സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പ്രതികളായ 2 യുവതികള്‍ കാഞ്ഞങ്ങാട്ട് പിടിയില്‍

By :  Sub Editor
Update: 2025-03-14 09:42 GMT

അറസ്റ്റിലായ ശ്രദ്ധയും സല്‍മയും

കാഞ്ഞങ്ങാട്: കോഴിക്കോട് നിന്ന് കവര്‍ച്ച നടത്തിയ സ്വര്‍ണ്ണവുമായി രക്ഷപ്പെട്ട യുവതികളെ കാഞ്ഞങ്ങാട് വെച്ച് പിടികൂടി. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്ത്, ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ കോട്ട ടൗണില്‍ കാര്‍ തടഞ്ഞാണ് യുവതികളെ കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശിനികളായ ശ്രദ്ധ, സല്‍മ എന്നിവരാണ് സ്വര്‍ണ്ണം കൊള്ള നടത്തി രക്ഷപ്പെട്ടത്. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് സംഭവം. നല്ലളത്തെ ഹനീഫയുടെ പരാതിയില്‍ ആണ് കേസ്. 18 ലക്ഷത്തോളം രൂപയുടെ സ്വര്‍ണവുമായി കടന്നെന്ന വിവരം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ചതോടെ ജില്ലാ അതിര്‍ത്തി മുതല്‍ പൊലീസ് ജാഗ്രത പാലിച്ചു നില്‍ക്കുകയായിരുന്നു. ബസില്‍ വരുന്നുണ്ടെന്ന് വിവരവും ലഭിച്ചതിനെ തുടര്‍ന്ന് ബസുകളും പരിശോധിച്ചു. അതിനിടെയാണ് സന്ധ്യയോടെ സംശയ സാഹചര്യത്തില്‍ പുതിയ കോട്ടയിലേക്ക് കാര്‍ കടന്ന് വന്നത്. രഹസ്യ വിവരം ലഭിച്ചാണ് ഡി.വൈ.എസ്.പിയും ഇന്‍സ്‌പെക്ടറും പുതിയ കോട്ട ടൗണില്‍ കാത്തുനിന്നത്. യുവതികളെ കൂടാതെ ഡ്രൈവറും കാറില്‍ ഉണ്ടായിരുന്നു. യുവതികളെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് നല്ലളം പോലീസ് കാഞ്ഞങ്ങാട് എത്തി ഇവരെ കൊണ്ടുപോയി. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പൊലീസ് ഇവര്‍ക്കായി വല വിരിച്ചിരുന്നുവെങ്കിലും കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.മംഗളൂരുവില്‍ എത്തി വിമാനത്തില്‍ മുംബൈയിലേക്ക് പോകാനായിരുന്നു ഇവരുടെ നീക്കം.


Similar News