ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാം; ബില്ലിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും;

Update: 2025-09-13 07:40 GMT

തിരുവനന്തപുരം: ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ അതിവേഗം അനുമതി നല്‍കുന്ന നിയമ ഭേദഗതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ശനിയാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്കാണ് കാബിനറ്റ് അനുമതി നല്‍കിയത്. എന്നാല്‍ രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. മലയോര ജനതയുടെ ആശങ്ക തീര്‍ക്കുകയാണ് ലക്ഷ്യം.

കേരളത്തിലെ മലയോരങ്ങളില്‍ വന്യജീവി അക്രമം രൂക്ഷമാണ്. ഇതിനെതിരെ ജനരോഷവും ഉയര്‍ന്നിരുന്നു. കേന്ദ്രത്തിനൊപ്പം കേരളം എന്ത് ചെയ്തുവെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനം. ജനവാസ മേഖലയില്‍ ഇറങ്ങി അക്രമം നടത്തിയ വന്യമൃഗങ്ങളെ വെടിവെക്കാന്‍ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അതിവേഗം ഉത്തരവിടാം. കലക്ടര്‍ അല്ലെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശുപാര്‍ശ മാത്രം മതി. ഒന്നുകില്‍ വെടിവെച്ചു കൊല്ലാം അല്ലെങ്കില്‍ മയക്കുവെടി വയ്ക്കാം.

നിലവിലെ നിയമപ്രകാരം വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിടാന്‍ നടപടിക്രമങ്ങള്‍ ഏറെയുണ്ട്. കാട്ടിലേക്ക് തുരത്താനാണ് ഇപ്പോള്‍ മുന്‍ഗണന, അത് പരാജയപ്പെട്ടാല്‍ മാത്രം അവസാന നടപടിയായി മാത്രമാണ് വെടിവെക്കുന്നത്. ഇതിന് ആറംഗ വിദഗ്ധ സമിതിയുടെ അനുമതി വേണം. അക്രമിച്ച മൃഗത്തെ തന്നെയാണ് വെടിവെക്കാന്‍ പോകുന്നതെന്ന് ഫോട്ടോ സഹിതം ഉറപ്പാക്കണം. കടുവയാണെങ്കില്‍ നരഭോജിയാണെന്ന് വ്യക്തത വരുത്തണം. കേന്ദ്രനിയമത്തില്‍ സംസ്ഥാനത്തിന് ഭേദഗതി നിര്‍ദ്ദേശിക്കാമെങ്കിലും രാഷ്ട്രപതിയുടെ അനുമതി നിര്‍ബന്ധം. അതിന് മുമ്പ് ഗവര്‍ണ്ണറും അംഗീകരിക്കണം.

വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്റെ അനുമതിയോടെ മുറിക്കുന്നത് സംബന്ധിച്ച ബില്ലും അംഗീകരിച്ചു.

Similar News