'കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു'; കടയുടമക്ക് 95 വര്‍ഷം കഠിനതടവും 3.75 ലക്ഷം രൂപ പിഴയും

കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമചന്ദ്രഭാനു ആണ് ശിക്ഷ വിധിച്ചത്.;

Update: 2025-04-12 04:45 GMT

കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ കടയുടമയെ കോടതി 95 വര്‍ഷം കഠിനതടവിനും 3.75 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൊഗ്രാല്‍ നാങ്കി കടപ്പുറത്തെ അബ്ദുള്‍ റഹ്‌മാന്‍ എന്ന അന്തായി(59)യെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി രാമചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 15 മാസം അധികതടവ് അനുഭവിക്കണം.

പെണ്‍കുട്ടി അബ്ദുള്‍ റഹ്‌മാന്‍ അന്തായിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊന്ന് റെയില്‍വെ ട്രാക്കിലിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

2022 ജൂണ്‍ ഒമ്പതിനും അതിന് മുമ്പുള്ള ദിവസങ്ങളിലുമാണ് കടയില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പരാതിയില്‍ കുമ്പള പൊലീസ് അന്തായിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അന്വേഷണം നടത്തിയത് കുമ്പള എസ്.ഐ വി.കെ അനീഷാണ്.

കുമ്പള ഇന്‍സ്പെക്ടറായിരുന്ന പി. പ്രമോദാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.കെ പ്രിയ ഹാജരായി.

Similar News