അക്ഷരമധുരം നുകരാന്‍ കുരുന്നുകള്‍ സ്‌കൂളിലെത്തി; വര്‍ണാഭമായ വരവേല്‍പ്പ്

By :  Sub Editor
Update: 2025-06-02 07:37 GMT

നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ പ്രവേശനോത്സവത്തിനെത്തിയ കുട്ടികളോട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കുശലം പറയുന്നു

കാസര്‍കോട്: മധ്യവേനലവധി കഴിഞ്ഞ് അക്ഷരമധുരം നുകരാന്‍ കുരുന്നുകള്‍ സ്‌കൂളിലെത്തി. ആദ്യമായി ഒന്നാംക്ലാസിലെത്തിയ കുട്ടികളില്‍ പലരും കരഞ്ഞും പരിഭവിച്ചും കൗതുകം പകര്‍ന്നു. സ്‌കൂള്‍ തുറക്കതുന്നതിന് മുമ്പ് തന്നെ പാഠപുസ്തകവിതരണം ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്നെങ്കിലും എട്ടു ദിവസത്തേക്ക് പാഠപുസ്തകങ്ങള്‍ തുറക്കില്ലെന്നതാണ് സവിശേഷത.

വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ജീവിതത്തില്‍ പുലര്‍ത്തേണ്ട കടമകളെക്കുറിച്ചും മറ്റുമാണ് എട്ടുദിവസം ക്ലാസെടുക്കുന്നത്. അതിന് ശേഷമായിരിക്കും പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങുക. ഇത് വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യത്തെ രീതിയാണ്. ഇത്തവണ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാറിയിട്ടുണ്ട്. ഇത്തവണ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് വിദ്യാഭ്യാസവകുപ്പ് ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് അഞ്ചുദിവസത്തെ പരിശീലനം നല്‍കിയിരുന്നു. മാര്‍ക്കും ഗ്രേഡും ലഭിക്കുക മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷിക്ക് കൂടി പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കുന്ന വിദ്യാഭ്യാസരീതിയാണ് ഇത്തവണത്തേത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങിയ ക്ലാസുകളാണ് ആദ്യഘട്ടമായി കുട്ടികള്‍ക്ക് നല്‍കുന്നത്.

ജില്ലാതല പ്രവേശനോത്സവം മടിക്കൈ മേക്കാട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബലൂണുകളും കളിപ്പാട്ടങ്ങളും നല്‍കിയാണ് കുട്ടികളെ വരവേറ്റത്. 


കാസര്‍കോട് ടൗണ്‍ യു.പി. സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത ശേഷം സഹകരണ സംഘം സംസ്ഥാന രജിസ്ട്രാര്‍ ഡോ. സജിത് ബാബു കുട്ടികളോടൊപ്പം

Similar News