള്‍മാര്‍ക്ക് ഫീസും (53.10 രൂപ) ചേര്‍ന്നുള്ള സ്വര്‍ണാഭരണ വാങ്ങല്‍വിലയും ആനുപാതികമായി കുറയുമെന്നത് ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെ വിശേഷാവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കും നേട്ടമാണ്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,540 രൂപയായി. മറ്റു ചില ജ്വല്ലറികളില്‍ ഗ്രാമിന് 60 രൂപ കുറഞ്ഞ് 7,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിക്കും കേരളത്തില്‍ വിവിധ അസോസിയേഷനുകള്‍ക്കനുസരിച്ച് വ്യത്യസ്ത വിലയാണുള്ളത്. ചില ജ്വല്ലറികളില്‍ വില മാറാതെ ഗ്രാമിന് 119 രൂപയിലാണ് വ്യാപാരം. മറ്റു ചിലര്‍ രണ്ടുരൂപ കുറച്ച് 116 രൂപയാക്കി. രാജ്യാന്തര സ്വര്‍ണവില ഇന്നു കൂടുതല്‍ താഴേക്കിറങ്ങിയാല്‍, കേരളത്തില്‍ ഉച്ചയോടെ വീണ്ടും വില കുറയാനുള്ള സാധ്യതയുണ്ട്. രൂപ കരുത്താര്‍ജ്ജിച്ചാലും ഗുണം ചെയ്യും.

രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണവില എത്തിയിരിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.5% കുറഞ്ഞ് 3351.47 ഡോളറിലെത്തിയപ്പോള്‍ യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.9% കുറഞ്ഞ് 3365.30 ഡോളറിലെത്തി. ജൂണ്‍ 11 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 10 ഗ്രാമിന് 1,00,680 രൂപ ആയിരുന്നു.

ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്ന് വീണ്ടും സ്വര്‍ണ വില താഴേക്ക് വീണിരിക്കുകയാണ്. അനിശ്ചിതത്വ സാഹചര്യങ്ങളില്‍ നിന്ന് മാറ്റമുണ്ടാകുമെന്ന നേരിയ പ്രതീക്ഷ വന്നപ്പോഴേക്കും നിക്ഷേപകര്‍ അപകടസാധ്യതയുള്ള ആസ്തികളിലേക്ക് മാറിയതാണ് ഇതിന് കാരണം.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിക്കുന്നത് സ്വര്‍ണവില കുറയാനുള്ള അനുകൂലഘടകമാണ്. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവലും തമ്മിലെ കലഹം വഷളാകുന്നത് സ്വര്‍ണവിലയെ സ്വാധീനിക്കും. പലിശനിരക്ക് കുത്തനെ വെട്ടിക്കുറയ്ക്കണമെന്ന് ട്രംപ് പലതവണ ആവശ്യപ്പെട്ടിട്ടും പവല്‍ ചെവികൊടുത്തിട്ടില്ല.

ഇതിനിടെ പണനയനിര്‍ണയ സമിതി അംഗങ്ങളില്‍ തന്നെ പലരും ട്രംപിനെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നത് പവലിന് പ്രഹരവുമായി. പവലിന്റെ ഈയാഴ്ചത്തെ പ്രഭാഷണത്തിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. പലിശനിരക്കിന്റെ ദിശ സംബന്ധിച്ച് അദ്ദേഹം നല്‍കുന്ന സൂചനകള്‍ സ്വര്‍ണത്തിന് നിര്‍ണായകമാകും.

Similar News