വിമാനദുരന്തത്തില്‍ മരിച്ച മലയാളി നഴ് സിനെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ ചുമത്തിയത് 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; കോടതി റിമാണ്ട് ചെയ്തു

എന്‍.എസ്.എസ് ഹൊസ് ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ പ്രഭാകരന്‍ നായരുടെ പരാതിയിലാണ് കേസെടുത്തത്;

Update: 2025-06-14 04:18 GMT

കാഞ്ഞങ്ങാട്: ഗുജറാത്തിലുണ്ടായ വിമാനദുരന്തത്തില്‍ മരിച്ച മലയാളി നഴ് സ് പത്തനംതിട്ട സ്വദേശിനി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ് ബുക്കില്‍ കമന്റിട്ട വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്ര(53)നെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് ചുമത്തിയത് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം.

എന്‍.എസ്.എസ് ഹൊസ് ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ പ്രഭാകരന്‍ നായരുടെ പരാതിയിലാണ് പവിത്രനെതിരെ കഴിഞ്ഞദിവസം ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതപ്രകാരം സാമുദായിക ഐക്യം തകര്‍ക്കുന്നതിനെതിരെയുള്ള 196 വകുപ്പും ബി.എന്‍.എസ് 75, 79, 67(എ) വകുപ്പുകളും ഐ.ടി ആക്ടും ഉള്‍പ്പെടുത്തിയുള്ള കേസാണിത്.

വെള്ളിയാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് വെച്ചാണ് ഹൊസ് ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പവിത്രനെ അറസ്റ്റ് ചെയ്തത്. രഞ്ജിതയെ പവിത്രന്‍ ലൈംഗികമായും ജാതീയമായും അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ജാതികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പവിത്രനെതിരായ കേസ്.

ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം വെള്ളിയാഴ്ച രാത്രി പവിത്രനെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയായിരുന്നു. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പെടുത്തിയുള്ള കേസായതിനാല്‍ പ്രതിയെ റിമാണ്ട് ചെയ്തു. മാവുങ്കാല്‍ സ്വദേശിയായ പവിത്രന്‍ കുടുംബസമേതം പടന്നക്കാട് തീര്‍ഥങ്കരയിലാണ് താമസം.

പവിത്രന്‍ വിവിധ സമുദായങ്ങളില്‍പ്പെട്ടവരെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിടുന്നത് പതിവാണ്. തിരക്കഥാകൃത്ത് സുജിത് നമ്പ്യാര്‍ക്കെതിരെ പവിത്രന്‍ ഫേസ് ബുക്കില്‍ മോശം കമന്റിട്ടത് ചര്‍ച്ചയായിരുന്നു. ഇ ചന്ദ്രശേഖരന്‍ എം.എല്‍.എക്കെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ടതിന് സസ്പെന്‍ഷനിലായ പവിത്രനെ മൂന്ന് മാസത്തിന് ശേഷമാണ് സര്‍വീസില്‍ തിരിച്ചെടുത്തത്.

നേതാക്കളെയും സിനിമാ താരങ്ങളെയും ഉദ്യോഗസ്ഥരെയും ജാതി നോക്കി ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതി പിന്നെയും ഇയാള്‍ തുടരുകയായിരുന്നു. ഹൊസ് ദുര്‍ഗ് താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാരായി സ്ഥാനക്കയറ്റം ലഭിച്ച പവിത്രനെ രണ്ടുവര്‍ഷം മുമ്പാണ് വെള്ളരിക്കുണ്ടിലേക്ക് സ്ഥലം മാറ്റിയത്. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ഭാരവാഹിയായിരുന്ന പവിത്രനെ ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയിരുന്നു.

Similar News