നഗരസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി; സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം

By :  Sub Editor
Update: 2025-06-03 09:42 GMT

കാസര്‍കോട്: നഗരസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കാസര്‍കോട് നഗരസഭയില്‍ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വാര്‍ഡുതലങ്ങളില്‍ ജനകീയ സഭകള്‍ വിളിച്ചുചേര്‍ത്ത് വോട്ടര്‍മാരെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങളാണ് നഗരസഭയിലെ പ്രബല കക്ഷികളായ മുസ്ലിംലീഗും ബി.ജെ.പിയും അടക്കമുള്ള പാര്‍ട്ടികള്‍ നടത്തുന്നത്. ഒരൊറ്റ സീറ്റ് മാത്രമുള്ള സി.പി.എം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ കുറഞ്ഞത് ഒരു വാര്‍ഡെങ്കിലും പിടിച്ചെടുത്ത് സംപൂജ്യര്‍ എന്ന നാണക്കേട് മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മുസ്ലിംലീഗിലും ബി.ജെ.പിയിലും വിമതശല്യങ്ങളും പതുക്കെ അങ്ങിങ്ങായി തല പൊക്കുന്നുണ്ട്. 38 അംഗ കാസര്‍കോട് നഗരസഭയില്‍ നിലവില്‍ മുസ്ലിംലീഗിന് 21ഉം ബി.ജെ.പിക്ക് 14 അംഗങ്ങളുമുണ്ട്.

പല പ്രാദേശിക നേതാക്കളും സീറ്റുറപ്പിക്കാനുള്ള ശ്രമങ്ങളും സുരക്ഷിത സീറ്റ് കണ്ടെത്താനുള്ള ഓട്ടവും തുടങ്ങി. വാര്‍ഡ് വിഭജനം പൂര്‍ത്തിയായെങ്കിലും കേസും തര്‍ക്കവും തുടരുന്നതിനാല്‍ പുതിയ വിഭജനം അനുസരിച്ചുള്ള വാര്‍ഡുകള്‍ വെച്ചായിരിക്കുമോ തിരഞ്ഞെടുപ്പ് എന്ന് ഇനിയും വ്യക്തമല്ല.

കാസര്‍കോട് നഗരസഭയില്‍ 38 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. പുതിയ വാര്‍ഡ് വിഭജനത്തില്‍ ഒരു വാര്‍ഡ് വര്‍ധിച്ച് 39 ആയി. വിദ്യാനഗര്‍ ഭാഗത്താണ് ഒരു വാര്‍ഡ് കൂടിയത്. ഇത് ബി.ജെ.പിക്കും കോണ്‍ഗ്രസിനും വിജയ സാധ്യതയുള്ള വാര്‍ഡാണ്. കോണ്‍ഗ്രസിന് നിലവില്‍ കാസര്‍കോട് നഗരസഭയില്‍ അംഗമില്ല. തളങ്കരയിലെ മുസ്ലിംലീഗിന്റെ ഉറച്ച വാര്‍ഡുകളിലൊന്നായ ജദീദ് റോഡ് വാര്‍ഡ് പുതിയ വാര്‍ഡ് വിഭജനത്തോടെ ഇല്ലാതായി. ജദീദ് റോഡ് വാര്‍ഡിലെ വീടുകളെ തൊട്ടടുത്ത ഖാസിലേന്‍, ബാങ്കോട്, കെ.കെ. പുറം, പള്ളിക്കാല്‍ വാര്‍ഡുകളിലേക്ക് ചേര്‍ക്കുകയായിരുന്നു.

നഗരസഭയിലെ 2 വാര്‍ഡുകളില്‍ കഴിഞ്ഞ തവണ മുസ്ലിലീഗിനെതിരെ മത്സരിച്ച വനിതാ സ്വതന്ത്രരാണ് വിജയിച്ചത്. ഇത്തവണയും ഇപ്പോള്‍ തന്നെ ചില വാര്‍ഡുകളില്‍ നിന്ന് വിമതശല്യം ഉയരുന്നുണ്ടെങ്കിലും ചര്‍ച്ചയിലൂടെ ഇത്തരം നീക്കങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മുസ്ലിംലീഗിന്റെ 21 വാര്‍ഡുകളില്‍ 13 വാര്‍ഡുകളിലും പുരുഷന്മാരാണ് ജയിച്ചത്. 8 വാര്‍ഡുകളില്‍ സ്ത്രീകളും. പുരുഷ വാര്‍ഡുകള്‍ വനിതാ സംവരണവും വനിതാ വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളും ആവുന്നതോടെ അടുത്ത തവണ നേരെ തിരിച്ചാവും. അതോടെ മുസ്ലിംലീഗിന്റെ സ്ത്രീ സാന്നിധ്യം വര്‍ധിക്കും. പോരാത്തതിന് ചെയര്‍മാന്‍ പദവി വനിതക്കാവും. ബി.ജെ.പി ജയിച്ച 14 വാര്‍ഡുകളിലാണെങ്കില്‍ മൂന്ന് വാര്‍ഡുകളെ മാത്രമാണ് നിലവില്‍ പുരുഷന്മാര്‍ പ്രതിനിധീകരിക്കുന്നത്. ബാക്കി 11 വാര്‍ഡുകളിലും സ്ത്രീകളാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പുരുഷ അംഗങ്ങളുടെ എണ്ണം കൂടും.

നിലവിലെ അംഗങ്ങളില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം അടക്കമുള്ളവരെ അടുത്ത തിരഞ്ഞെടുപ്പിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കിയേക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട് എന്നിവരും അഡ്വ. വി.എം മുനീറിന്റെ ഒഴിവിലേക്ക് ഒന്നര വര്‍ഷം മുമ്പ് ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.എം ഹനീഫും അടക്കമുള്ളവര്‍ സ്ഥാനാര്‍ത്ഥികളാവാനുള്ള സാധ്യതയേറെയാണ്. ബി.ജെ.പി പി. രമേശ് അടക്കമുള്ളവരെ വീണ്ടും ഇറക്കിയേക്കും.

Similar News