മാവുങ്കാലില്‍ ദേശീയപാത മേല്‍പ്പാലത്തിന് മുകളിലെ കോണ്‍ക്രീറ്റ് തകര്‍ന്നു; ആദ്യ മഴയില്‍ തന്നെ അപകടസാധ്യതയുണ്ടായതില്‍ യാത്രക്കാര്‍ക്ക് ആശങ്ക

പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിന്റെ ഉത്തരവാദിത്വം ദേശീയപാത നിര്‍മ്മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിനാണെന്നുമുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.;

Update: 2025-05-30 03:52 GMT

കാഞ്ഞങ്ങാട്: ദേശീയപാതയിലെ മാവുങ്കാല്‍ മേല്‍പ്പാലത്തിന് മുകളില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ചയാണ് വാഹന യാത്രക്കാര്‍ മേല്‍പ്പാലത്തിന്റെ മധ്യഭാഗത്ത് മീറ്ററുകളോളം കോണ്‍ക്രീറ്റ് പൂര്‍ണമായും അടര്‍ന്നതായി കണ്ടെത്തിയത്. കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്.

ആദ്യ മഴയില്‍ തന്നെ മേല്‍പ്പാലത്തിന് നടുവില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് അപകടസാധ്യതയുണ്ടായത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ബസുകളും ഭാരമേറിയ വാഹനങ്ങളുമടക്കം ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പ്പാലത്തിലൂടെയുള്ള വാഹനയാത്ര ഇതോടെ വെല്ലുവിളി നിറഞ്ഞതായി.

പാലത്തിന് വിള്ളല്‍ സംഭവിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പാലത്തിന് ചോര്‍ച്ചയില്ലെന്നാണറിയുന്നത്. കഴിഞ്ഞ രണ്ട് മാസമായി മേല്‍പ്പാലത്തിലൂടെയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിന്റെ ഉത്തരവാദിത്വം ദേശീയപാത നിര്‍മ്മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സിനാണെന്നും ആരോപണം ഉയര്‍ന്നു.

Similar News