ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

2022 മാര്‍ച്ച് രണ്ടിലെ ഉത്തരവാണ് മരവിപ്പിച്ചത്.;

Update: 2025-04-19 08:20 GMT

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 69 ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം കൂടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മാര്‍ച്ച് രണ്ടിലെ ഉത്തരവാണ് മരവിപ്പിച്ചത്.

വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ വര്‍ക്കര്‍മാര്‍ രാപ്പകല്‍ സമരം നടത്തിവരുന്നത്. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക് എതിരെ ആശ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതുമടക്കമുള്ള ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല.

ആശമാരുടെ സമരത്തിന് ജനകീയ പിന്തുണ ലഭിച്ചിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് വ്യത്യസ്ത പ്രതിഷേധവും ഇവര്‍ നടത്തിയിരുന്നു. സമരത്തിനെതിരെ സര്‍ക്കാര്‍ മുഖം തിരിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതിനിടെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചതായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതോടെ സര്‍ക്കാര്‍ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന ആരോപണവുമായി ആശമാര്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നിന്നപ്പോള്‍ സ്വന്തം നിലയില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കാന്‍ തീരുമാനിച്ച തദ്ദേശ സ്ഥാപന ഭാരവാഹികളെ ഈ മാസം 21 ന് സമര വേദിയില്‍ വെച്ച് ആദരിക്കും. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനത്തോട് സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Similar News