പ്രസവ ചികിത്സക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ബേക്കല്‍ പൊലീസ് ഹൊസ് ദുര്‍ഗ് പൊലീസിന് കേസ് കൈമാറി

മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരുന്നത്.;

Update: 2025-05-29 04:11 GMT

കാഞ്ഞങ്ങാട്: പ്രസവ ചികിത്സക്കിടെ മാതാവും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരായ കേസ് ബേക്കല്‍ പൊലീസ് ഹൊസ് ദുര്‍ഗ് പൊലീസിന് കൈമാറി. ചിത്താരി ചേറ്റുകുണ്ടിലെ സാഗറിന്റെ ഭാര്യ ദീപ(36)യും നവജാത ശിശുവും മരിച്ച സംഭവത്തില്‍ സാഗറിന്റെ സഹോദരന്‍ ചേറ്റുകുണ്ടിലെ കെ സതീഷ് കുമാര്‍(38) നല്‍കിയ പരാതിയില്‍ കാഞ്ഞങ്ങാട്ടെ പത്മ പോളി ക്ലിനിക്കിലെ ഡോക്ടര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു.

പത്മ ക്ലിനിക്കിലെ ഡോക്ടറുടെ അനാസ്ഥയാണെന്നാരോപിച്ചാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ സൂചിപ്പിക്കുന്ന ആസ്പത്രി ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് തുടര്‍ നടപടികള്‍ക്കായി ഇവിടേക്ക് കൈമാറിയത്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് പത്മ ക്ലിനിക്കില്‍ പ്രസവ ചികിത്സക്കിടെ ദീപയുടെ നവജാത ശിശു മരിച്ചത്.

രക്തസ്രാവത്തെ തുടര്‍ന്ന് ദീപയെ ഗുരുതരനിലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ദീപയുടെയും കുട്ടിയുടെയും മരണത്തിനുത്തരവാദി ചികിത്സിച്ച ഡോക്ടറാണെന്നും ഇവരെ ആസ്പത്രിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി സമര പരിപാടികള്‍ നടത്തിവരികയാണ്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആസ്പത്രിക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തിയിരുന്നു.

Similar News