കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച: 59 കിലോ സ്വര്‍ണവും, 5.2 ലക്ഷം രൂപയും കൊള്ളയടിച്ചു; മോഷ്ടാക്കള്‍ പ്രയോഗിച്ചത് ബ്ലാക്ക് മാജിക് തന്ത്രം

കേസ് അന്വേഷണത്തിനായി 8 ടീമുകളെ രൂപീകരിച്ചു;

Update: 2025-06-03 10:18 GMT

മംഗളൂരു: കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ കാനറ ബാങ്ക് ശാഖയില്‍ നിന്നും ഏകദേശം 59 കിലോ സ്വര്‍ണാഭരണങ്ങളും 5.2 ലക്ഷം രൂപയും അജ്ഞാതരായ ഒരു സംഘം മോഷ്ടാക്കള്‍ കൊള്ളയടിച്ചു.

മെയ് 25 ന് ഞായറാഴ്ചയാണ് മോഷണം നടന്നത്. വടക്കന്‍ ജില്ലയിലെ ബസവന ബാഗേവാഡി താലൂക്കില്‍ (അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷന്‍) സ്ഥിതി ചെയ്യുന്ന മനാഗുളി ടൗണിലെ പൊതുമേഖലാ ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്.

സംഭവത്തെ കുറിച്ച് വിജയപുര പൊലീസ് സൂപ്രണ്ട് (എസ്.പി) ലക്ഷ്മണ്‍ നിംബര്‍ഗി പറയുന്നത്;

തിങ്കളാഴ്ച രാവിലെ ഒരു ക്ലീനിംഗ് സ്റ്റാഫാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിയുന്നത്. 'മെയ് 26 ന്, മാങ്കോഡിയിലെ കാനറ ബാങ്കിന്റെ മാനേജര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. മെയ് 24 ന്, നാലാമത്തെ ശനിയാഴ്ച, ബാങ്ക് പൂട്ടിയിരുന്നു. 25 ന് പാര്‍ട്ട് ടൈം സ്വീപ്പര്‍ വൃത്തിയാക്കാന്‍ വന്നപ്പോള്‍, ഷട്ടര്‍ ലോക്ക് തകര്‍ത്തതായി കണ്ടെത്തി. തുടര്‍ന്ന് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു.

സമഗ്രമായ വിലയിരുത്തലിന് ശേഷം, 59 കിലോ സ്വര്‍ണ്ണം മോഷണം പോയതായി കണ്ടെത്തി. വായ്പകള്‍ക്കായി പണയം വച്ച ഉപഭോക്താക്കളുടേതാണ് മോഷമണം പോയ സ്വര്‍ണമെന്നും അദ്ദേഹം പറഞ്ഞു.

മോഷ്ടാക്കളില്‍ ആറ് മുതല്‍ എട്ട് വരെ അംഗങ്ങള്‍ ഉണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. വ്യാജ താക്കോല്‍ ഉപയോഗിച്ചാണ് ഇവര്‍ ലോക്കര്‍ തുറന്നത്. രണ്ട് ദിവസം ബാങ്കില്‍ നിരീക്ഷണം നടത്തിയ ശേഷമാണ് അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയത്. അക്രമികള്‍ പ്രധാന പ്രവേശന കവാടത്തിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്.

കൂടുതല്‍ സ്വര്‍ണവും പണവും അടങ്ങുന്ന മറ്റൊരു ലോക്കര്‍ കൂടി സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും അത് മോഷ്ടാക്കള്‍ തുറക്കാന്‍ ശ്രമിച്ചിട്ടില്ല. മോഷ്ടാക്കള്‍ക്ക് ബാങ്കിന്റെ ആന്തരിക സജ്ജീകരണത്തെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് ഇത് പൊലീസിനെ എത്തിക്കുന്നത് എന്നും എസ്. പി കൂട്ടിച്ചേര്‍ത്തു. 'അന്വേഷണം പുരോഗമിക്കുകയാണ്, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്. പി പറഞ്ഞു.

അന്വേഷണം വഴിതിരിച്ചുവിടാന്‍ വേണ്ടി, കവര്‍ച്ചക്കാര്‍ ഒരു കറുത്ത പാവയെ ജനാലയ്ക്കരികില്‍ വച്ചതായും ഇത് ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങളുടെ സൂചന നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും, മന്ത്രവാദത്തില്‍ പങ്കുണ്ടെന്ന പ്രതീതി സൃഷ്ടിച്ച് കേസിന്റെ പുരോഗതി വൈകിപ്പിക്കാനുമുള്ള ഒരു ആസൂത്രിതമായ നീക്കമാണ് ഇതെന്നും പൊലീസ് വിശ്വസിക്കുന്നു.

'ഇത് വളരെ ആസൂത്രിതമായ ഒരു കവര്‍ച്ചയായിരുന്നു. അന്വേഷണത്തെ ആശയക്കുഴപ്പത്തിലാക്കാനോ വഴിതിരിക്കാനോ ഉള്ള നീക്കത്തിന്റെ ഭാഗമായാണ് ദുര്‍മന്ത്രവാദ പ്രവര്‍ത്തനങ്ങളുടെ സൂചന നല്‍കിയതെന്നും' പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

'മോഷണം നടന്ന സമയത്ത് ഏകദേശം 53 കോടി രൂപയുടെ സ്വര്‍ണ്ണവും 7 ലക്ഷം രൂപയും ബാങ്കില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹെര്‍ണാല്‍, ഹുബ്ബള്ളി തുടങ്ങിയ അയല്‍ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ വായ്പയ്ക്കായി ഈ ശാഖയില്‍ സ്വര്‍ണ്ണം പണയം വച്ചിരുന്നു' - എന്ന് കനറാ ബാങ്കിന്റെ ഉപഭോക്താവായ ശിവാന ഗൗഡ പറഞ്ഞു. 'മോഷണം പോയ ആസ്തികളുടെ വ്യാപ്തിയും മൂല്യവും കണക്കിലെടുക്കുമ്പോള്‍, ഇത് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചകളില്‍ ഒന്നായിരിക്കാമെന്ന് പറയുന്നതില്‍ തെറ്റില്ലെന്നും അവര്‍ പറയുന്നു.

ബാങ്കിന്റെ സുരക്ഷയെയും ഗൗഡ ചോദ്യം ചെയ്തു. 'ഇത് ഉപഭോക്താക്കളുടെ തെറ്റല്ല; അവര്‍ തങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ബാങ്കിനെ വിശ്വസിച്ച് ഏല്‍പ്പിച്ചു. വ്യക്തിപരമായി പറയുകയാണെങ്കില്‍ ഇത്രയും ഗുരുതരമായ സുരക്ഷാ ലംഘനം തടയാന്‍ ബാങ്ക് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്നും,' അദ്ദേഹം പറഞ്ഞു.

അതേസമയം, എല്ലാ കോണുകളില്‍ നിന്നുമുള്ള അന്വേഷണം നടത്തുന്നുണ്ടെന്നും കേസ് അന്വേഷിക്കാന്‍ എട്ട് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Similar News