രഞ്ജിത ആര്‍ നായരെ അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ്; പവിത്രനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പൊലീസ്

ജാതി സ്പര്‍ധയുണ്ടാക്കും വിധം ഫേസ് ബുക്ക് പോസ്റ്റ് ഇടുകയും സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്.;

Update: 2025-06-13 10:47 GMT

കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി രഞ്ജിത ആര്‍ നായരെ അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് പവിത്രനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ജാതി സ്പര്‍ധയുണ്ടാക്കും വിധം ഫേസ് ബുക്ക് പോസ്റ്റ് ഇടുകയും സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന എന്‍.എസ്.എസ് ഹൊസ് ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് കെ പ്രഭാകരന്‍ നായരുടെ പരാതിയിലാണ് അറസ്റ്റ്.

വെള്ളരിക്കുണ്ടില്‍ നിന്നും അറസ്റ്റ് ചെയ്ത പവിത്രനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് കൊണ്ടുവന്നു. ഒരു മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനുശേഷം വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കോടതിയില്‍ ഹാജരാക്കി.

റവന്യ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരേതയായ യുവതിയെ കുറിച്ച് കമന്റ് ഇടുകയും ചെയ്തതിനാണ് നേരത്തെ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ പവിത്രനെ സസ്പെന്‍ഡ് ചെയ്തത്. സമൂഹമാധ്യമത്തില്‍ ഇദ്ദേഹത്തിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കമന്റ് നീക്കം ചെയ്തുവെങ്കിലും ഇത് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്ക് വയ്ക്കുകയും പവിത്രനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

നേരത്തെ 2023 ആഗസ്തില്‍ നെല്ലിക്കാട്ട് ശ്രീമദ് പരമശിവ വിശ്വകര്‍മ്മ ക്ഷേത്രം പ്രസിഡന്റ് സമൂഹ മാധ്യമത്തിലൂടെയുള്ള അപകീര്‍ത്തി പ്രചാരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ പവിത്രന് എ.ഡി.എം താക്കീത് നല്‍കിയിരുന്നു.

2024 ഫെബ്രുവരിയില്‍ സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് വി. ഭുവനചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലും സമൂഹ മാധ്യമത്തില്‍ കമന്റുകളോ പോസ്റ്റുകളോ ഇടുമ്പേള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കാണിച്ച് കര്‍ശനമായി താക്കീത് നല്‍കിയിരുന്നു.

തുടര്‍ന്ന് പവി ആനന്ദാശ്രമം എന്ന ഫേസ് ബുക്ക് ഐ.ഡി വഴി മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ.ചന്ദ്രശേഖരനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ച് പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ ജൂനിയര്‍ സൂപ്രണ്ട് പവിത്രനെ സര്‍വീസില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി 2024 സെപ്തംബര്‍ 18ന് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് നടപടികള്‍ പൂര്‍ത്തിയാക്കി ലഘു ശിക്ഷയായ സെന്‍ഷ്വര്‍ നല്‍കി നടപടി തീര്‍പ്പാക്കുകയും 2024 നവംബര്‍ ഏഴിന് സര്‍വീസില്‍ പുന: പ്രവേശിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും സസ്‌പെന്‍ഷനും അറസ്റ്റും ഉണ്ടായിരിക്കുന്നത്.

Similar News